Monday 08 November 2021 04:50 PM IST

‘കരൾ മാറ്റി വയ്ക്കുകയാണ് ഏക പരിഹാരം, എത്രത്തോളം പ്രായോഗികം എന്നറിയില്ല’: കെ.പി.എ.സി ലളിതയെ എറണാകുളത്തേക്ക് മാറ്റി

V.G. Nakul

Sub- Editor

kpsc-lalitha

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍‌ കഴിയുന്ന മലയാളത്തിന്റെ പ്രിയ അഭിനേത്രി കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്.

പത്ത് ദിവസത്തിലേറെയായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. ആദ്യം തൃശൂരിലായിരുന്നു. തുടർന്നാണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റിയത്. ഐ.സി.യുവിലാണ് ഇപ്പോൾ.

താരത്തിന് കരള്‍രോഗം കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നു തുടങ്ങിയതോടെയാണ് പ്രക്ഷകരും ആശങ്കയിലായത്.

‘‘ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. നേരത്തേതിനെക്കാൾ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ’’.– താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു ‘വനിത ഓൺലൈനോട്’ വ്യക്തമാക്കി.

കുറച്ചു കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.