Tuesday 04 September 2018 03:03 PM IST

വിവാഹത്തിന് റെഡി, നൃത്തം ഉപേക്ഷിക്കാൻ പറയരുതേ...

Unni Balachandran

Sub Editor

z-suchitra ഫോട്ടോ: ബേസിൽ പൗലോ

അന്ന്  തംബുരു കൈയിലേക്കു കിട്ടിയപ്പോൾ സുചിത്രയ്ക്കു സന്തോഷമായി. പക നിറഞ്ഞ തീപ്പൊരി ഡയലോഗും കുതന്ത്രവും ഒന്നും ഇ   ന്നുണ്ടാകില്ലായിരിക്കാം. ‘വാനമ്പാടി’ സീരിയലിലെ വില്ലത്തി കഥാപാത്രമായ പത്മിനിയെ അവതരിപ്പിക്കുന്ന സുചിത്ര നായർ പറഞ്ഞു വരുന്നത് തലേന്നത്തെ ഷൂട്ടിന്റെ കഥയാണ്.

‘‘സംഗീതവും നൃത്തവും  ആണ്  അഭിനയം  പോലെ എ   നിക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങൾ. തംബുരു കിട്ടിയതോടെ ഞാൻ എനിക്കറിയാവുന്ന രീതിയിൽ മീട്ടിത്തുടങ്ങി. ഇതിനിടെ അസോഷ്യേറ്റ് വന്ന് സീൻ പറഞ്ഞു തന്നു. തംബുരു മീട്ടാനല്ല, അത് നിലത്തിട്ട് ചവിട്ടി പൊട്ടിക്കാനാണ് സീനിൽ ഉള്ളത്. 

‘നർത്തകിയായ എനിക്ക് ഒരു സംഗീതോപകരണം ച വിട്ടാൻ കഴിയില്ല. കഥാപാത്രം അതാവശ്യപ്പെടുന്നുവെങ്കിൽ എനിക്കതിനു കഴിയില്ല.’ ഇത്രയും ബോൾഡായി പറഞ്ഞെങ്കിലും ചീത്ത കേൾക്കുമെന്നാണ് വിചാരിച്ചത്. പക്ഷേ, എന്റെ അഭിപ്രായത്തിനു സംവിധായകനും സഹതാരങ്ങളും വില നൽകി. 

മറ്റുള്ളവർക്ക് ചിലപ്പോൾ നമ്മുടെ അഭിപ്രായങ്ങളോട് യോജിപ്പോ വിയോജിപ്പോ ഉണ്ടാകാം. പക്ഷേ, പറയാനുള്ളത് നേരെ പറയുന്നതാണ് എന്റെ രീതി.’’ മിനിസ്ക്രീനിലെ ‘സുന്ദരി വില്ലത്തി’യായ തിരുവനന്തപുരം  കേശവദാസപുരംകാരി സുചിത്ര നായരുടെ വിശേഷങ്ങൾക്കൊപ്പം. 

44

അഭിനയത്തേക്കാൾ ഇഷ്ടം ഡാൻസിനാടാണോ ?

