Wednesday 19 April 2023 03:39 PM IST

‘തന്നെ പറ്റി കൂടുതൽ അറിയണമെന്നു തോന്നുന്നുണ്ട് കേട്ടോ...’: പ്രണയം പൂവണിഞ്ഞ നിമിഷം: ഗൗരി കൃഷ്ണൻ പറയുന്നു

Roopa Thayabji

Sub Editor

gouri-krishnan ചിത്രങ്ങൾ: ഗൗരി ഇൻസ്റ്റഗ്രാം

കല്യാണം കഴിഞ്ഞയന്നു മുതൽ സോഷ്യൽ മീഡിയയുടെ ‘കുത്തുവാക്കുകൾ’ കൊണ്ടു പൊറുതി മുട്ടി ഗൗരി കൃഷ്ണന്. പത്തു സീരിയലുകളിലൂടെ പ്രിയതാരമായി തിളങ്ങിയ കാലത്തേക്കാൾ വൈറലാണു ഗൗരി ഇന്ന്.

സീരിയൽ സംവിധായകനായ മനോജ് പേയാടുമായി ഗൗരിയുടെ വിവാഹം കഴിഞ്ഞിട്ടു മൂന്നു മാസമേ ആയുള്ളൂ. എന്താണു ഗൗരി ചെയ്ത കുറ്റം എന്നല്ലേ? വിവാഹദിവസം മീഡിയയോട് ഒച്ചയുയർത്തി സംസാരിച്ചു, താലി കെട്ടുമ്പോൾ മുഖത്തു നാണം വിരിഞ്ഞില്ല, ആഡംബര ബ്ലൗസ് ഇട്ടു... മുഖം ചുളിയുന്നുണ്ട് അല്ലേ. സോഷ്യൽ മീഡിയ കണ്ടുപിടിച്ച ആ കുറ്റങ്ങളെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും ഗൗരി സംസാരിക്കുന്നു.

ഇത്രമാത്രം കുറ്റപ്പെടുത്താൻ എന്താണ് അന്നു സംഭവിച്ചത് ?

ഏറ്റവും കുറ്റപ്പെടുത്തൽ കേട്ടത് ബ്ലൗസിന്റെ പേരിലാണ്. ജീവിതത്തിൽ ഒരു വിവാഹമേ ഉള്ളൂ. അന്നൊരു നല്ല ബ്ലൗസിട്ടതിന് ആർക്കാണ് ഇത്ര വിഷമം. അടുത്ത പ്രശ്നം കല്യാണ മണ്ഡപത്തിലെ എന്റെ ആറ്റിറ്റ്യൂഡ് ആയിരുന്നു. കല്യാണപ്പെണ്ണ് ഒന്നുമറിയാത്ത മണ്ടിയായി നിൽക്കണം എന്നാണ് ആളുകളുടെ വയ്പ്. പക്ഷേ, നോ പറയേണ്ടിടത്തു ഞാൻ നോ തന്നെ പറയും. ബന്ധുക്കൾക്കും അതിഥികൾക്കും കല്യാണം കാണാൻ പറ്റാത്ത രീതിയിൽ മീഡിയ മറഞ്ഞു നിന്നപ്പോൾ മണ്ഡപത്തിലേക്കു കയറാൻ സാധിക്കാതെ അച്ഛൻ വിഷമിച്ചു. അപ്പോഴാണ് ‘നിങ്ങൾക്ക് ഒരു വശത്തേക്കു മാറിനിന്നൂടേ’ എന്നു ഞാൻ ചോദിച്ചത്. അതു തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല.

വിഡിയോ മാത്രം കണ്ടിട്ട് ഇവൾക്കു കാരണവന്മാരില്ലേ എന്നൊക്കെ ചോദിക്കുന്നവരോടു സഹതാപം മാത്രം. ഫെയ്സ്ബുക്കിലാണ് സദാചാരക്കാരുടെ ചാകര. കുറച്ചുകൂടി ലോകവിവരം ഉണ്ടാക്കി മാനസികമായി വളരാൻ ശ്രമിക്കണം എന്നേ അവരോടു പറയാനുള്ളൂ.

