വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടി ഇന്ത്യൻ സിനിമയുടെ യശ്ശസ്സുയർത്തിയ ചിത്രമാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മലയാളികളുടെ പ്രിയയുവനടിമാരായ ദിവ്യ പ്രഭയും കനി കുസൃതിയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഇരുവരുടെയും മികച്ച പ്രകടനവും രാജ്യാന്തര തലത്തില്‍ ചർച്ചയായി. പക്ഷേ, ലോകത്താകമാനം അഭിനന്ദനങ്ങൾ നേടിയ ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ പ്രദർശനത്തിനെത്തിയപ്പോൾ, ഒരു വിഭാഗം അതിനെ ചർച്ചയാക്കിയത് സിനിമയിലെ ചില രംഗങ്ങളുടെ പേരിലാണ്. ദിവ്യ പ്രഭയുടെ കഥാപാത്രത്തിന്റെ അര്‍ദ്ധനഗ്നരംഗം ഉണ്ടെന്നുള്ളതാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആഘോഷമാക്കിയത്.
നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ചിത്രത്തെ ഇത്തരത്തിൽ ചര്‍ച്ച ചെയ്യുന്നത് അപമാനകരമാണെന്നാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്.
‘‘എന്നെ ഒരു ശതമാനം പോലും ഈ ചർച്ച ബാധിച്ചിട്ടില്ല എന്നതാണ് സത്യം. വെറുതേ പറയുന്നതല്ല, ആ രംഗങ്ങൾ ചിത്രീകരിച്ചപ്പോഴേ ഇവിടെ ഇങ്ങനെയൊന്നാകും അതുമായി ബന്ധപ്പെട്ടു സംഭവിക്കുകയെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു. കാനിൽ ചിത്രം എത്തുമെന്നൊന്നും മനസ്സിലുണ്ടായിരുന്നില്ലെങ്കിലും ഈ ചർച്ച പ്രതീക്ഷിച്ചതാണ്’’.– ദിവ്യ പ്രഭ ‘വനിത ഓൺലൈനോട്’ പറഞ്ഞു.
‘‘മലയാളികളെ മൊത്തം അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്ന തരത്തിൽ ഈ വിഷയത്തില്‍ ഞാൻ പ്രതികരിക്കില്ല. ഭൂരിപക്ഷവും സിനിമയെ പോസിറ്റീവ് ആയാണ് സമീപിച്ചത്, പ്രത്യേകിച്ചും ചെറുപ്പക്കാർ. പത്ത് ശതമാനം മാത്രമേ നെഗറ്റീവ് ആയി എടുത്തിട്ടുള്ളൂ. ‘ഷൂട്ടിങ് കാണാൻ പോകേണ്ടതായിരുന്നു’ എന്നാണ് ചിലർ കമന്റിടുന്നത്. ഇത്തരം മനുഷ്യരോടൊക്കെ എന്തു മറുപടി പറയാൻ, സഹതപിക്കുകയല്ലാതെ. ഓസ്കർ പുരസ്കാരമൊക്കെ നേടുന്ന ചില ലോകസിനിമകൾ കണ്ടാൽ തീരുന്ന പ്രശ്നമേ ഇത്തരക്കാർക്കുള്ളൂ. ഇതൊന്നും ഒരു അതിശയമല്ലെന്നും ആർട്ടിന്റെ ഭാഗമാണെന്നും അപ്പോൾ ബോധ്യപ്പെടും.
പായല്‍ ഈ കഥ പറഞ്ഞ്, രംഗങ്ങൾ വിശദീകരിച്ചപ്പോൾ സിനിമയ്ക്ക് ആ സീൻ ആവശ്യമാണ് എന്നു ബോധ്യം വന്നതിനാലാണ് ഞാൻ സമ്മതിച്ചത്. എന്റെ വീട്ടിൽ സംസാരിച്ചിരുന്നു. അവർ പൂർണ പിന്തുണ നൽകി. അതിൽ കൂടുതൽ ആരെയും അതു മനസ്സിലാക്കണമെന്ന് എനിക്കില്ല’’. – ദിവ്യ പ്രഭ പറയുന്നു.
ഇപ്പോൾ പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ദിവ്യ. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ തന്നെ ബാധിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കുന്നു.

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിലാണ് മലയാളത്തിലെത്തിയത്. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് ചിത്രത്തിന്റെ ഇന്ത്യൻ റിലീസ്. ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്.