Thursday 25 April 2019 11:07 AM IST

ദുബായില്‍ പര്‍ദ ധരിക്കുന്ന അറബി സ്ത്രീകള്‍ക്കും ബിക്കിനി ധരിക്കുന്ന വിദേശ വനിതയ്ക്കും ഒരേ സുരക്ഷിതത്വം; നൈല ഉഷ പറയുന്നു

Nithin Joseph

Sub Editor

nyla_usha ഫോട്ടോ: ശ്യാം ബാബു

ഇപ്പോൾ അഭിനയിക്കുന്ന സിനിമയുടെ പേര് കേട്ടാൽ നിങ്ങൾ ഞെട്ടും, ‘ദിവാൻജി മൂല ഗ്രാന്റ് പ്രിക്സ്’. ഇമ്മാതിരി പേര് കേട്ടിട്ടും സംവിധായകൻ ആരാണെന്ന് മനസ്സിലായില്ലേ? അനിൽ രാധാകൃഷ്ണമേനോനാണ് കക്ഷി. പേരു പോലെ തന്നെ ഒരുപാട് കൗതുകങ്ങളുള്ള കഥ നമ്മുടെ കലക്ടർ ബ്രോ പി. പ്രശാന്തിന്റേതാണ്. സംഗതി കളറായില്ലേ? തൃശൂർപൂരത്തിനൊപ്പം ബൈക്ക് റേസിങ്ങിന്റെ ആവേശവും ചേർന്ന തനിനാടൻ തൃശൂർ പടമാണ്. പ്രധാന വെല്ലുവിളി ഡബ്ബിങ്ങാണ്. തൃശൂരിന്റെ കഥയായതുകൊണ്ട് തൃശൂർ സ്ലാങ്ങിൽ സംസാരിക്കണം. അതുകൊണ്ട് വെള്ളം കുടിക്കുമെന്ന് ഉറപ്പ്.

തൃശൂർ ഇഷ്ടം

തിരുവനന്തപുരമാണ് സ്വദേശമെങ്കിലും കൂടുതൽ പ്രിയം തൃശൂരിനോടാണ്. വടക്കുംനാഥ ക്ഷേത്രവും തേക്കിൻകാട് മൈതാനവും പൂരപ്പറമ്പുമെല്ലാം പ്രത്യേക ഫീലാണ്. മനസ്സ് ശാന്തമാക്കുന്ന എന്തോ ഒന്ന് അവിടെയാകമാനം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. സംസാരശൈലിയിലും ഒരു നിഷ്കളങ്കത ഉണ്ട്. എല്ലാറ്റിനും ഉപരിയാണ് പൂരത്തോടും ആനയോടും വെടിക്കെട്ടിനോടുമുള്ള പ്രേമം. ഇത്തവണ പൂരത്തിന് ഞാനും പോയിരുന്നു. ആൾക്കൂട്ടത്തിന്റെ നടുക്കു നിന്ന് പൂരം കാണുന്നതിന്റെ സുഖമൊന്നും ടിവിയിൽ കാണുമ്പോ കിട്ടില്ല ഗഡീ.

ആങ്കറിങ് ഇഷ്ടം

സിനിമ പോലെ തന്നെ അപ്രതീക്ഷിതമായാണ് ടെ ലിവിഷൻ അവതാരക ആയതും. ‘മഴവിൽ മനോര മ’യിലെ ‘മിനിറ്റ് ടു വിൻ ഇറ്റി’ലേക്ക് വിളിച്ചപ്പോൾ ആദ്യം സംശയമായിരുന്നു, എന്നെക്കൊണ്ട് സാധിക്കുമോയെന്ന്. പിന്നെ രണ്ടും കൽപിച്ചങ്ങ് തുടങ്ങി. എന്റെ മുഖം പ്രേക്ഷകർക്ക് പരിചിതമാകാൻ സ ഹായിച്ചത് ആ പരിപാടിയാണ്. മലയാളത്തിൽ അ ത്തരമൊരു റിയാലിറ്റി ഷോ ആദ്യമായിരുന്നു. അതുകൊണ്ട് തന്നെ ആളുകൾക്ക് ഒരു പു തുമ തോന്നി. ആങ്കറിങ്ങും എനിക്കിഷ്ടമാണ്‌ട്ടോ.

ജീവിതം ഇഷ്ടം

ഇഷ്ടം പോലെ യാത്രകൾ ചെയ്യുക, ഭക്ഷണം ക ഴിക്കുക, ഷോപ്പിങ് നടത്തുക, ഇതാണെന്റെ ജീവിത ലക്ഷ്യം. കുറേയേറെ പണം സമ്പാദിച്ച് ബാങ്കിൽ സൂ ക്ഷിക്കുന്നതിനോട് തീരെ താൽപര്യമില്ല. കൈയിലുള്ള കാശ് മുഴുവൻ ഷോപ്പിങ് മാളിൽ തീർക്കാറാണ് പതിവ്. ഭർത്താവ് റോണ ദുബായിൽ ആർക്കിടെക്ടാണ്. മോന്റെ പേര് ആർണവ്, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ പാചകത്തിൽ ഏത് വിഭവമാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ അവൻ പറയും ചോറും ഓംലെറ്റുമെന്ന്. കാരണം, എനിക്ക് അധികമൊന്നും പാചകം ചെയ്യാനറിയില്ല. ഞാൻ അടുക്കള യിൽ അധികം കയറാറില്ല. പാചകം അമ്മയുടെ മാ ത്രം ഡിപ്പാർട്മെന്റ് ആണെന്നേ.

ആറ്റിറ്റ്യൂഡ് കഷ്ടം

പ്രൈവറ്റ് ബസ്സിലെ കമ്പിയിൽ തൂങ്ങിനിന്ന് സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്. റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടില്ലെന്ന് നടിച്ചിട്ടുമുണ്ട്. ഏതൊരു തൊഴിൽമേഖലയിലും സ്ത്രീകൾ ചൂഷണങ്ങൾക്ക് ഇരയാകുന്നു. കേരളത്തിലെ മാത്രം അവസ്ഥയല്ലിത്. ലോ കത്തെ എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്. ശക്തമായ നിയമങ്ങളിലൂ ടെ മാത്രമേ ഇതിന് തടയിടാൻ സാധിക്കൂ.

ലക്ഷക്കണക്കിന് മലയാളികൾ ജീവിക്കുന്ന ദുബായിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലല്ലോ. ട്രാഫിക് നിയമങ്ങൾ പോലും തെറ്റിക്കാൻ ആരും മുതിരില്ല. ദുബായിലെ അറബി സ്ത്രീകൾ പർദ ധരിച്ചാണ് നടക്കുന്നത്. വിദേശത്തു നിന്നെത്തുന്ന സഞ്ചാരികളിൽ ബിക്കിനി ധരിക്കുന്നവരുമുണ്ട്. എല്ലാവരും അനുഭവിക്കുന്നത് ഒരേ സുരക്ഷിതത്വമാണ്. അർധരാത്രിയിൽ പോലും സ്ത്രീകൾക്ക് ധൈര്യത്തോടെ പുറത്തിറങ്ങാം. അവർക്കു നേരെ ഒരു ആക്രമണവും ഉണ്ടാകുന്നില്ല. അവിടെ നി യമങ്ങൾ ശക്തമാണ്, ശിക്ഷകൾ കഠിനവും. തല വെട്ടുമെന്ന് പറഞ്ഞാൽ വെട്ടിയിരിക്കും.