ADVERTISEMENT

മാനേജർ വിപിൻ കുമാർ ആരോപിക്കുന്നതു പോലെ അദ്ദേഹത്തെ മർദ്ദിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന വ്യക്തി തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും നടൻ ഉണ്ണി മുകുന്ദൻ. തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ വിപിന്റെ ഭാഗത്തു നിന്നുണ്ടായി. വർഷങ്ങളായി കൂടെ നിന്ന ഒരാൾ പെട്ടന്നു നമുക്കെതിരെ തിരിയുമ്പോഴുണ്ടാകുന്ന ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ലെന്നും ഉണ്ണി മനോരമ ഒാൺലൈനിനോട് പറഞ്ഞു.

ഇത്രയും വർഷം ഒരു നല്ല സുഹൃത്തിനെപ്പോലെ കൂടെ കൂട്ടിയ ഒരാൾ എനിക്കെതിരെ എന്തിനിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് അറിയണമായിരുന്നു. അതിനുവേണ്ടി കൂടിയാണ് വിപിനെ നേരിട്ടു കാണാൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത്. ഇത്രയും നാൾ കൂടെ കൊണ്ടുനടന്നിരുന്നൊരാൾ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ ? പാര്‍ക്കിങ്ങിൽ വച്ചാണ് വിപിനെ കണ്ടത്. കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചാണ് വിപിൻ ഇറങ്ങി വന്നത്. എന്തിനാണ് എന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നതെന്ന് ചോദിച്ചു. അതിനു വ്യക്തമായ മറുപടി വിപിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ചെയ്ത തെറ്റ് കയ്യോടെ പിടിക്കപ്പെട്ട ജാള്യതയും ഭയവും വിപിനിലുണ്ടായിരുന്നു. അപ്പോഴാണ് കണ്ണട ഊരി സംസാരിക്കാൻ ആവശ്യപ്പെട്ടത്. എന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ പോലും അയാൾക്കായില്ല. കണ്ണട ഞാൻ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാൽ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ഒരു പ്രവൃത്തി പോലും ചെയ്തിട്ടില്ല. ആളുകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സിസിടിവി ക്യാമറയുള്ള ഒരു ഭാഗത്താണ് ഇതെല്ലാം നടക്കുന്നത്. ഇനി ഒന്നിച്ചു പോകാനില്ലെന്നും എന്റെ പേരിലുള്ള അക്കൗണ്ടും പാസ്‌വേർഡ്സും മറ്റും തിരിച്ചു തരണമെന്നും വിഷയത്തിൽ ക്ഷമ എഴുതി നൽകാനും വിപിനോട് ആവശ്യപ്പെട്ടു. സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുളള തത്രപ്പാടിലാണ് അദ്ദേഹമിപ്പോൾ. അതുകൊണ്ടാണ് ഇതുപോലുള്ള ബാലിശമായ ആരോപണങ്ങൾ പടച്ചുവിടുന്നതെന്നും ഉണ്ണി.

ADVERTISEMENT

‘നരിവേട്ട’ സിനിമയ്ക്കെതിരെ ഞാൻ പറഞ്ഞുവെന്നത് എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണ്. ടൊവിനോയെ ഞാൻ വിളിച്ചു സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഈ വിഷയം മനസ്സിലായി. സിനിമയിൽ വന്ന കാലം മുതൽ പരിചയമുള്ള സുഹൃത്തുക്കളാണ് ഞങ്ങളിരുവരും. പരസ്പരം ഒരുപാട് മനസ്സിലാക്കുന്നവർ. ‘മാർക്കോ’ ഹിറ്റ് ആയ സന്തോഷത്തിൽ എനിക്കൊപ്പം ഒന്നിച്ച് ആ വിജയം ആഘോഷിച്ച വ്യക്തിയാണ് ടൊവിനോ. ഇതുപോലുള്ള ഒരു കള്ള പ്രചരണങ്ങൾക്കും ഞങ്ങളുടെ സൗഹൃദം തകർക്കാനാകില്ല.

വിപിന്റെ പേരിൽ ഒരുപാട് പരാതികൾ സിനിമാ സംഘടനയ്ക്കുള്ളിൽ തന്നെ വന്നിരുന്നു. ഒരു പ്രമുഖ നടി വിപിനെതിരെ ഐസിസിയിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും ഉണ്ണി.

ADVERTISEMENT

‘‘സിനിമ മാത്രം സ്വപ്നം കണ്ട് അതിൽ ആത്മാർഥമായി നിൽക്കാൻ ആഗ്രഹിക്കുന്നൊരു വ്യക്തിയാണ് ഞാൻ. ദയവു ചെയ്ത് ഈ വിഷയത്തിൽ വരുന്ന വാർത്തകളുടെ ആധികാരികത അറിഞ്ഞു വേണം പ്രേക്ഷകരായ നിങ്ങളും ഒരു തീരുമാനമെടുക്കാൻ. അഭിനേതാക്കളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞു പരത്താനും അത് പടരാനും വളരെ എളുപ്പത്തിൽ സാധിക്കും. എന്നാൽ ഇതിന്റെ സത്യാവസ്ഥ എത്ര ഉറക്കെ വിളിച്ചുപറഞ്ഞാലും ആ ശബ്ദം ഒരു പരിധിക്കു മുകളിൽ എവിടെയുമെത്തില്ല’’.– ഉണ്ണി മുകുന്ദൻ പറയുന്നു.

ADVERTISEMENT
ADVERTISEMENT