മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച സംവിധായകനാണ് അന്തരിച്ച ഷാജി എൻ. കരുൺ. 73 അന്തരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിൽസയിലായിരുന്നു. സംവിധായകനും ഛായാഗ്രാഹകനും എന്ന നിലയിൽ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായ ഷാജി എൻ. കരുണിന് കാനിൽ അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2011 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മലയാള ചലച്ചിത്രമേഖലയിലെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023 ലെ ജെ.സി.ഡാനിയേൽ പുരസ്കാരവും ലഭിച്ചു.
സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് ഷാജി എൻ കരുണിനെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവച്ചത്. ഇതിൽ മോഹൻലാൽ എഴുതിയത് ശ്രദ്ധേയമാണ്.
‘മലയാളസിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേർത്തുപിടിച്ച, ഷാജി എൻ കരുൺ സർ നമ്മെ വിട്ടുപിരിഞ്ഞു.
നേരം പുലരുമ്പോൾ,പഞ്ചാഗ്നി,ഒന്നുമുതൽ പൂജ്യം വരെ - ഈ മൂന്ന് സിനിമകളിലും എന്റെ റോളുകൾ ദൈര്‍ഘ്യം കൊണ്ട് ചെറുതും പ്രാധാന്യം കൊണ്ട് നിറഞ്ഞു നിൽക്കുന്നതുമായിരുന്നു. ഈ മൂന്ന് ചിത്രങ്ങളുടേയും ഛായാഗ്രാഹകൻ, ഞാനേറെ ബഹുമാനിക്കുന്ന, പിൽക്കാലത്ത് എന്റെ അഭിനയജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ ഷാജി എൻ. കരുൺ സർ ആയിരുന്നു. ക്യാമറ കൊണ്ട് കവിത രചിക്കുക എന്നൊക്കെ ആലങ്കാരികമായി പറയുന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവവേദ്യമാക്കി തന്ന ചലച്ചിത്രകാരൻ. വാനപ്രസ്ഥത്തിന്റെ കാലത്താണ് ഷാജി സർ എന്ന സംവിധായകനോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം അതിന് മുമ്പും പിൻപും എന്നൊരു വഴിത്തിരുവുണ്ടാക്കിയ സിനിമ. കാനിലെ റെഡ് കാർപ്പറ്റിൽ അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഇന്നലെയെന്നോണം ഞാനോര്‍ക്കുന്നു. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ് പ്രിയപ്പെട്ട ഷാജി സർ മടങ്ങിയത്. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍ പ്രണാമം’.– മോഹൻലാൽ കുറിച്ചു.