ചെറുപ്പം മുതലേ നല്ല മടിച്ചിയാണ് ഞാൻ. എന്ത് കണ്ടാലും വാശിപിടിക്കുന്ന സ്വഭാവവും. ‘രാജശില്പി’ സിനിമയിൽ ഭാനുപ്രിയയെ കണ്ടു തുടങ്ങിയതാണ് ഡാൻസ് പഠിക്കണമെന്ന മോഹം. അങ്ങനെ സ്കൂൾ കാലത്തേ ഡാൻസ് പഠനം തുടങ്ങി. ആദ്യം മുതലേ ഞാൻ നല്ല ഉഴപ്പാണ്. കുറച്ച് എന്തെങ്കിലുമൊരു സ്‌റ്റെപ് ചെയ്താൽ  ഉടനെ അമ്മയോടു പറയും ‘അമ്മേ ഞാൻ ക്ഷീണിച്ചു, നടക്കാൻ വയ്യ, വിയർത്തോന്ന് നോക്കിക്കേ’... അങ്ങനെ പലതും പറഞ്ഞ് പ്രാക്ടീസിൽ ഉഴപ്പും. അതിനു ശേഷമാണ് നീന പ്രസാദിന്റെ കീഴിൽ മോഹിനിയാട്ടം പഠിക്കാൻ തുടങ്ങിയത്. എന്റെ മ  ടി കാരണം  തോന്നിയ ബുദ്ധിയായിരുന്ന് അത്. മോഹിനിയാട്ടം വളരെ സിപിംൾ ആണെന്നായിരുന്നു വിചാരം. ഒരിടത്ത് തന്നെ നിന്നാൽ മതി. ചെറുതായി കണ്ണും മൂക്കുമൊക്കെ അനക്കിയാൽ സംഭവം സെറ്റായി എന്നാണ് ഞാൻ കരുതിയത്. പക്ഷേ, പഠിച്ചു തുടങ്ങിയപ്പോഴല്ലേ ഇത് വേറെ ലെവൽ ആണെന്ന് മനസ്സിലായത്. മോഹിനിയാട്ടത്തിലൂടെ പതിയെ ഞാൻ നൃത്തത്തെ സ്നേഹിച്ചു തുടങ്ങി. എട്ടുവർഷമായി മോഹിനിയാട്ടം പഠനം തുടരുന്നു.

ഡാൻസ് കണ്ടിട്ടാണോ അഭിനയിക്കാൻ വിളിച്ചത് ?

എന്റെ പഠനമൊക്കെ ആര്യ സെൻട്രൽ സ്കൂളിലും സെന്റ് മേരിസിലും ആയിരുന്നു. തിരുവനന്തപുരത്താണല്ലോ സീരിയലുകളെല്ലാം ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് അമ്മ പ്രസന്നയുടെ സുഹൃത്ത് വഴിയാണ് ‘കൃഷ്ണകൃപാസാഗരം’ സീരിയലിൽ അഭിനയിക്കുന്നത്. അഭിനയിക്കുന്നോഎന്ന് ചോദിച്ചപ്പോഴെ ഞാൻ റെഡിയാണെന്നു പറഞ്ഞു. കഥാപാത്രം ദേവി ആയതു കൊണ്ട് വീട്ടിലുള്ളവർക്കും സന്തോഷം. പിന്നെയും പുരാണ കഥാപാത്രങ്ങൾ കിട്ടി. ഞാൻ ആലോചിച്ചപ്പോൾ അഭിനയത്തിലാണെങ്കിലും ദൈവമാകുന്നതാണ് സുഖം. മേക്കപ് കുറച്ച് ഹെവിയാണെങ്കിലും  ചുമ്മാ നിന്ന് അനുഗ്രഹിച്ചാൽ പോരെ. അതിനിടയിൽ മെട്രോ മനോരമയുടെ ബ്യൂട്ടി കോപംറ്റീഷനിൽ ഒന്നാമതെത്തി. അതോടെ നല്ല അവസരങ്ങൾ വന്നു തുടങ്ങി.

33

വില്ലത്തിയോടുള്ള നാട്ടുകാരുടെ പ്രതികരണം എങ്ങനെയാണ് ?

എന്നെ പരിചയമുള്ള ആളുകളൊക്കെ ആദ്യം ചോദിക്കുമായിരുന്നു ‘എന്തിനാ നിന്നെപ്പോലൊരു പാവംകുട്ടി ഈ ദുഷ്ടത്തിയായി അഭിനയിക്കുന്നത്’ എന്നൊക്കെ. അതുകഴിഞ്ഞ് ഞാനൊരു പൊതു പരിപാടിയിൽ പോയപ്പോൾ ആളുകൾ ചുറ്റും കൂടി. എല്ലാവർക്കും വലിയ സ്നേഹം. ആളുകളുടെ ഇഷ്ടം ശരിക്കും മനസ്സിലായത് ആറ്റുകാൽ അമ്പലത്തിൽ പോയപ്പോഴാ. പൊങ്കാലയുടെ ദിവസമായിരുന്നു ആറ്റുകാലമ്മയെ തൊഴാനായി ഞാനും സുഹൃത്തും കൂടെ പോയത്. തൊഴുതിറങ്ങി വരുമ്പോൾ പലരും നോക്കുന്നതും ശ്രദ്ധിക്കുന്നതും എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു. പക്ഷേ, ആ നീക്കം അപ്രതീക്ഷിതമായിരുന്നു. ഒരു ചേച്ചി എന്റെ  മുന്നിലെത്തിയതും കഴുത്തിൽ പിടിച്ചു താഴ്ത്തിയതും മിന്നൽ വേഗത്തിലായിരുന്നു. കവിളത്തൊരു ഉമ്മയാണ് ഉദ്ദേശിച്ചതെങ്കിലും ചേച്ചി ഉമ്മയുടെ കൂടെ ചെറിയൊരു കടിയും തന്നു. ആ ചേച്ചിയുടെ മുഖത്തെ സന്തോഷം കാണണമായിരുന്നു. സീരിയലിൽ  ഒപ്പം അഭിനയിക്കുന്ന ചിപ്പി ചേച്ചിയോട് എന്റെ വില്ലത്തി റോളിനെ പറ്റി ചോദിച്ചപ്പോൾ ചേച്ചിയും പറഞ്ഞു ‘നിന്നെ സീരിയൽ കാണുന്ന നേരത്ത് എല്ലാവരും വഴക്ക് പറയുന്നുണ്ടാകും. പക്ഷേ, നേരിട്ട് കാണുമ്പോൾ ആളുകൾക്കു മനസ്സിലാകും നീ പാവമാണെന്ന്. അതാണ് ആരും ദേഷ്യമൊന്നും കാണിക്കാത്തത്’ എന്ന്.

15227

അഭിനയത്തെക്കുറിച്ച് വീട്ടിലുള്ളവരുടെ അഭിപ്രായം?

ഞാൻ സീരിയലിൽ അഭിനയിക്കുന്നത് വീട്ടിൽ അത്ര ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചേട്ടന്. നല്ല പോലെ വഴക്കുണ്ടാക്കിയാണ് ‘അഭിനയം’ എന്ന കരിയർ തിരഞ്ഞെടുത്തത്. യാഥാസ്ഥികമായ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്.

ഒറ്റയ്്ക്ക് ഒരിടത്തും പോകരുത്, കറങ്ങി നടക്കരുത് എന്നുള്ള നിബന്ധനകളൊക്കെ എപ്പോഴും കാണും. എന്റെ പഠനം പോലും അതുകാരണം മുടങ്ങിയിട്ടുണ്ട്. ഞാൻ ബികോം പഠി ച്ചത് ഇവാനിയോസിലാണ്. ഇഷ്ടമുള്ള വസ്ത്രം  ധരിക്കുന്നതിനു പോലും  എനിക്ക് ചേട്ടനുമായി വഴക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ, സ്നേഹക്കൂടുതൽ കൊണ്ടാകാം. അമിതമായുള്ള നിയന്ത്രണങ്ങൾ സ്നേഹത്തിന്റെ പേരിലായാലും അ ധികം പേർക്കും ഇഷ്ടപ്പെടാൻ കഴിയില്ല എന്നാണ് വിശ്വാസം. 

55

ഈ 28 വയസ്സിനുള്ളിൽ തിരുവനന്തപുരം വിട്ട് ഞാൻ പോയിട്ടുള്ളത് എറണാകുളത്തും ത‌ൃശൂരുമാണ്. ഒരിക്കൽ ടീച്ചർക്കൊപ്പം ചെന്നൈ വരെ പോയതാണ് ജീവിതത്തിൽ ഇതു വരെയുള്ള ഏറ്റവും വലിയ യാത്ര.

