Monday 05 June 2023 10:04 AM IST

‘മക്കളേ എന്നല്ലാതെ വിളിക്കില്ല, രണ്ട് ദിവസം മുമ്പ് കണ്ട് പിരിഞ്ഞതാണ്...’: നെഞ്ച് നീറി ലക്ഷ്മി നക്ഷത്ര

V.G. Nakul

Sub- Editor

lakshmi

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കലാകേരളം. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. കോഴിക്കോട് വടകരയിൽ നിന്ന് സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിവരം അറിഞ്ഞ് സുധിയുടെ സുഹൃത്തും സഹപ്രവർത്തകയുമായ പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്രയെ വിളിച്ചു. ഫോണിലൂടെ നെഞ്ച് നീറിയുള്ള വിതുമ്പലാണ് കേട്ടത്. സംസാരിക്കുന്നതിനിടെ പലപ്പോഴും ലക്ഷ്മി കരച്ചിലിന്റെ വക്കോളമെത്തി.

‘‘വെളുപ്പിന് അഞ്ചരയോടെയാണ് ഞാൻ വിവരം അറിഞ്ഞത്. എന്റെ അമ്മയുടെ നാട് കൊടുങ്ങല്ലൂരാണ്. സംഭവം ഉണ്ടായപ്പോഴേ അവിടെ നിന്നു കോളുകൾ വന്നു തുടങ്ങി. രണ്ട് ദിവസം മുമ്പ് അവസാനം കണ്ട് പിരിഞ്ഞതാണ്. വ്യക്തിപരമായി എനിക്ക് വളരെയധികം അടുപ്പമുണ്ടായിരുന്ന ആളാണ്. മക്കളേ എന്നല്ലാതെ വിളിക്കില്ല. അത്രയും ജനുവിനായിരുന്നു’’. – ലക്ഷ്മി പറഞ്ഞു.

ടെലിവിഷന്‍ പരിപാടികളിലൂടെയാണ് കൊല്ലം സുധി സിനിമയിലെത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.