തന്റെ യഥാർഥ പേര് രേഷ്മ തങ്കച്ചൻ എന്നാണെന്നും വീട്ടിൽ വിളിക്കുന്ന രേണു എന്ന പേര് സുധിക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് അതു വിളിച്ചതെന്നും നടിയും അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി.
സുധി തന്റെ ഭർത്താവാണ്, തനിക്ക് മാത്രമേ ആ പേര് ഉപയോഗിക്കാൻ അർഹതയുള്ളൂ. ആര് പറഞ്ഞാലും രേണു സുധി എന്ന പേര് മാറ്റില്ലെന്നും ഇനിയൊരു വിവാഹമുണ്ടായാൽ മാത്രമേ സുധി എന്ന പേര് മുറിച്ചു മാറ്റൂ എന്നും സുധി എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ വിദ്വേഷ കമന്റിടുന്നവർക്കുള്ള മറുപടിയായി രേണു സുധി പറയുന്നു. തങ്ങൾ വിവാഹിതരായിരുന്നില്ല എന്ന് പറഞ്ഞവരുടെ മുന്നിലേക്ക് സ്‌പെഷൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹിതരായത്തിന്റെ സർട്ടിഫിക്കറ്റ് ഉയർത്തിക്കാട്ടിയാണ് മെയിൻസ്ട്രീംവണ്‍ ചാനലിനു നൽകിയ അഭിമുഖത്തിൽ രേണു സംസാരിച്ചത്.
‘രേഷ്മ തങ്കച്ചൻ എന്നാണ് എന്റെ ഒഫിഷ്യൽ പേര്. ഞങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റിൽ രേഷ്മ തങ്കച്ചൻ എന്നാണു പേര്. വീട്ടുകാർ ഇട്ട പേര് രേണു. സ്കൂളിൽ ഒരു ടീച്ചർ ഇട്ട പേരാണ് രേഷ്മ. സുധിച്ചേട്ടന് രേണു എന്ന പേരാണ് ഇഷ്ടം. അതുകൊണ്ട് ഞാൻ രേണു സുധി എന്ന പേര് തന്നെ പറയുന്നു. ഞാൻ സുധിച്ചേട്ടന്റെ പേരും ഫോട്ടോയും വെക്കുന്നതിനു എന്തിനാണ് കുറ്റപ്പെടുത്തുന്നത്, ഞാൻ അല്ലാതെ ആരാണ് അദ്ദേഹത്തിന്റെ പേര് വയ്ക്കുക? ഞാൻ ഇപ്പോഴും സുധി ചേട്ടന്റെ ഭാര്യ തന്നെയാണ്, ഞാൻ വേറെ വിവാഹം കഴിച്ചിട്ടില്ലല്ലോ, ഇനി വേറെ വിവാഹം കഴിക്കാൻ പോകുന്നുമില്ല എന്നാണു എന്റെ വിശ്വാസം. ഈ സർട്ടിഫിക്കറ്റ് എടുത്തു കാണിക്കേണ്ട അവസ്ഥ എനിക്ക് വന്നു. ഞാൻ സുധിച്ചേട്ടന്റെ നിയമപരമായ ഭാര്യയാണ്. അതുകൊണ്ടു ഇനിയും രേണു സുധി എന്ന് തന്നെ പറയും ഇനിയും ഫോട്ടോ വയ്ക്കും, എനിക്ക് മാത്രമേ ആ ഒരു അവകാശം ഉള്ളൂ, അതിനു നിങ്ങൾക്കെന്താണ് ? എനിക്ക് സൗകര്യമില്ല സുധിച്ചേട്ടന്റെ പേര് മാറ്റാൻ. ഞാൻ എന്ത് കാണിച്ചാലും അത് എന്റെ സൗകര്യമാണ് അതിനു മറ്റുള്ളവർക്ക് എന്ത്.
ഈ നിമിഷം വരെ എനിക്ക് പ്രണയം സുധിചേട്ടനോട് മാത്രമാണ്. ഞാൻ ഇതുവരെ വേറൊരു വിവാഹം കഴിച്ചിട്ടില്ല. എന്നോട് ആളുകൾ ചോദിച്ച് ബുദ്ധിമുട്ടിക്കുമ്പോൾ സഹികെട്ട് ഞാൻ പറയും കല്യാണം കഴിക്കുമ്പോൾ അറിയിക്കാം എന്ന്. ഞാൻ വേറെ കല്യാണം കഴിക്കില്ല എന്ന് ഇവർക്കൊക്കെ അറിയാം എങ്കിലും ചോദിച്ചോണ്ടിരിക്കുവാ. എനിക്ക് സുധിയോട് പ്രണയമാണ് ഇപ്പോഴും. മനുഷ്യർക്ക് ഉള്ളിൽ എന്തെങ്കിലും വികാരം ഒക്കെ വരും, ഞാനും മനുഷ്യനാണ്, എനിക്ക് തോന്നുന്നതെല്ലാം പബ്ലിക് ആക്കേണ്ട കാര്യമില്ല. ചിലപ്പോൾ എനിക്ക് പ്രണയമുണ്ടെന്ന് ഞാൻ എഴുതി എന്നിരിക്കും അത് എന്റെ സ്വന്തം കാര്യമാണ്. എനിക്ക് ഒരുപാട് പ്രപ്പോസൽ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു സർക്കാർ ഉദ്യോഗസ്ഥൻ വന്നു, ആൾ ഡിവോഴ്സ് ചെയ്തതാണ്, ഞാൻ പറഞ്ഞു ചേട്ടാ ഞാൻ കല്യാണത്തെപ്പറ്റി ചിന്തിച്ചിട്ടില്ല. മോളെപ്പോലെ നോക്കാം എന്ന് പറഞ്ഞ് ഒരു ദുബായിക്കാരൻ വന്നു. ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല രേണു സമ്മതിച്ചാൽ മതി, കുഞ്ഞിനെപ്പോലെ നോക്കാം എന്നൊക്കെ പറയും.
ഞാൻ പറയും എനിക്ക് താല്പര്യമില്ല. ഇപ്പോൾ ഞാൻ കല്യാണത്തെപ്പറ്റി ചിന്തിച്ചിട്ടില്ല. എന്നെങ്കിലും എനിക്ക് ഇഷ്ടമായിട്ട് ഞാനൊരു വിവാഹം കഴിച്ചാൽ സുധി എന്നുള്ള പേര് മാറ്റിയല്ലേ പറ്റൂ, അങ്ങനെ വന്നാൽ മാറ്റും. എനിക്ക് ഏറ്റവും ആത്മാർഥത ഉള്ള ആള് സുധിച്ചേട്ടൻ ആണ്, വേറൊരാളുടെ ഭാര്യയായാൽ പിന്നെ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തോടുള്ള അനീതിയാണ്. ഞാനിപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്ന ആളാണ്. എനിക്ക് ഒന്നും തരാൻ ആരുമില്ല, എന്റെ കുട്ടികൾക്ക് ഒരുനേരത്തെ ആഹാരം നൽകാനായാണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത്’.– രേണു സുധി പറയുന്നു.