‘ചോക്ലേറ്റ്’ സിനിമയുടെ ലൊക്കേഷനില്‍ നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി മിമിക്രി കലാകാരന്‍ മനോജ് ഗിന്നസ്. സിനിമയിൽ ചാക്യാർ കൂത്ത് കലാകാരന്റേ വേഷത്തിലായിരുന്നു താരം. സിനിമയോടുള്ള താൽപര്യം കുറയാൻ കാരണം ‘ചോക്ലേറ്റ്’ സിനിമയാണെന്നും ഒരു ദിവസത്തെ ഷൂട്ടിനു വേണ്ടി ഒരായുഷ്കാലത്തെ കഷ്ടപ്പാടാണ് താൻ അനുഭവിച്ചതെന്നും മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ താരം.
‘എന്റെ നാട്ടിലെ ഒരു ചാക്യാർ കൂത്ത് കലാകാരനേയും കൂട്ടി വെളുപ്പിനു അഞ്ച് മണിക്ക് എറണാകുളം ടൗൺ ഹാളിൽ വന്നു. രാവിലെ ഏഴു മണി ഒക്കെ ആയപ്പോഴേക്കും മേക്കപ്പ് ഇട്ടു. അരിപ്പൊടിയൊക്കെ വച്ച് വരയ്ക്കുകയാണ്. രാവിലെ എടുത്ത ആദ്യ ഷോട്ട് എന്റെയാണ്. ഷൂട്ടിങ് തുടങ്ങി ഒരു ക്ലോസ് എടുത്തു. ഏതോ ഒരു ആർട്ടിസ്റ്റിന് തിരക്കുള്ളത് കാരണം ഈ രംഗത്തിന്റെ ബാക്കി പിന്നെയാണ് എടുക്കുന്നത്. അത് എനിക്ക് അറിയില്ല. ലൊക്കേഷനിൽ നിന്ന് വണ്ടിയൊക്കെ പോയി. മനോജ് ഇതൊക്കെ അഴിക്കണം, ഷൂട്ടിങ് ഇനി വൈകുന്നേരമേ ഉള്ളുവെന്ന് എന്നോട് ആരും പറയുന്നില്ല. ഞാനിങ്ങനെ നിൽക്കുകയാണ്. അങ്ങനെ നിന്ന് നിന്ന് 12 മണിയായി. തുടർന്ന് ഉച്ചയോടെ ഭക്ഷണം എത്തി. അവിടെ നിന്നും ഞാനൊരു പ്ലേറ്റ് എടുത്തതും അവിടെ ഉണ്ടായിരുന്ന ഒരാൾ എന്നെ ഓടിച്ചു. ‘പോടാ അവിടുന്ന്. അപ്പുറത്ത് പോയി കഴിക്ക്’ എന്നു പറഞ്ഞ് ഒച്ചയിട്ടു. ഞാൻ പ്ലേറ്റ് അവിടെ ഇട്ടതും മേക്കപ്പ് മാന്‍ പട്ടണം ഷാ എന്നെ കണ്ടു. അദ്ദേഹം എന്ത് പറ്റിയെന്ന് തിരക്കി. ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു. അതോടെ അദ്ദേഹം ‘ഇത് ആരാണെന്ന് അറിയുമോ. അയാള്‍ ഈ മേക്കപ്പ് ഇങ്ങനെയൊക്കെ ഇട്ടുകൊണ്ടാണ് തനിക്ക് മനസ്സിലാകാത്തത്’ എന്നൊക്കെ പറഞ്ഞു. അപ്പോൾ അയാൾ സോറിയൊക്കെ പറഞ്ഞു. എന്തൊക്കെ ആയാലും ഇനി ഞാന്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞ് വീണ്ടും ഒരു രണ്ടര മണിക്കൂർ സെറ്റിൽ ആ വേഷത്തിൽ ഇരുന്നു.
ഇനിയും ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ലെന്ന് മനസിലായതോടെയാണ് വേഷം അഴിച്ച് തിരികെ റൂമിലേക്കു പോയത്. രാത്രി 12 മണിക്ക് സോഹന്‍ വീണ്ടും വിളിച്ചു. ‘എവിെടയുണ്ട് വാ ഷൂട്ട് തുടങ്ങാം’ എന്നു പറഞ്ഞു. ഇനി ഞാൻ വരില്ല, എന്ത് സിനിമയാണെന്നു പറഞ്ഞാലും വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നോട് ഒരു വാക്ക് നിങ്ങൾക്കു പറയാമായിരുന്നു. ഇനി ഇതെല്ലാം അഴിച്ചു വച്ചോളൂ, രാത്രി എട്ടു മണിക്കാണ് ഇനി ഷൂട്ട് ഒള്ളൂ എന്നു പറഞ്ഞാൽ ഞാൻ പോരില്ലേ. എന്നോട് ഇത് ആരും പറഞ്ഞില്ല.
ചേട്ടാ ഒരു ഷോട്ട് എടുത്തുവച്ചതല്ലേ എന്ന് എല്ലാവരും പറഞ്ഞു. അപ്പോഴേക്കും ഞാൻ വിളിച്ചുകൊണ്ടു വന്ന മേക്കപ്പ്മാൻ തിരിച്ചുപോയിരുന്നു. ഷൂട്ടിങ് വണ്ടിയും വന്നു കിടക്കുന്നു. എല്ലാവരും ഞാൻ വരുന്നതും നോക്കിയിരിക്കുന്നു. അങ്ങനെ മനസ്സില്ലാമനസ്സോടെ ഞാൻ തന്നെ സ്വയം മേക്കപ്പിട്ട് അവിടെ ചെന്ന് അഭിനയിച്ചു. ഇങ്ങനെയുള്ള ചെറിയ തിക്തമായ അനുഭവം സിനിമയോടു നിന്നുണ്ടായി’. – മനോജ് ഗിന്നസ് പറയുന്നു.