Friday 14 April 2023 12:57 PM IST

‘അന്നതു നടന്നില്ല, ഇപ്പോൾ ആകാശത്തു പറന്നു നടക്കുകയാകും സുബി’: അസുഖം ചിരിയാക്കിയ സുബി: നോവോർമ

Roopa Thayabji

Sub Editor

subi-saju

കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത് ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങ ൾ സുബിയുടെ പക്കൽ സദാ റെഡി.

ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു. പക്ഷേ, ഇനി ആ ചിരി ഇല്ല. അസുഖത്തെ തുടർന്നു ചികി ത്സയിലായിരുന്ന സുബി ഇക്കഴിഞ്ഞ ഫെബ്രുവരി 22നു ന മ്മളെ വിട്ടുപോയി. ഇനി അങ്ങേ ലോകത്തുള്ളവർക്കു സുബിയുടെ കോമഡി കേട്ടു ചിരിക്കാനേ നേരം കാണൂ.

പ്രിയപ്പെട്ടവരുടെ മനസ്സിൽ മായാത്തൊരു ചിരിച്ചിത്രമാണു സുബി. ചിരിച്ചും ചിരിപ്പിച്ചുമല്ലാതെ സുബിയെ ഓർ ക്കാനാകില്ല. ഓർമകളിൽ സുബിക്കെന്നും നൂറായുസ്സ്.

കൈപിടിച്ചതു നിയോഗം: ഡയാന സിൽവസ്റ്റർ

കഥ നടക്കുന്നത് 2000ലാണ്. ഞാൻ പ്രൊഡ്യൂസറായ ‘സിനിമാല’യുടെ സ്പെഷൽ എപ്പിസോഡിലേക്കു ഡാൻസറായ മിടുക്കിയെ വേണം. ടിനി ടോമാണു സുബിയുടെ കാര്യം പറഞ്ഞത്. നാണിച്ച് അച്ഛന്റെ ൈകപിടിച്ചു സ്റ്റുഡിയോയിലേക്കു വന്ന സുബി സുരേഷിന്റെ മുഖം ഇപ്പോഴും ഓർമയുണ്ട്. അന്നവൾക്കു പതിനേഴു വയസ്സേ കാണൂ. ‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ’ എന്ന പാട്ടിൽ സീമയായി സുബി തകർത്തു ഡാൻസു ചെയ്തു.

തമാശ വിരിയുന്നു

സംസാരത്തിനിടെ സുബിയുടെ ഉള്ളിൽ നല്ല ഹ്യൂമറുണ്ടെന്നു മനസ്സിലായി. ഇതു പറഞ്ഞപ്പോൾ, ‘ഹ്യൂമറോ, എനിക്കോ’ എന്ന മട്ടിൽ അവൾ ചിരിച്ചുതള്ളി. പക്ഷേ, ഞാൻ വിട്ടില്ല. അന്നു തന്നെ സ്ക്രീൻ ടെസ്റ്റ് ചെയ്തു. അന്നു മുത ൽ സിനിമാലയുടെ മുഖമായി സുബി. അഭിനയിക്കുമ്പോൾ മിക്കവർക്കും ചെറുപ്പം റോളുകളാകും പ്രിയം. പക്ഷേ, സുബിക്ക് അമ്മയായാലും അമ്മൂമ്മയായാലും പ്രശ്നമില്ല. സിനിമാലയിൽ സുബി ചെയ്യാത്ത വേഷങ്ങളില്ല.

ഒരാളെ ടീമിലെടുക്കുമ്പോൾ ടാലന്റ് മാത്രമല്ല, സ്വഭാവവും ഞാൻ നോക്കും. ആ കാര്യത്തിൽ സുബിക്കു നൂറു മാർക്കാണ്. ഒരിക്കലും തലവേദന ഉണ്ടാക്കുന്ന പെരുമാറ്റം അവളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ആളുകളുടെ ഈഗോ ഹർട് ചെയ്യാതെ പെരുമാറാൻ സുബിക്ക് അപാരകഴിവുണ്ട്. ടീമിലെല്ലാവർക്കും കുഞ്ഞനിയത്തി ആയിരുന്നു സുബി. സിനിമാലയുടെ തുടക്ക കാലത്ത് ഒരു എപ്പിസോഡിൽ പടക്കക്കാരന്റെ മോൾ പൂത്തിരി എന്ന കഥാപാത്രമായി സുബി മിന്നി. കുറച്ചു മാസം മുൻപു ഗൾഫ് ഷോ കഴിഞ്ഞു വന്ന് അവൾ വിളിച്ചു, ‘ചേച്ചീ ഇക്കുറിയും ആളുകൾ എന്നെ വിളിച്ചതു പൂത്തിരീ എന്നാണ്...’

