സന്ദീപ് റെഡ്ഡി വാംഗെ - പ്രഭാസ് ചിത്രം ‘സ്പിരിറ്റ്’ ൽ നിന്നു ബോളിവുഡ് താരം ദീപിക പദുക്കോൺ പിന്മാറിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ദീപികയെ പിന്തുണച്ച് ബോളിവുഡ് താരം അജയ് ദേവ്ഗൺ. നല്ല സംവിധായകരാണെങ്കിൽ 8 മണിക്കൂർ ജോലി സമയം എന്നത് അംഗീകരിക്കുമെന്ന് അജയ് ദേവ്ഗൺ പറഞ്ഞു.
അജയ്‌യുടെ ഭാര്യയും നടിയുമായ കജോളിന്റെ പുതിയ ചിത്രം ‘മാ’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് അജയ് ദേവ്ഗണും കജോളും ഈ വിഷയത്തിൽ പ്രതികരിച്ചത്. സിനിമയിൽ എട്ട് മണിക്കൂർ ജോലി എന്ന വർക്ക് ഷിഫ്റ്റിനോട് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന്, ‘ഇത് എല്ലാവർക്കും മനസിലാകുന്ന കാര്യമാണ്. നല്ല സംവിധായകർക്ക് എട്ട് മണിക്കൂർ ജോലി എന്നതിൽ ഒരു പ്രശ്നവുമുണ്ടാവില്ല. കൈക്കുഞ്ഞുള്ള അമ്മമാർ മാത്രമല്ല, ഇപ്പോൾ മിക്ക ആളുകളും 8 മണിക്കൂർ ജോലി എന്ന രീതിയാണ് തുടരുന്നത്. ഇത് ഓരോരുത്തരെയും അപേക്ഷിച്ച് മാറും. സിനിമ മേഖലയിലുള്ള മിക്കവർക്കും ഇത് മനസ്സിലാകുമെന്നാണ് ഞാൻ കരുതുന്നത്’ എന്നായിരുന്നു അജയ് ദേവ്ഗണിന്റെ മറുപടി. കുറഞ്ഞ ജോലി സമയം എന്ന ആശയത്തെ പിന്തുണയ്ക്കുന്നു എന്നു കജോളും പറഞ്ഞു.
‘സ്പിരിറ്റ്’ സിനിമയിൽ പ്രഭാസിന്റെ നായികയായി കാസ്റ്റ് ചെയ്തിരുന്നത് ദീപിക പദുക്കോണിനെ ആയിരുന്നു. എന്നാൽ ദീപിക മുന്നോട്ട് വച്ച ഡിമാൻഡുകൾ അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ അണിയറപ്രവർത്തകർ അവരെ സിനിമയിൽ നിന്നു മാറ്റുകയായിരുന്നത്രേ.
‘സ്പിരിറ്റ്’ൽ അഭിനയിക്കാൻ വലിയ ഡിമാൻഡുകള്‍ ദീപിക മുന്നോട്ടു വച്ചെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഒരു ദിവസം ആറു മണിക്കൂർ മാത്രമേ ഷൂട്ട് ചെയാൻ കഴിയൂ എന്നും 20 കോടി പ്രതിഫലത്തിനു പുറമെ സിനിമയുടെ ലാഭവിഹിതവും വേണമെന്നായിരുന്നു ദീപികയുടെ ആവശ്യം. ഇതോടെ അണിയറ പ്രവർത്തകർ ദീപികയെ മാറ്റി പകരം തൃപ്തി ദിമ്രിയെ നായികയായി തീരുമാനിക്കുകയായിരുന്നു.