ADVERTISEMENT

ഫ്രാന്‍സിന്റെ മകളും കേരളത്തിന്റെ മരുമകളുമാണ് നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മി. പ്രശസ്ത കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലാണ് ലക്ഷ്മിയുടെ ഭർത്താവ്. സുനിലുമായി ഉണ്ടായിരുന്ന വർഷങ്ങളുടെ സൗഹൃദമാണ് പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മി മനസ്സ് തുറന്നത്.

"സുനിലേട്ടനെ ആദ്യം കാണുമ്പോള്‍ എനിക്ക് ഏഴ് വയസും അദ്ദേഹത്തിന് ഇരുപത്തിയൊന്നുമായിരുന്നു പ്രായം. ഫോര്‍ട്ട് കൊച്ചിയില്‍ കഥകളി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അച്ഛനും അമ്മയും കലാകാരന്മാരായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ കുട്ടികള്‍ അത് കാണണമെന്നുണ്ടായിരുന്നു. അങ്ങനെ ആദ്യ ദിവസം വന്നു കഥകളി കണ്ടു, ഇഷ്ടമായി. രണ്ടാമത്തെ ദിവസം വന്നു. അങ്ങനെ എല്ലാ ദിവസവും വന്നു കഥകളി കാണുമായിരുന്നു. ഞങ്ങള്‍ എല്ലാ കലാകാരന്മാരുമായും സൗഹൃദത്തിലായി. പിന്നീട് നാട്ടില്‍ വരുമ്പോഴെല്ലാം ആ സൗഹൃദം തുടര്‍ന്നു.

പക്ഷെ,  എന്റെ പത്തു വയസിന് ശേഷം ഞാന്‍ പിന്നെ സുനിലേട്ടനെ കണ്ടിട്ടില്ല. ഞങ്ങള്‍ കൊച്ചിയില്‍ വരാതെ മറ്റൊരു സ്ഥലത്താണ് പോയത്. ഓരോ വര്‍ഷവും ഇന്ത്യയിലെ പുതിയ സ്ഥലങ്ങള്‍ കാണാനായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. പിന്നീട് പതിനാറാം വയസിലാണ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത്. ആ സമയത്ത് എന്റെ ഭരതനാട്യം പഠനം നല്ല രീതിയില്‍ പോകുകയായിരുന്നു. ചേട്ടന് എന്റെ നൃത്തം കാണണമെന്ന് ആഗ്രഹം പറഞ്ഞു. അദ്ദേഹത്തിന് എന്റെ നൃത്തം ഇഷ്ടമായി. ഇനിയും പരിപാടികള്‍ ചെയ്യണമെന്ന് പറഞ്ഞു. ഇവിടെ നാട്ടില്‍ വൈക്കത്ത് അമ്പലത്തില്‍ വച്ച് ഒരു പരിപാടി ചെയ്യണമെന്ന് ചേട്ടന്‍ പറഞ്ഞു. പക്ഷെ അതെനിക്ക് സാധിച്ചത് പത്തൊന്‍മ്പതാം വയസിലാണ്.

ഞങ്ങള്‍ തമ്മില്‍ ദീര്‍ഘനാളായുള്ള സൗഹൃദമായിരുന്നു. അതെങ്ങനെ വിവരിക്കണമെന്ന് അറിയില്ല. ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയിരുന്ന എന്തോ ഒന്നുണ്ട്. അത് ഞാന്‍ കുഞ്ഞായിരുന്നപ്പോഴേ ഉണ്ടായിരുന്നു. അതുതന്നെ വലുതായപ്പോഴും ഉണ്ടായി. പക്ഷെ, വിവാഹ കാര്യത്തിൽ ഒരു തീരുമാനമെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഞാന്‍ വളരെ ചെറുപ്പം ആയിരുന്നു. വിവാഹം കഴിയുന്ന സമയത്ത് എനിക്ക് ഇരുപത്തിയൊന്നായിരുന്നു പ്രായം. പക്ഷെ, പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്.

പക്ഷെ ഞാന്‍ ആരാണെന്നും ആരോടൊപ്പമാണ് ഇനി ജീവിക്കാന്‍ പോകുന്നതെന്നും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒന്നും ഒളിച്ചു വയ്ക്കാറില്ല. അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. ആ സമയത്ത് എന്റെ ഒപ്പം നില്‍ക്കുക എന്നത് എളുപ്പമല്ല. എങ്കിലും അദ്ദേഹത്തിന് അത് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. അതാണ് വലിയൊരു കാര്യം."
– പാരിസ് ലക്ഷ്മി പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT