തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്ന് എക്കാലവും സരോജിനി ദേവി ആവർത്തിച്ചു കൊണ്ടേയിരുന്നു.
‘അവളെ ബലാത്സംഗം ചെയ്തു കൊന്നതാണ്. കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയുടെ സഹായത്തോടെ സമൂഹത്തിലെ ചില ഉന്നത വ്യക്തികളാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്....’
ആ അമ്മ നെഞ്ച് വിങ്ങിപ്പറഞ്ഞപ്പോഴെല്ലാം, നടി പ്രത്യുഷയെ സ്നേഹിച്ചിരുന്ന ഓരോ പ്രേക്ഷരുടെ ഉള്ളിലും ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ വീണ്ടും വീണ്ടും മുഴങ്ങി –
അവർ പറയുന്നത് സത്യമോ ? പ്രത്യുഷ ആത്മഹത്യ ചെയ്തതല്ലേ ? അതൊരു ക്രൂരമായ കൊലപാതകമായിരുന്നോ ? ആത്മഹത്യ ചെയ്യേണ്ടതായ യാതൊരു സാഹചര്യവും പ്രത്യക്ഷത്തിൽ പ്രത്യുഷയുടെ ജീവിതത്തിലുണ്ടായിരുന്നില്ലെന്നതു കൂടി ആലോചിക്കുമ്പോൾ...? പക്ഷേ, അതു തെളിയിക്കാൻ, പ്രതികളെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കാൻ ബന്ധപ്പെട്ടവർക്കു സാധിച്ചില്ല.
പ്രത്യുഷ പോയി 12 വർഷം പിന്നിടുകയാണ്. പ്രതിഭാസമ്പന്നയായ, വലിയ ഉയരങ്ങളിലേക്കു കയറിപ്പോകേണ്ട ആ അഭിനേത്രി 2002 ഫെബ്രുവരി 23 നു, തന്റെ 20 വയസ്സിലാണ് ജീവിതത്തിൽ നിന്നു വിടവാങ്ങിയത്.

ഇപ്പോഴത്തെ തെലങ്കാനയിലെ ബോങ്കറിൽ ഒരു മധ്യവർഗ കുടുംബത്തിലാണ് പ്രത്യുഷ ജനിച്ചത്. അമ്മ സരോജിനി ദേവി സ്കൂൾ അധ്യാപികയായിരുന്നു. ഹോട്ടൽ മാനേജുമെന്റിൽ ബിരുദം നേടിയ ശേഷം ‘ടെലിവിഷൻ സ്റ്റാർ 2000’ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ‘മിസ് ലൗലി സ്മൈൽ’ പട്ടം നേടിയതോടെയാണ് പ്രത്യുഷ ശ്രദ്ധേയയായത്. തുടർന്ന് തെലുങ്ക് സിനിമയിൽ അവസരം കിട്ടി. ‘രായിഡു’ എന്ന ആ ചിത്രത്തിൽ മോഹൻ ബാബുവായിരുന്നു നായകൻ. തുടർന്ന് തെലുങ്കിലും തമിഴിലുമായി ഒരു പിടി സിനിമകൾ. കൂടുതലും തമിഴ് സിനിമകളായിരുന്നു. മുരളിക്കൊപ്പം മനു നീതി, പ്രഭുവിനൊപ്പം സൂപ്പർ കുടുംബം, രാമരാജനൊപ്പം പൊന്നാന നേരം, വിജയകാന്തിനൊപ്പം തവസി, മുരളിക്കൊപ്പം കാതൽ പൂക്കൾ എന്നിവയിലൊക്കെ പ്രത്യുഷയുടെ വേഷങ്ങൾ ഗംഭീരമായി. ഒപ്പം തെലുങ്കിലും തിരക്കേറി. പക്ഷേ, പ്രശസ്തിയുടെ നെറുകയിൽ, കൈനിറയേ അവസരങ്ങളുമായി മുന്നോട്ടു പോകെ എല്ലാവരേയും ഞെട്ടിച്ച് പ്രത്യുഷ മരണപ്പെട്ടു!
