മലയാളത്തിന്റെ പ്രിയനടനായ ലാൽ ജോസ് തന്റെ സംവിധാനത്തിരക്കുകൾക്കിടയിലും ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതിൽ പ്രധാന വേഷങ്ങളിൽ ഒന്നായിരുന്നു ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘ഓം ശാന്തി ഓശാന’. ചിത്രത്തിൽ ജേക്കബ് തരകൻ എന്ന പ്രസാധകന്റെ റോളിലായിരുന്നു അദ്ദേഹം. ഇപ്പോഴിതാ, ആ ചിത്രത്തിലേക്ക് തന്നെ ആദ്യം സമീപിച്ചത് മറ്റൊരു റോളിനായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലാൽ ജോസ്.
ചിത്രത്തിൽ രഞ്ജി പണിക്കർ അവതരിപ്പിച്ച ഡോ.മത്തായി എന്ന കഥാപാത്രത്തിനായി സംവിധായകൻ ആദ്യം സമീപിച്ചത് ലാൽ ജോസിനെയാണ്.
‘ഞാന്‍ നല്ല നടനേയല്ല, അതുറപ്പാണ്. എന്നെ കാസ്റ്റ് ചെയ്യുന്നത് എന്റെ രൂപത്തിനും ഇമേജിനും ചേരുന്ന ചില കഥാപാത്രങ്ങൾക്കാണ്. ഓം ശാന്തി ഓശാനയിൽ എന്നെ ആദ്യം കാസ്റ്റ് ചെയ്തത് ഡോ.മത്തായി എന്ന കഥാപാത്രമായാണ്. ജൂഡ് ഒരുപാട് നിർബന്ധിച്ചു. ഒടുവിൽ എന്റെ ഭാര്യയും പറഞ്ഞു: ആ പയ്യന്റെ ആദ്യത്തെ സിനിമയാണ്, നിങ്ങള് പോയി കുളമാക്കല്ലേന്ന്...മക്കളും പറഞ്ഞു, പപ്പ ഒരു മോശം നടനാണെന്ന്...ഞാൻ ഇതൊക്കെ അവനോട് പറഞ്ഞു. ചെറിയ ഒരു റോൾ ചെയ്യാമെന്നും സമ്മതിച്ചു. അങ്ങനെയാണ് ജേക്കബ് തരകൻ ആയത്. ഞാനാണ് ഡോ.മത്തായിയായി രഞ്ജി പണിക്കരുടെ പേര് നിർദേശിച്ചതും’.– വനിത ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലാൽ ജോസ് തുറന്നു പറഞ്ഞു.
വിഡിയോ കാണാം –