പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും തന്റെ പരാതിയിൽ കേസ് എടുക്കാൻ തയാറായില്ലെന്നും നടി രേണു സുധി. ഒരു സ്ത്രീ എന്ന പരിഗണന ലഭിച്ചില്ലെന്നും അതു തന്നെ വിഷമിപ്പിച്ചെന്നും പൊലീസ് സ്റ്റേഷനു മുന്നിൽ ഓൺലൈൻ ചാനലുകളോടു സംസാരിക്കവേ രേണു പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ തന്നെ പരിഹസിക്കുന്നവർക്കെതിരെ പരാതി നൽകാനാണ് രേണു സഹോദരിക്കൊപ്പം സ്റ്റേഷനിൽ എത്തിയത്.
‘‘ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ഇവൻമാർക്കെന്താ. മരിച്ചു പോയ എന്റെ സുധിച്ചേട്ടനുമില്ല പ്രശ്നം, ഈ പറയുന്ന ആരോപണത്തിലുള്ള ആർക്കുമില്ല പ്രശ്നം. പിന്നെ ഇത് കുത്തിപ്പൊക്കാൻ ഇവനാരാ, സി.ബി.ഐയോ. ഇവനെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ എന്റെ പുറകേ നടക്കാൻ. ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം’’. – തന്നെ വിമർശിക്കുന്ന വ്ലോഗേഴ്സിനോട് രേണു പറയുന്നതിങ്ങനെ.