Wednesday 07 June 2023 11:27 AM IST : By സ്വന്തം ലേഖകൻ

മുഖത്തും പല്ലുകൾക്കും പരുക്ക്, മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ, ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി

mahesh-kunju

കൊല്ലം സുധിയുടെ വിയോഗത്തിൽ വേദനിക്കുന്ന കലാകേരളത്തിന്റെ പ്രാർഥന ഇനി മഹേഷ് കുഞ്ഞുമോനുവേണ്ടി. സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് മഹേഷ്. തീവ്രപരിചരണ വിഭാഗത്തിലുള്ള മഹേഷിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും.

ഒൻപതു മണിക്കൂർ നീളുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാർഥന മഹേഷിനോടൊപ്പം ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്ത് പങ്കുവച്ച കുറിപ്പിൽ പറയുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് മഹേഷുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമാണ് പരുക്ക്. 

ജൂൺ അഞ്ചാം തീയതി പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം  മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.  മഹേഷ് കുഞ്ഞുമോനെ വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖത്ത് പരിക്കുപറ്റിയ മഹേഷിന്റെ പല്ലുകൾ പൊട്ടിയിട്ടുണ്ടെന്നാണ് സുഹൃത്തുക്കൾ സൂചിപ്പിക്കുന്നത്. ബിനു അടിമാലി അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.

ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. അസാധ്യ പെർഫെക്ഷനോടെ താരങ്ങളേയും രാഷ്ട്രീയക്കാരേയും അനുകരിക്കുന്ന മഹേഷിന്റെ പ്രകടനം പ്രേക്ഷക ഹൃദയം കീഴടക്കിയിട്ടുണ്ട്. കോവിഡ്കാലത്ത് പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള സാങ്കൽപിക സംഭാഷണം അനുകരിച്ചു കൊണ്ടാണ് മഹേഷ് ശ്രദ്ധേയനാകുന്നത്. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി മഹേഷിന്റെ തൊണ്ടയിൽ നിന്ന് താരങ്ങൾ പിന്നാലെ പുറത്തു ചാടി. 

‘വിക്രം’ സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി മഹേഷ് സിനിമാലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്. വടകരയിൽ നടന്ന പരിപാടിയിലും നിരവധി താരങ്ങളെ അനുകരിച്ചതിനു ശേഷമുള്ള മടക്കത്തിലാണ് അപകടമുണ്ടായത്. എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷിന്റെ സ്വദേശം. അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ തങ്കമ്മ, ചേട്ടൻ അജേഷ് എന്നിവരാണ് മഹേഷിനുള്ളത്.