മെക്കാനിക്കൽ എൻജിനീയർ ബിരുദവുമായി നടനാകാൻ കൊച്ചിയിലേക്കു വണ്ടി കയറിയതാണ്സിജു സണ്ണി. സ്വപ്നങ്ങളിലേക്കുള്ള ദൂരം കുറയുകയാണ് എന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഒരേയൊരു കാര്യത്തിൽ ഇടയ്ക്കൊക്കെ ഒരു കൺഫ്യൂഷനുണ്ടാകാറുണ്ടത്രേ. എന്താണെന്നു ചോദിച്ചപ്പോൾ പൊട്ടി ചിരിച്ചുകൊണ്ട് സിജു പറഞ്ഞു, ‘‘ രസമുള്ളൊരനുഭവം പറയാം. അപ്പോൾ സംഗതി പിടികിട്ടും. ചിലരൊക്കെ എന്നെ കാണുമ്പോൾ സിജു വിൽസൺ അല്ലേ എന്നു സംശയത്തോടെ ചോദിക്കാറുണ്ട്. ചിലർ ഓടി വന്നുകൈ തന്നിട്ട് ‘സിജു വിൽസാ...’ എന്നാണ് വിളിച്ച് ഉറപ്പിക്കും. ടൊവിനോ ചേട്ടന്റെ പഴയ ‘മോനേ... ഉണ്ണിമുകുന്ദാ’ മൊമൻറ് ഓർമ വരും. വേറെയുമുണ്ട് കഥകൾ. എന്റെ പേര് ഞാൻ ഇടയ്ക്കൊക്കെ ഗൂഗിളിൽ സെർച്ച് ചെയ്യാറുണ്ട്. മുൻപ് ഒരുപാടു താഴെയായി ചില റീലുകൾ കണ്ടെന്നു വരാം. പക്ഷേ, ഇപ്പോൾ ആദ്യം സിജു സണ്ണി എന്നു കാണാം. അത് ഞാൻ ഇടയ്ക്ക് സർച്ച് ചെയ്യുന്നതുകൊണ്ടാണെന്നു വയ്ക്കാം. തമാശയതല്ല. സിജു സണ്ണി വൈഫ്, സിജു സണ്ണി ഗേൾഫ്രണ്ട് എന്നൊക്കെയാണ് മറ്റ് സെർച്ചുകൾ. എക്സ്ക്യൂസ് മീ ഗയ്സ്, ഞാൻ മാരീഡ് അല്ല!
ബന്ധുമിത്രാദികൾ ഹാപ്പിയാണ്
തിരുവനന്തപുരം തോന്നയ്ക്കൽ എന്ന പ്രദേശത്തെ ഒരു വീട്ടിൽ നടക്കുന്ന കഥയാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. അവിടുത്തെ സ്ലാങ്ങിലാണ് ഡയലോഗുകൾ. നല്ല റിഥമുള്ള ശൈലിയാണ്. പത്തനംതിട്ട കീരുകുഴി സ്വദേശിയാണു ഞാൻ. അതുകൊണ്ടുതന്നെ തിരുവനന്തപുരം സ്ലാങ് പഠിച്ചെടുക്കാൻ അൽപം ബുദ്ധിമുട്ടി. സംവിധായകൻ വിപിൻ ഡയലോഗുകൾ വോയ്സ് മെസേജ് ആയി തരും. അതു കേട്ടു പഠിക്കും. ഗുരുവായൂർ അമ്പലനടയിൽ മുതലുള്ള സൗഹൃദമാണ് ജോമോനോടും അനശ്വരയോടുമുള്ളത്. ഞങ്ങൾ തമാശപോലെ അനശ്വരയോടു പറയും ‘അവിടെ പൃഥ്വിരാജും ബേസിലും ഇവിടെ ഞാനും ജോയും’ എന്ന്. ബൈജു ചേട്ടനെ അടുത്തറിയുന്നത് ഈ സിനിമയിലാണ്. ബഹുമാനം കലർന്ന സൗഹൃദമാണ് ചേട്ടനോട്. നമ്മൾ ഒരു സീൻ നന്നായി ചെയ്താൽ ബൈജു ചേട്ടൻ അതേക്കുറിച്ചു വളരെ അഭിമാനത്തിൽ മറ്റുള്ളവരോടു പറയും. അതൊക്കെ വലിയ പ്രോത്സാഹനമല്ലേ.
