ADVERTISEMENT

അടുത്തിടെ അന്തരിച്ച വിഖ്യാത സംവിധായകൻ കെ.ജി ജോർജ് തന്റെ പ്രിയമലയാളി സംവിധായകനാണെന്ന് യുവസംവിധായകരിൽ പ്രമുഖനായ ലിജോ ജോസ് പെല്ലിശ്ശേരി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ജോർജിന്റെ വിയോഗത്തെത്തുടർന്ന് ലിജോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലും ഇത് വ്യക്തമാക്കുന്നുണ്ട്.

ADVERTISEMENT

ഇപ്പോഴിതാ, കെ.ജി ജോർജിന്റെയും വിശ്വപ്രസിദ്ധ സംവിധായകൻ ഗൊദാർദിന്റെയും ചിത്രങ്ങൾ പങ്കുവച്ച് ലിജോ ഫെയ്സ്ബുക്കിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. ‘ഇവിടൊണ്ടടാ ഉവ്വേ...’ എന്നാണ് ലിജോയുടെ കുറിപ്പ്. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

‘സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങൾ ആ കഥ കവിഞ്ഞൊഴുകി . ചിന്തയുടെ നാലാമത്തെ ചുവര് തകർത്തു പുറത്തേക്കോടിയ കഥാപാത്രങ്ങളുടെ വിപ്ലവം കണ്ടു മത്തു പിടിച്ച മലയാള നവതരംഗത്തിന്റെ പിതാവ് തന്റെ ഫ്രഞ്ച് ഊശാന്താടിയിൽ വിരലോടിച്ച ശേഷം ആർത്തട്ടഹസിച്ചു .

ADVERTISEMENT

ആദ്യം കാണുമ്പോൾ സ്വപ്‌നാടകനായ ഒരു ചെറുപ്പക്കാരന്റെ മനസ്സിന്റെ ചുരുളുകൾക്കിടയിൽ എന്തോ തിരയുകയാരുന്നു അയാൾ . പിന്നീട് പുതുതായി പണിത ഐരാവതക്കുഴി പഞ്ചായത്തിലെ പാലം തകർന്നപ്പോൾ ആൾക്കൂട്ടത്തിനിടയിൽ ,ഭാവന തീയേറ്റേഴ്സിൽ നിന്നും കാണാതായ തബലിസ്റ്റ് അയ്യപ്പൻറെ കേസന്വേഷിക്കാൻ വന്ന പോലീസുകാർക്കിടയിൽ ,

ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ അപമാനത്തിൽ ആത്മഹത്യ ചെയ്ത ഒരാളുടെ പ്രേതമടിഞ്ഞ കടൽക്കരയിൽ ,

ADVERTISEMENT

സർക്കസ് കൂടാരത്തിനുള്ളിലെ ആരവങ്ങൾക്കിടയിൽ തല കുനിച്ചു നിന്ന ഒരു കുള്ളന് പുറകിൽ , കോടമ്പാക്കത്തെ തിരക്കിൽ അലിഞ്ഞില്ലാതായ ലേഖ എന്ന സിനിമാനടിയുടെ ഫ്ലാഷ്ബാക്കിലെ ഇരുട്ടിടനാഴിയിൽ . കടത്തു കടന്നു ചെല്ലുന്ന ഒരു ഗ്രാമത്തിലെ മനുഷ്യക്കോലങ്ങളിരുന്ന നാടൻ കള്ളുഷാപ്പിലെ മദ്യപർക്കിടയിൽ . റബ്ബർ പാലിന് നിറം ചുവപ്പാണെന്നു പറഞ്ഞലറി വിളിച്ച ഒരു ചെറുപ്പക്കാരന്റെ കടും നിറമുള്ള കണ്ണിൽ .

ഒരാളുടെ അന്ത്യയാത്രയിൽ സഹയാത്രികരായ സഞ്ചാരികൾക്കിടയിൽ,

ഉൾക്കടലിലെ നീറുന്ന ആഴത്തിനടിയിലെവിടെയോ ഉള്ള നിശ്ചലതയിൽ , അങ്ങിനെ അങ്ങിനെ ഒരുപാടിടങ്ങളിൽ ആ ചിരിയുണ്ടായിരുന്നു...

സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകും . അത് കേൾക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരിൽ ഒരാൾ മലയാളത്തിന്റെ കെ.ജി ജോർജ് ആണെന്നും , അദ്ദേഹമാണ് എന്റെ ആശാൻ എന്നും ഞാൻ അഭിമാനത്തോടെ ഓർക്കും.ലിജോ’. എന്നാണ് ജോർജിന് ആദരാഞ്ജലികൾ നേർന്ന് നേരത്തെ ലിജോ സമൂഹമാധ്യമത്തിൽ കുറിച്ചത്.

ADVERTISEMENT