വിവാഹത്തിന്റെ സന്തോഷം ഈ വിഷമത്തിൽ മുങ്ങിയോ ?

ഓരോ വാർത്തകൾ കണ്ടു ഞാൻ അസ്വസ്ഥയാകും. അദ്ദേഹം വാർത്തകളൊന്നും ശ്രദ്ധിച്ചു പോലുമില്ല. ഇപ്പോൾ ഞാനും ആ നിലപാടു സ്വീകരിച്ചു. പക്ഷേ, സന്തോഷം എങ്ങും മുങ്ങിപ്പോയില്ല.

സീരിയലുകളുടെ ഷൂട്ടിങ്ങും പുതിയ വീടിന്റെ പണിയുമൊക്കെയായി തിരക്കിലാണ് അദ്ദേഹം. പഠനത്തിന്റെ തിരക്കുകൾ എനിക്കുമുണ്ട്. മൂന്നാറിലേക്കാണു ഹണിമൂണ്‍ എന്നു വിളിക്കാവുന്ന യാത്ര പോയത്. ഗുരുവായൂരിൽ വ ച്ചു കല്യാണം നടത്തണമെന്നായിരുന്നു മോഹം. പക്ഷേ, നടന്നില്ല. കല്യാണം കഴിഞ്ഞ് ഏഴു ദിവസത്തിനു ശേഷമേ ചരടിൽ നിന്നു മാലയിലേക്കു താലി മാറ്റിയിടൂ. ആ ചടങ്ങു ഗുരുവായൂരിൽ വച്ചാണു നടത്തിയത്. പറശ്ശിനിക്കടവു മുത്തപ്പനെയും കണ്ടു പ്രാർഥിച്ചു.

പഠനത്തിനു വേണ്ടി സീരിയലിൽ നിന്നു ബ്രേക്കെടുത്തോ ?

തിരുവനന്തപുരത്താണു സ്വന്തം നാടെങ്കിലും അച്ഛന് എൽഐസിയിൽ ഡവലപ്മെന്റ് ഓഫിസറായി കോട്ടയത്തായിരുന്നു ജോലി. അങ്ങനെ ഞാനും ചേച്ചിയും ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം കോട്ടയത്ത്. പ്ലസ്ടുവിനു നല്ല മാർക്കു വാങ്ങിയാണു പാസ്സായത്. പ്രൈവറ്റായി ബികോം പാസ്സായെങ്കിലും സിഎ പൂർത്തിയാക്കാനായില്ല.

പഠനം തുടരാൻ തീരുമാനിച്ചപ്പോഴൊക്കെ പല കാരണം കൊണ്ടു മാറിപ്പോയി. ‘ജാനി’ കഴിഞ്ഞ് ഇനി സീരിയൽ വേണ്ട എന്നു കരുതിയപ്പോഴാണു ‘പൗർണമിത്തിങ്കളി’ലേക്കു വിളി വന്നത്. അതു വലിയ വഴിത്തിരിവായി. ഇപ്പോഴാണു സമയം വന്നത്. ഒരു ജോലിക്കായുള്ള കോച്ചിങ് ചെയ്യുകയാണിപ്പോൾ. പക്ഷേ, എല്ലാവരും ചോദിക്കുന്നതു കല്യാണം കഴി‍ഞ്ഞതോടെ ബ്രേക്കെടുത്തോ എന്നാണ്.

ജീവിതത്തിലെ ആ വഴിത്തിരിവിനെക്കുറിച്ചു പറയൂ ?