‘സിനിമ ജീവിതത്തില്‍ പ്രത്യുഷ വളരെ സംതൃപ്തയായിരുന്നു അതുകൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല. അവളുടെ ശരീരം സംസ്കരിക്കുന്ന സമയത്തൊന്നും എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ പിന്നീടാണ് പലതും അറിയുന്നത്. മകളുടെ മരണത്തില്‍ പലരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അവരാണ് കേസ് വഴിതിരിച്ചുവിട്ടത്. സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ സിനിമയില്‍ ശ്രദ്ധിച്ചതിന് ശേഷം മാത്രം വിവാഹ ജീവിതത്തിലേക്ക് കടന്നാല്‍ മതിയെന്ന് ഞാന്‍ ഉപദേശിച്ചിരുന്നു’.
പ്രത്യുഷ മരണപ്പെട്ട് വർഷങ്ങൾക്കു ശേഷം അവരുടെ അമ്മ ഒരു തെലുങ്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണിത്. ഇതിനെ ഒരു അമ്മയുടെ വൈകാരിക പ്രതികരണം മാത്രമായി കരുതാനാകില്ല. പ്രത്യുഷയുടെ മരണം കൊലപാതകമോ എന്നു സംശയിക്കത്തക്ക തരത്തിലായിരുന്നു പ്രത്യുഷയുടെ മൃതശരീരം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധന്റെ റിപ്പോർട്ട്. പക്ഷേ, അന്വേഷത്തിന്റെ ഭാഗമായുള്ള വിശദ പരിശോധനയിൽ ആ റിപ്പോർട്ട് പൂർണമായും തള്ളിക്കളയുകയും നടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരുകയുമായിരുന്നു. ഇതോടെ പ്രത്യുഷയുടെ മരണത്തെച്ചൊല്ലിയുള്ള നിയമപോരാട്ടം നിലച്ചെങ്കിലും താരത്തിന്റെ കുടുംബം അതൊരു കൊലപാതകമെന്ന ആരോപണത്തിൽ ഉറച്ചു നിന്നു.

പ്രത്യുഷയ്ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നു പറയപ്പെടുന്ന സിദ്ധാർത്ഥ് ആശുപത്രിയിലെത്തിച്ചതോടെ രക്ഷപ്പെട്ടു. തങ്ങളുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതാണ് ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നാണ് സിദ്ധാർത്ഥ് പിന്നീടു പറഞ്ഞത്.
പ്രത്യുഷയുടെ മരണം അക്കാലത്ത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. മാധ്യമങ്ങൾ തങ്ങളുടെ ഭാവനകൂടിച്ചേർത്ത് നീളൻ അപസർപ്പക കഥകളെഴുതി വായനക്കാരെ രസിപ്പിച്ചപ്പോൾ, രാഷ്ട്രീയ പാർട്ടികളും സംഭവത്തെ തങ്ങളെക്കൊണ്ടാകും വിധം ചർച്ചയാക്കി. പക്ഷേ, 2004 ൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനും പ്രത്യുഷയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനും സിദ്ധാർത്ഥയ്ക്ക് 5 വർഷത്തെ തടവും 6000 രൂപ പിഴയും വിധിച്ചതോടെ കോടതി നടപടികൾ അവസാനിച്ചു.
മരണപ്പെടുമ്പോൾ കൈനിറയേ ചിത്രങ്ങളുണ്ടായിരുന്നു പ്രത്യുഷയ്ക്ക്. സഹനായിക, നായിക വേഷങ്ങളിൽ മുൻ നിര താരങ്ങൾക്കൊപ്പമുള്ള തമിഴ്, തെലുങ്ക്, കന്നഡ പ്രൊജക്ടുകളായിരുന്നു ഇവ. എന്നാൽ, അതിനൊന്നും കാത്തു നിൽക്കാതെ അവൾ പോയി...ഒരു കണ്ണീർകണം പോലെ...