പ്രാങ്ക് കോളിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം നേരിടുകയാണ് റേഡിയോ ജോക്കിയും നടിയുമായ ആർ ജെ അഞ്ജലി.അഞ്ജലിയും നിരഞ്ജനയും ചേര്‍ന്ന് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സ്ത്രീയെ വിളിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതാണ് കാരണം. ഇപ്പോഴിതാ, അമ്മു എന്ന് വിളിക്കുന്ന നിരഞ്ജനയെക്കുറിച്ച് അഞ്ജലി പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
അഞ്ജലിയുടെ കുറിപ്പ് –
മകൾ
അമ്മൂന്റെ അമ്മയും ഞാനും ഒരുമിച്ച് കളിച്ച് വളർന്നവരാണ്. അന്ന് ഞാൻ ഇങ്ങനെ പല വീടുകളിൽ മാറി മാറി വളർന്നു ജീവിക്കുമ്പോ അത്യാവശ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു അവൾ. നല്ല ഉടുപ്പ്...നല്ല ഭക്ഷണം... ഓണത്തിന് ചേച്ചിടെ വീട്ടിൽ. വല്യ ഊഞ്ഞാൽ ഇടും. മാനം മുട്ടെ ഉയരമുള്ള ഊഞ്ഞാൽ. കുട്ടിക്കാലത്തെ എന്തെങ്കിലും മധുരമുള്ള ഓർമ്മകൾ ബാക്കി ഉണ്ടെങ്കിൽ അത് മാത്രമാണ്. കടക്കെണിയിൽ അകപ്പെട്ട് പോയപ്പോൾ മക്കൾക്ക് വേണ്ടി എല്ലു മുറിയെ പണി എടുക്കാനും മനസ്സുള്ള എന്റെ ചേച്ചിയെ ആണ് പിന്നെ ഞാൻ കാണുന്നത്. കുഞ്ഞുങ്ങളെ നോക്കാൻ എന്റെ വീട്ടിൽ ജോലിക്ക് വന്നു. ഉച്ചയ്ക്ക് ശേഷം മറ്റൊരു താൽക്കാലിക ജോലി തരപ്പെട്ടപ്പോൾ ഉച്ചയ്ക്ക് ശേഷമുള്ള പിള്ളേരെ നോക്കൽ ജോലി നിരഞ്ജനയ്ക്ക് ആയി. മറ്റൊരു എന്നെ എവിടെയൊക്കെയോ ഞാൻ കണ്ടത് കൊണ്ടാണോ എന്ന് അറിയില്ല, അമ്മു അങ്ങനെ ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. അവൾ വരുന്ന സമയം അവളെയും കൂട്ടി video എടുത്തു തുടങ്ങി. ‘പിള്ളേർക്ക് ഫുഡ് കൊടുക്കണം, പിള്ളേരെ കുളിപ്പിക്കണ്ടേ’ എന്നൊക്കെ, ‘ഒന്ന് വാ അമ്മുവേ’ എന്ന് എന്റെ അമ്മ പറയുമ്പോ, ‘അമ്മാ... ഒരു മിനിറ്റ്, ഇപ്പോ വരാം’ എന്ന് പറഞ്ഞു ഞങ്ങൾ മുങ്ങും. ആ 5 മിനിറ്റുകൾ മണിക്കൂറുകളായി, നിങ്ങളെ ചിരിപ്പിച്ച prank കാളുകൾ ആയി, അവസാനം ഒരു നാക്ക് പിഴയിൽ നിങ്ങൾ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു. അമ്മു mandrake അല്ല, അമ്മുന്റെ മുഖത്തിന് അഹങ്കാരം അല്ല, അവൾ പഠിക്കട്ടെ...ആരെയും ഭയപ്പെടാതെ ജീവിക്കട്ടെ... മെഴുകൽ ആയി നിങ്ങൾക്ക് തോന്നും. അമ്മൂന് വേണ്ടി ചിലപ്പോ ഞാൻ കരഞ്ഞു മെഴുകും.