പുതിയ കാലത്തെ ചില രീതികൾ എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കലും എളുപ്പമല്ല. പ്രത്യേകിച്ച് മുതിർന്ന തലമുറയിൽ പെട്ടവരെ. സീരിയലിൽ നമ്മൾ ഇരിക്കുന്നതും നടക്കുന്നതുമൊക്കെയുള്ള രംഗങ്ങൾ യൂട്യൂബിൽ വരും.  ചിലർ ‘ഹോട്ട്’ എന്ന ടാഗ് കൂടി ചേർത്താകും അത് അപ്‌ലോഡ് ചെയ്യുന്നത്.  ഇതൊന്നും നമ്മുടെ തെറ്റ് കൊണ്ട് സംഭവിക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ അതിനൊക്കെ വിശദീകരണം നൽകേണ്ടി വരുന്നത് സങ്കടമുള്ള കാര്യമാണ്. 

_22

ഡ്രൈവിങ് അറിയാമോ?

ഞാനെല്ലാ  വാഹനവും  ഓടിക്കും. ബൈക്ക്, കാർ, ലോറി അടക്കം  എന്തും. പക്ഷേ, ഡ്രൈവിങ് ക്രേസ് ഒന്നുമില്ല. വീട്ടിലൊതുങ്ങി വളർന്നയെനിക്ക് ഇങ്ങനെയൊരു ഡ്രൈവിങ് ഫ്ലാഷ്ബാക്  ഉണ്ടാകുമെന്ന് ആരും വിചാരിക്കില്ല. ജീവിതത്തിൽ ഞാന്‍ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നാണ് ഡ്രൈവിങ് പഠിക്കണമെന്ന് തീരുമാനിച്ച ദിവസം.

അന്നു രാത്രി വീട്ടിൽ  ഞാനും അച്ഛനും അമ്മയുമേ ഉ ള്ളൂ, ചേട്ടൻ എവിടെയൊ മൊബൈൽ റേഞ്ച് ഇല്ലാത്ത സ്ഥലത്ത് ബെർത്ത് ഡേ പാർട്ടി ആഘോഷിക്കാൻ പോയിരിക്കുന്നു. അച്ഛൻ ഫേവറിറ്റ് പ്രോഗ്രാമായ റെസലിങ് കാണുകയാണ്. മദ്യപിക്കില്ലെങ്കിലും അച്ഛൻ നന്നായി പുകവലിക്കുമായിരുന്നു.

പെട്ടെന്ന് ഞാൻ നോക്കുമ്പൊ അച്ഛൻ സോഫയിൽ നിന്ന് താഴെ വീണുകിടക്കുന്നു. എനിക്കാകെ പേടിയായി, അ ച്ഛന് വല്ലാത്ത പരവേശം, അമ്മയുടെ നിലവിളി കണ്ടപ്പോഴാണ്  അച്ഛന് ഹാർട് അറ്റാക്കാണെന്നു മനസ്സിലായത്.

എനിക്കാണെങ്കിൽ എന്തു ചെയ്യണമെന്നറിയില്ല. ഞാൻ അടുത്തുള്ള വീടിന്റെ  മുന്നിൽ ചെന്നു. ഗെയ്റ്റ് പൂട്ടിയിട്ടിരിക്കുന്നു. പട്ടിയെ തുറന്ന് വിട്ടിട്ടുമുണ്ട്. അടുത്തുള്ള വീടുകളിലെ ലാൻഡ് ഫോണിൽ വിളിച്ചു. ആരും എടുക്കുന്നില്ല. ഒടുവി ൽ ദുരെയുള്ളൊരു ഫ്രണ്ടിനെ വിളിച്ചപ്പോൾ അദ്ദേഹം  വരാമെന്ന് പറഞ്ഞു. വേഗം ആശുപത്രിയിൽ എത്തിക്കാൻ 101 ൽ  ആംബുലൻസ് വിളിക്കാനും പറഞ്ഞു.