‘പൗർണമിത്തിങ്കളി’ന്റെ കാര്യം ആദ്യം സംസാരിച്ചത് എ ന്നോടാണെങ്കിലും ഷൂട്ടിങ് തുടങ്ങിയതു മറ്റൊരു നായികയെ വച്ചാണ്. ഇടയ്ക്കു ഷൂട്ടിങ്ങിനു ജോയിൻ ചെയ്യാമോ എന്നും ചോദിച്ചെങ്കിലും ‘ജാനി’യുടെ ഷെഡ്യൂൾ കാരണം തടസ്സം വീണ്ടും വന്നു. 70–ാം എപ്പിസോഡിൽ മൂന്നാമതൊരു മാറ്റം വന്നപ്പോഴാണ് എന്റെ കയ്യിലേക്കു പൗർണമിത്തിങ്കൾ വന്നത്. ‘പരാജയത്തിലേക്കു പോകുന്ന സീരിയലാണ്. ചിലപ്പോൾ 100 എപ്പിസോഡിൽ നിർത്തിയേക്കും. ഒരു ഭാഗ്യപരീക്ഷണമായി കരുതണം’ എന്നാണു പറഞ്ഞത്.

ശ്രീകണ്ഠേശ്വരനെ പ്രാർഥിച്ചിട്ടാണു ഷൂട്ടിങ്ങിനു പോയത്. 100ൽ നിൽക്കുമെന്നു പറഞ്ഞ സീരിയൽ 300ലേറെ എപ്പിസോഡ് പോയി. രണ്ടു വർഷം കഴിഞ്ഞിട്ടും പൗർണമിക്ക് ഓണത്തിനും വിഷുവിനും കോടിയും കൈനീട്ടവും അയച്ചു തരുന്നവരുണ്ട്.

serial-gouri അച്ഛൻ രാധാകൃഷ്ണൻ, അമ്മ മായ, ചേച്ചി ലക്ഷ്മി, ചേട്ടൻ അർജുൻ എന്നിവർക്കൊപ്പം ഗൗരിയും മനോജും

പ്രണയം തുടങ്ങിയത് എങ്ങനെ ?

മനോജ് പേയാട് എന്ന പേരു മുൻപു കേട്ടിട്ടുണ്ടെന്നല്ലാതെ ആളെ കണ്ടിട്ടേയില്ല. ഞാൻ ലൊക്കേഷനിൽ ചെന്ന ദിവസം രാത്രി ഷൂട്ടിങ് തീരുന്നതിനു തൊട്ടുമുൻപാണ് അദ്ദേഹം വന്നത്. അങ്ങനെയിരിക്കെ ഒരു ചൈൽഡ് ആർട്ടിസ്റ്റിന്റെ കാര്യം ചോദിച്ച് എനിക്കു മെസേജ് അയച്ചു. കുറച്ചു തമാശയൊക്കെ ചേർത്തുള്ള മെസേജ് കണ്ടപ്പോൾ ആളു കൊള്ളാമല്ലോ എന്നാണ് ആദ്യം തോന്നിയത്.

ഓരോ സീനും അദ്ദേഹം അഭിനയിച്ചു കാണിക്കുന്നത് കണ്ടുനിൽക്കാൻ രസമാണ്. റൊമാൻസൊക്കെ ചെയ്യുന്നതു നോക്കി നിന്നിട്ടുണ്ട്. കുറച്ചു കഴിഞ്ഞു മെസേജുകളിലൂടെ സംസാരിക്കാൻ തുടങ്ങി. അതിലൊരു മെസേജ് എന്റെ ഹൃദയത്തിലുടക്കി, ‘തന്നെ പറ്റി കൂടുതൽ അറിയണമെന്നു തോന്നുന്നുണ്ട് കേട്ടോ...’ ചില സാഹചര്യങ്ങൾ വരുമ്പോൾ താങ്ങാകാൻ ദൈവം ഒരാളെ തരുമെന്നു പറയില്ലേ. അങ്ങനെ ചില സാഹചര്യങ്ങൾ രണ്ടുപേർക്കും വന്നു. അങ്ങനെ ഒരു നിമിഷത്തിലാണു വിവാഹം കഴിച്ചാലോ എന്നു പരസ്പരം ചോദിച്ചത്.