ഒരിക്കൽ സിനിമാല ചെയ്യാൻ ബെംഗളൂരുവിൽ പോയി. ഒപ്പം എന്റെ മറ്റൊരു പ്രോഗ്രാം ഷൂട്ടു ചെയ്യാനും പ്ലാനിട്ടു. അതിലാണ് ആദ്യമായി സുബി അവതാരകയായത്. അങ്ങനെ ആ ഭാഗ്യവും എനിക്കു കിട്ടി.

എല്ലാം ചിരിയിലൊതുക്കി

സ്വയം മറന്നു കഥാപാത്രം ആവേശിച്ചതു പോലെ ഷൂട്ടിങ്ങിനു സുബി പെർഫോം ചെയ്യും. വീട്ടുകാരായിരുന്നു എല്ലാം. ഇടയ്ക്ക് അമ്മ പറയും, ‘അവളോടു കല്യാണം കഴിക്കാൻ ഉപദേശിക്കാമോ.’ കുറച്ചു കൂടി സുബിക്കു വേണ്ടി ജീവിക്കണം എന്നു ഞാൻ ഉപദേശിച്ചിട്ടുണ്ട്. മുൻപ് സുബിക്കൊരു പ്രണയം ഉണ്ടായിരുന്നു, അതു വിവാഹത്തിലെത്തിയില്ല. പരസ്പരം തീരുമാനിച്ചു പിരിഞ്ഞതാണവർ. അതുകൊണ്ടു പ്രണയനൈരാശ്യവും ഇല്ലായിരുന്നു.

എത്ര ഉയരെ പറന്നാലും വന്ന വഴി മറക്കാത്ത താരമായിരുന്നു സുബി. ഏറ്റവും വിശ്വാസത്തോടെ ഞാൻ ആശ്രയിക്കുന്ന കലാകാരിയും. കുടുംബത്തിനും സുബിയെ വിശ്വാസമായിരുന്നു. ആ വിശ്വാസം അവൾ കാത്തു. മരിക്കുമ്പോഴും കുടുംബത്തെ എല്ലാം കൊണ്ടും സുരക്ഷിതമാക്കിയാണു സുബി പോയത്. ’’

saji-subi

ഇനിയെന്നും നിത്യ യൗവനം– സാജു കൊടിയൻ

സിനിമാലയുടെ സ്റ്റുഡിയോയിൽ ജയനായി വേഷമിട്ട രാജാസാഹിബിന് ഒരു കൊച്ചു പെൺകുട്ടി ഡാൻസ് സ്റ്റെപ്പുകൾ പഠിപ്പിച്ചു കൊടുക്കുന്നു. അതാണ് ആദ്യം കണ്ട കാഴ്ച. ബ്രേക് ഡാൻസുകാരിയായ സുബി സുരേഷെന്ന മിടുക്കിയെ അന്നേ നോട്ട് ചെയ്തു. പിന്നെ വർഷങ്ങളോളം കു‍ഞ്ഞനിയത്തിയായി അവൾ.

ഒരു ആഫ്രിക്കൻ ഷോ. ഞാനും സുബിയും വിവേകാനന്ദനുമാണ് ടീമിൽ. ബ്രേക്കുള്ള ദിവസം ഞങ്ങൾ ജംഗിൾ സഫാരിക്കു പോയി. കേരളത്തിന്റെയത്ര വലുപ്പമുണ്ട് ആ ഓപ്പൺ സൂവിന്. മൃഗങ്ങളെ ആദ്യം കാണണമെന്നു പറഞ്ഞു സുബി മുൻസീറ്റിൽ ചാടിക്കയറി, ഞാനും വിവേകാനന്ദനും പിന്നിൽ. എവിടെയൊക്കെ ഏതൊക്കെ മൃഗങ്ങളുണ്ടാകും എന്നു മാപ്പിൽ മാർക് ചെയ്തു തരും. നീണ്ടുവളഞ്ഞ വലിയ കൊമ്പുള്ള ആഫ്രിക്കൻ ആനകളാണ് പ്രധാന കാഴ്ച. ഇടയ്ക്കൊരു സിംഹത്തെ കണ്ടു.