ടെൻഷനിൽ ഞാൻ വിളിച്ച നമ്പർ ഫയർ ഫോഴ്സിന്റെയായിരുന്നു. എന്റെ കരച്ചിൽ കേട്ട് അവരും പേടിച്ചു, അവർ ആംബുലൻസിൽ വിവരം അറിയിച്ചു. ആ സമയം   അച്ഛന്റെ വാ യിൽ നിന്ന പത വന്ന് തുടങ്ങിയിരുന്നു. ഭാഗ്യത്തിന് അപ്പോഴേ ക്കും ആംബുലൻസ് എത്തി. ഹോസ്പിറ്റലിൽ എത്തിക്കാൻ ക ഴിഞ്ഞതു കൊണ്ട് ജീവൻ രക്ഷപ്പെട്ടു.

അന്ന് വീട്ടിൽ എല്ലാം വണ്ടിയും ഉണ്ടായിരുന്നു, ഏതെങ്കിലും വാഹനമോടിക്കാൻ അറിയാമായിരുന്നെങ്കിൽ  എനിക്ക് അച്ഛനെ വളരെ നേരത്തേ ആശുപത്രിയിൽ എത്തിക്കാമായിരുന്നു. ആ ദിവസം ഞാനെടുത്ത തീരുമാനമാണ് വണ്ടിയോടിക്കാൻ പഠിക്കുമെന്നത്, അത് ഞാൻ നേടുകയും ചെയ്തു.

11

കല്യാണ ആലോചനകൾ ?

ആലോചനകൾ ഒരുപാട് വരുന്നുണ്ട്. മറ്റെല്ലാ  പൊരുത്തങ്ങളേക്കാളും രണ്ടു വ്യക്തികൾ തമ്മിൽ കാഴ്ചപ്പാടിൽ  ഉള്ള പൊരുത്തമാണ് വേണ്ടതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലരും ആദ്യം സംസാരിക്കുമ്പോൾ ഓകെയാണ്. ആദ്യ അഞ്ചു മിനിറ്റ് കഴിയുമ്പോൾ തന്നെ ഡിമാൻഡുകൾ ഒരോന്നായി പുറത്ത് വരും. വിവാഹശേഷം അഭിനയം നിർത്തണം, ഡാൻസ് നിർത്തണം എന്നൊക്കെ പറയും. 

വിവാഹത്തിലേക്ക് കടക്കുന്ന പല പുരുഷന്മാരുടെയും ഭാവി വധുവിനെക്കുറിച്ചുള്ള സങ്കൽപം ഒരു വരിയിൽ പറയാം. അച്ഛനെയും അമ്മയെയും  നോക്കുന്ന വീട്ടിൽ ഒതുങ്ങിക്കഴിയുന്ന പെൺകുട്ടി.  അങ്ങനെ ആഗ്രഹിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ഞാൻ അംഗീകരിക്കുന്നു. പക്ഷേ, അങ്ങനെ ജീവിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. ജീവിതത്തിൽ ഞാനേറ്റവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണ്. ഞാൻ അ ത്ര ആരാധനയോടെ കാണുന്ന കലയാണ്. ആ സന്തോഷം ഞാനെന്തിന് ഉപേക്ഷിക്കണം. 

എന്റെ ജീവിതത്തിനു നിയന്ത്രണങ്ങളുടെ ചോക്ക് വരകൾ കൊണ്ട് മറ്റൊരാൾ അതിർത്തി നിർണയിക്കുന്നത് അംഗീകരിക്കാനാകില്ല. കലയെ സ്നേഹിക്കാനും വ്യക്തി എന്ന നിലയിൽ എന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനും മനസ്സുള്ള ഒരാൾ വന്നാൽ മതി വിവാഹം, എന്നാണ് എന്റെ തീരുമാനം.