ആദ്യം എടുത്ത വിവാഹനിശ്ചയ തീയതിക്കു തൊട്ടുമുൻപു കോവിഡ് പോസിറ്റീവായി നിശ്ചയം നീട്ടിവച്ചു. ആ സമയത്തു തൃശൂരിലാണു വർക്കു നടക്കുന്നത്. തിരുവനന്തപുരത്തേക്കു തിരിച്ചുപോകും വഴി കോട്ടയത്തു വന്നു മ നോജേട്ടൻ എന്നെ കാണും.

അഭിനയവും ഡാൻസുമൊക്കെ പണ്ടേ ഉണ്ടോ ?

ചേച്ചിയായിരുന്നു സ്റ്റേജിലെ സ്റ്റാർ. അധികം ആരോടും സംസാരിക്കാത്ത ആളായിരുന്നു ഞാൻ. പൗർണമിത്തിങ്കളിന്റെ സമയത്ത് ചേച്ചിയെ കണ്ട ഞങ്ങളുടെ ഒരു ടീച്ചർ ചോദിച്ചത്രേ, അതു ഗൗരി തന്നെയാണോ എന്ന്.

gouri-krishnan

ബോബി – സഞ്ജയ് ടീമിലെ സഞ്ജു അങ്കിൾ വഴിയാണ് ആദ്യമായി അഭിനയിക്കാൻ അവസരം വന്നത്. ട്രാഫിക് സിനിമയിലെ ശ്രീനിവാസൻ സാറിന്റെ മകളുടെ വേഷം. അന്നു തമാശ പോലെയാണു ഷൂട്ടിങ്ങിനു പോയത്.

പിന്നെയെങ്ങനെ അഭിനയം സീരിയസ്സായി ?

ട്രാഫിക് കഴിഞ്ഞു കിഷോർ സത്യ ചേട്ടൻ വഴി മഴവിൽ മനോരമയിലെ ‘അനിയത്തി’യുടെ ഓഡിഷനു പോയി. അന്നു സ്ക്രിപ്റ്റ്റൈറ്റർ ഗണേഷേട്ടൻ സ്ക്രിപ്റ്റിന്റെ വ ൺ‌ലൈൻ തന്നിട്ട്, ‘ഈ റോൾ നീ ചെയ്താൽ നന്നാകും’ എന്നു പറഞ്ഞത് ഇന്നലെ പോലെ ഓർമയുണ്ട്. റിസബാവ, മീര, റീന ആന്റി... ആദ്യ ടേക്കിനു മുൻപ് അവരുടെ കാലു തൊട്ടു തൊഴുതു. അപ്പോൾ അവരൊരു ഉപദേശം തന്നു, ക്യാമറയെ കൂടി തൊഴണം. ക്യാമറയുടെ കാൽ തൊട്ടു തൊഴുതതു കണ്ട് ക്രൂ മുഴുവൻ ചിരിച്ചെങ്കിലും എനിക്ക് അബദ്ധം മനസ്സിലായില്ല. അമൃത ടിവിയിലെ ‘നിലാവും നക്ഷത്രങ്ങളും’ സീരിയലിനു മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും കിട്ടി.

പലരും ചോദിക്കാറുണ്ട്, ഇത്ര ഇൻട്രോവർട് ആയ ആ ൾ എങ്ങനെയാണു ക്യാമറയുടെ മുന്നിൽ തകർത്തഭിനയിക്കുന്നത് എന്ന്. ഭഗവാൻ കൈപിടിക്കുന്നു എന്നു തോന്നുന്ന നിമിഷങ്ങളാണത്. ആക്‌ഷന്റെയും കട്ടിന്റെയും ഇടയ്ക്കു കിട്ടുന്ന സന്തോഷവും എനർജിയും തിരിച്ചറിഞ്ഞ കാലം തൊട്ടാണ് അഭിനയം പാഷനായത്.

രൂപാ ദയാബ്ജി

ഫോട്ടോ: അമൽ (പറക്കാട്ട്), ദൃശ്യ ഫൊട്ടോഗ്രഫി