അപകടം അരികെ

എന്റെ കാലിന് ഒരു ഓപ്പറേഷൻ വേണ്ടിവന്നിരുന്നു. അതുകൊണ്ടു കുറച്ചുസമയം കാലു മടക്കി ഇരുന്നപ്പോൾ അസ്വസ്ഥത തുടങ്ങി. അതു മനസ്സിലാക്കിയ സുബി എന്നോടു മുന്നിലേക്കു വരാനാവശ്യപ്പെട്ടു. അങ്ങനെ വണ്ടി നിർത്തി സുബി പിന്നിലും ഞാൻ മുന്നിലും മാറിക്കയറി. അടുത്ത സെക്കൻഡിൽ കൺട്രോൾ റൂമിൽ നിന്നു ഫോൺ വന്നു. ‘നിങ്ങൾ വണ്ടി തുറന്നു പുറത്തിറങ്ങിയ സമയം മതി കിലോമീറ്ററുകൾ അകലെ നിന്നൊരു ചീറ്റ പാഞ്ഞുവന്നു നിങ്ങളെ കടിച്ചുകീറാൻ...’ ഞങ്ങൾ ഞെട്ടിപ്പോയി.

അന്നു രാത്രി മറ്റൊരു സംഭവവുമുണ്ടായി. താമസസ്ഥലത്തു ഞങ്ങൾ ബാർബിക്യൂ ഉണ്ടാക്കുകയാണ്. കോമ്പൗണ്ടിനു ചുറ്റും വേലിയുണ്ട്, അതിനപ്പുറം കാട്. പെട്ടെന്നു മുരൾച്ച കേട്ടു നോക്കുമ്പോൾ ചിക്കന്റെ മണം പിടിച്ചു വന്ന കഴുതപ്പുലികളാണ്. ഞങ്ങൾ ഓടി അകത്തു കയറി.

അസുഖം ചിരിയാക്കി

കഴിഞ്ഞ ഓണക്കാലത്ത് ആശുപത്രിയിലായ സുബിയെ കാണാൻ ചെന്നു. കോവിഡ് വന്നു പോയ ക്ഷീണത്തിലാണു സോഡിയം പ്രശ്നമുണ്ടാക്കിയത് എന്നാണ് അവൾ പറഞ്ഞത്. തിരികെ വീട്ടിൽ വന്ന എനിക്കു കോവിഡ് പോസിറ്റീവായി. ‘നിങ്ങൾക്ക് അങ്ങനെ തന്നെ വേണം...’ എന്നുപറഞ്ഞ് അവൾ കുറേ ചിരിച്ചു.

പിന്നെയൊരിക്കൽ സുബി വിളിച്ചു, ‘ചേട്ടൻ ഹെലികോപ്റ്ററിൽ കയറിയിട്ടുണ്ടോ?’ ഇല്ലെന്നു പറഞ്ഞ പിറകേ റെഡിയായിക്കോ എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഒരു ജുവലറിയുടെ സമ്മാനപദ്ധതിയിൽ വിജയിച്ചവർക്കുള്ള കോഴിക്കോട് – കൊച്ചി യാത്രയിൽ ഗസ്റ്റാകാനാണ് അവൾ വിളിച്ചത്. പക്ഷേ, യാത്രയ്ക്കു മൂന്നു ദിവസം മുമ്പ് പറക്കാനുള്ള അനുമതി സ്റ്റേ ആയി. അന്നു സോറി പറയാനും വിളിച്ചു. ഇപ്പോൾ ആകാശത്തു പറന്നു നടക്കുകയാകും സുബി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ മാഞ്ഞുപോകുന്നതു ഭാഗ്യമാണ്. അവൾക്കെന്നും നിത്യയൗവനമല്ലേ. ഇനി അവൾക്കു പ്രായം കൂടില്ല.’’