Tuesday 07 May 2024 09:41 AM IST : By സ്വന്തം ലേഖകൻ

നടി കനകലത ഓര്‍മയായി; പാര്‍ക്കിൻസൺസും മറവിരോഗവും, രോഗദുരിതങ്ങളുടെ അവസാനകാലം

kanakalatha-artcle

നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു. കഴിഞ്ഞവർഷം സഹോദരി വിജയമ്മ നൽകിയ അഭിമുഖത്തിലാണു കനകലതയുടെ അസുഖത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.

2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടതും രൂക്ഷമായതും. ഉറക്കക്കുറവായിരുന്നു തുടക്കം. 2022 ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നു ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്നു കണ്ടുപിടിച്ചു. എംആർഐ സ്കാനിൽ തലച്ചോർ ചുരുങ്ങുകയാണെന്നും കണ്ടെത്തി.16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്കു മക്കളില്ല.

നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത മുന്നൂറ്റിയൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു യാത്രാമൊഴി, ഗുരു, കിലുകിൽ പമ്പരം, പാർവതീപരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കൺമണി, എഫ്ഐആർ, ആകാശഗംഗ, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, മയിൽപ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകൾ, കൗരവർ, കിരീടം, ജാഗ്രത, രാജാവിന്റെ മകൻ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ.

പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യം മോശമായതുകൊണ്ട് സിനിമകളും സീരിയലും ഒഴിവാക്കി. ‘അമ്മ’ സംഘടനയുടെ ഇന്‍ഷുറന്‍സും ആത്മയില്‍നിന്നും ചലച്ചിത്ര അക്കാദമിയില്‍നിന്നും ലഭിച്ച ധനസഹായവും കൊണ്ടാണ് ചികിത്സ നടത്തിയിരുന്നത്. 

Tags:
  • Movies