Thursday 16 March 2023 11:02 AM IST : By സ്വന്തം ലേഖകൻ

സതീഷ് കൗശികിനെ കൊലപ്പെടുത്തിയതോ ? മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത് എങ്ങനെ ? ദുരൂഹതകൾ തലപൊക്കുന്നു

satheesh

ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശികിന്റെ അപ്രതീക്ഷിത വിയോഗവുമായി ബന്ധപ്പെട്ട് ചില ദുരൂഹതകൾ തലപൊക്കുന്നതായി റിപ്പോർട്ട്.

ഒരു സ്‍ത്രീ തന്റെ ഭര്‍ത്താവാണ് സതീഷ് കൗശികിനെ കൊലപ്പെടുത്തിയതെന്ന് പരാതിയുമായി രംഗത്ത് എത്തിയത് വിവാദമായതിനു പിന്നാലെ, സതീഷ് കൗശിക്കിന്‍റെ മകളുടെ ഇന്‍സ്റ്റഗ്രാം അപ്രത്യക്ഷമായതും ഈ വാദങ്ങളെ സജീവമാക്കുന്നു.

സതീഷ് കൗശിക് അവസാനമായി പങ്കെടുത്ത സ്വകാര്യ പാര്‍ട്ടി നടന്ന ഫാം ഹൗസില്‍ നിന്ന് പൊലീസ് ചില മെഡിസിനുകള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതും ഇതിനു കൂടുതല്‍ ബലം പകരുന്നു.

സതീഷ് കൗശിക് നല്‍കിയ 15 കോടി രൂപ തിരിച്ചു ചോദിച്ചതിനാണ് ഭര്‍ത്താവ് നടനെ കൊന്നതെന്നാണ് പരാതിക്കാരിയായ സ്‍ത്രീ പറയുന്നത്. സതീഷ് കൗശിക്കിനെ തന്റെ ഭര്‍ത്താവ് ഗുളികകള്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ ഭാര്യ പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ദില്ലി പൊലീസ് ഈ സ്ത്രീയെ ചോദ്യം ചെയ്തുവെന്നാണ് വിവരം.

കഴിഞ്ഞ ഓഗസ്റ്റ് 23ന് കൗശിക് തന്റെ വീട് സന്ദര്‍ശിച്ച് നേരത്തെ നല്‍കിയ 15 കോടി തിരിച്ചുവേണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. തുടർന്ന് കൗശികും ഭര്‍ത്താവും തമ്മിൽ തർക്കമായി. പണം വൈകാതെ തിരിച്ചുനല്‍കാം എന്ന് ഭര്‍ത്താവ് കൗശികിനോട് പറഞ്ഞിരുന്നു. താൻ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൊവിഡ് കാലത്ത് പണം നഷ്‍ടപ്പെട്ടുവെന്നാണ് പറഞ്ഞത്. സതീഷ് കൗശിക്കിനെ ഒഴിവാക്കാൻ പോകുകയാണ് എന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നുവെന്നും പരാതിക്കാരിയായ സ്ത്രീ പൊലീസിനോട് വ്യക്തമാക്കിയത്രേ.

സതീഷ് കൗശിക് മാര്‍ച്ച് 9നാണ് അന്തരിച്ചത്. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നാണ് നിഗമനം.

സതീഷ് ഭാര്യ ശശി കൗശിക്കിനും 11 വയസ്സുള്ള മകൾ വന്‍ഷികയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. പിതാവിന്റെ മരണത്തിന് പിന്നാലെ, പിതാവിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം വന്‍ഷിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്‍ഷികയുടെ അക്കൌണ്ട് അപ്രത്യക്ഷമാണ്.