Monday 25 September 2023 12:20 PM IST : By സ്വന്തം ലേഖകൻ

‘ഞാനെന്നു പറയുന്നത് എനിക്കു കിട്ടിയ അവാർഡുകളല്ല!’; ജീവിതത്തോടും സിനിമയോടും കെ.ജി. ജോർജ് കാണിച്ച സത്യസന്ധത

thirvanathapuram-kg-geroge-documentary-film കെ.ജി. ജോർജും ലിജിനും

‘8 1/2 ഇന്റർകട്ട്സ്’ എന്ന ഡോക്യുമെന്ററിക്കായി ഫ്രെയിം ക്രമീകരിക്കുകയാണ് ക്യാമറാമാൻ നീൽ.ഡി.കുഞ്ഞ. മുന്നിൽ കെ.ജി.ജോർജ്. അലമാരയിൽ നിരന്നിരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ പിന്നിൽ അടുക്കിയാൽ പശ്ചാത്തലത്തിനു ഭംഗിയുണ്ടാകുമെന്ന് നീൽ, ഡോക്യുമെന്ററി സംവിധായകൻ ലിജിൻ ജോസിനോടു പറഞ്ഞു. ഉടൻ വന്നു കെ.ജി.ജോർജിന്റെ മറുപടി – ‘‘ഞാനെന്നു പറയുന്നത് എനിക്കു കിട്ടിയ അവാർഡുകളല്ല!’ 

ജീവിതത്തോടും സിനിമയോടും കെ.ജി.ജോർജ് കാണിച്ച സത്യസന്ധത മനസ്സിലാക്കാൻ ഡോക്യുമെന്ററിക്കായി ചെലവഴിച്ച 4 വർഷം കൊണ്ടു സാധിച്ചുവെന്ന് ലിജിൻ. ‘എന്റെ ആദ്യ സിനിമ ‘ഫ്രൈഡേ’ റിലീസ് ചെയ്ത ശേഷമാണ് ജോർജ് സാറിനെ സമീപിച്ചത്. അദ്ദേഹം എന്റെ സിനിമ കണ്ടിരുന്നു. ഡോക്യുമെന്ററി മോഹം പറഞ്ഞു. ‘നന്നായി ചെയ്യാൻ കഴിയുമെങ്കിൽ മാത്രം ആലോചിച്ചാൽ മതി’ എന്നായിരുന്നു മറുപടി.

ജോർജിനെ കുറിച്ച് ഷാഹിന റഫീഖ് നടത്തിയ ഗവേഷണ വിവരങ്ങൾ ഉപയോഗിച്ച് ഔട്ട് ലൈൻ തയാറാക്കി. 2013 ൽ ചിത്രീകരണം തുടങ്ങി. 2017 ൽ പൂർത്തിയാക്കി’– ലിജിൻ പറഞ്ഞു.‘ജോർജ് സാറും പി.പത്മരാജനും ഒന്നിച്ച രാപ്പാടികളുടെ ഗാഥ ഉൾപ്പെടെ പല സിനിമകളുടെയും പ്രിന്റ് ഇന്നു ലഭ്യമല്ല. ലഭ്യമായവയിൽ പലതിനും ഒറിജിനൽ പ്രിന്റ് ഇല്ല.

നാഷനൽ ഫിലിം ആർക്കൈവ്സിൽ നിന്നു പകർപ്പെടുക്കാൻ ലഭിച്ചത് ചലച്ചിത്ര അക്കാദമിയുടെ സഹായത്തോടെയാണ്. ജോർജ് സാറിന്റെ ഇഷ്ട സംവിധായകനായ ഫെഡറികോ ഫെല്ലിനിയുടെ ‘എയ്റ്റ് ആൻഡ് ഹാഫ്’ എന്ന സിനിമയുടെ പേരിൽ നിന്നാണ് ഡോക്യുമെന്ററിയുടെ പേര് കടമെടുത്തത്.- ലിജിൻ പറഞ്ഞു. 

Tags:
  • Movies