റീൽസ് തന്ന രോമാഞ്ചം
അഭിനയജീവിതത്തിൽ വഴിത്തിരിവായത് രോമാഞ്ചത്തിലെ മുകേഷാണ്. റീൽ കണ്ടിട്ടാണ് എന്നെ കാസ്റ്റ് ചെയ്തത്. മികച്ച പുതുമുഖ നടനുള്ള സൈമ അവാർഡ് നേടി തന്നത് മഹേഷാണ്. എല്ലാവരും കോട്ട് ഇട്ടു പോകുന്ന പരിപാടിയാണല്ലോ സൈമ അവാർഡ്. എനിക്കതു സെറ്റാവില്ല. അവസാനം ഡൈ ചെയ്ത കേരള മുണ്ട് ഉടുത്തങ്ങു പോയി. വിവിധ ഭാഷകളിലെ താരങ്ങൾ വരുന്ന പരിപാടിയാണ്. ആർക്കും എന്റെ പേരറിയില്ലെങ്കിലും എന്നെ കാണുമ്പോൾ ‘രോമാഞ്ചാം’ എന്നു പറയുന്നുണ്ട്. അപ്പോൾ കിട്ടുന്നൊരു രോമാഞ്ചമുണ്ടല്ലോ. ‘വാഴ’യിലെ അജോ തോമസും ഒരുപാടു പേർക്ക് കണക്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നു.
ഇനിയല്പം തിരക്കഥയാകാം
ആകസ്മികമായാണ് ഞാൻ ‘മരണമാസി’നുവേണ്ടി സ്ക്രിപ്റ്റ് എഴുതുന്നത്. തിരക്കഥാ രചനയും അഭിനയവും തരുന്നതു രണ്ട് തരം കിക്കുകളാണ്. അഭിനയിക്കുമ്പോൾ ഷോട്ട് കഴിഞ്ഞാൽ നമ്മൾ ഫ്രീയാണ്. റിസൽറ്റ് വരുന്നത് റിലീസിന് ശേഷമാണല്ലോ. എന്നാൽ നമ്മൾ ഏറെ ഇഷ്ടത്തോടെ ഒരുക്കിയെടുക്കുന്ന കഥാപാത്രങ്ങൾ നമ്മൾ എഴുതിയ ഡയലോഗുകൾ പറയുമ്പോൾ തോന്നുന്ന സന്തോഷം വളരെ രസമാണ്. മരണമാസിലാണ് ഞാനത് അനുഭവിച്ചറിഞ്ഞത്.
അതേ, ഞാൻ എൻജിനീയറാണ്!
വീട്ടുകാരുടെ ഇഷ്ടത്തിനാണ് ഞാൻ മെക്കാനിക്കല്‍ എൻജിനീയറായത്. ചെറുപ്പത്തിലേ എന്നെ നാടകക്കളരിയിൽ ചേർത്തതും അഭിനയിക്കാൻ പിന്തുണച്ചതും അച്ഛൻ സണ്ണി വർഗീസും അമ്മ മേഴ്സിയുമാണ്. എന്നാല്‍ അഭിനയം തൊഴിലാക്കണമെന്ന എന്റെ ആഗ്രഹം അവർക്കു പിടികിട്ടിയില്ല. പഠനം കഴിഞ്ഞ് ഒരു വർഷം സമയം ചോദിച്ചു. മനസ്സില്ലാമനസോടെ അവർ യെസ് മൂളി. അങ്ങനെ നടനാകാൻ കൊച്ചിക്കു വണ്ടി കയറിയെങ്കിലും ഒന്നും നടന്നില്ല. തൊട്ടുപിന്നാലെ സൗദിക്കുള്ള ഫ്ലൈറ്റ് പിടിച്ചു. കിട്ടിയ ജോലി ചെയ്തു ജീവിക്കാമെന്നു കരുതിയെങ്കിലും ഉള്ളിലെ നടൻ അടങ്ങിയില്ല. അങ്ങനെ നാട്ടിലേക്ക്... കോവിഡ് കാലത്താണ് സോഷ്യൽ മീഡിയ കണ്ടന്റുകൾ ചെയ്യുന്നത്. അതുവഴി സിനിമാലോകം എന്റെ മുന്നിൽ തുറക്കപ്പെട്ടു. വിശുദ്ധ മെജോ ആണ് ആദ്യ സിനിമ. ഈ സിനിമയിൽ നിന്നുള്ള പ്രതിഫലവുമായി ഞാൻ നേരേ പോയതു കൂട്ടുകാർക്കു ട്രീറ്റ് കൊടുക്കാനാണ്. ചാൻസ് തേടി നടന്ന എന്നെ പൊന്നുപോലെ നോക്കിയത് അവരാണേ...