Tuesday 23 May 2023 11:03 AM IST

‘വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും പലരും നമ്മളെ ഒറ്റപ്പെടുത്തും, മുറിവേൽപ്പിക്കും അതാണു ചരിത്രം’

Vijeesh Gopinath

Senior Sub Editor

rima-ashiq

അഭിനയത്തിന്റെ ഹിമാലയത്തിനു മുന്നിലേക്കാണു യാത്ര. മലയാളിക്കു സിനിമയുടെ മധുരം നുള്ളിത്തന്ന മധുവിന്‍റെ അരികിലേക്ക്. വെള്ളിത്തിരയിൽ രണ്ടു കാലങ്ങളിൽ യാത്ര ചെയ്തവരുടെ സമാഗമം കൂടിയാണിത്.

മധു നായകനായ ‘ഭാർഗവീനിലയ’ത്തിൽ നിന്നാണു റിമ നായികയായ ‘നീലവെളിച്ചം’ പിറക്കുന്നത്. ആദ്യ സിനിമയിലെ നായകനെ കാണാൻ റീമേക്ക് സിനിമയിലെ നായികയെത്തുന്നു, ഒരുപക്ഷേ, ഇങ്ങനെയൊരു ഒത്തു ചേരല്‍ അപൂർവം.

തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവഭവൻ എന്ന വീട്ടിലിരുന്നു മധു ‘നീലവെളിച്ചം’ കാണുകയാണ്. മനസ്സില്‍ ഒാർമകളുടെ കടലിരമ്പം തന്നെ നടക്കുന്നുണ്ടാകാം. അൻപത്തി ഒമ്പതു വർഷം മുമ്പ്, സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ ക്യാമറയ്ക്കു മുന്നിൽ നിന്ന ദിവസങ്ങൾ.

നീലവെളിച്ചം എന്ന സ്വന്തം ചെറുകഥയ്ക്കു ഭാര്‍ഗവീനിലയമെന്ന തിരക്കഥ എഴുതിയ വൈക്കം മുഹമ്മദ് ബഷീറും സംവിധായകൻ വിൻസെന്റും മണ്ണില്‍ നിന്നു മാഞ്ഞു. മാകന്ദശാഖികളില്‍ രാക്കിളികള്‍ മയങ്ങാറായിട്ടും വരാത്ത പ്രാണസഖിയോട് ‘താമസമെന്തേ വരുവാന്‍ പ്രാണസഖീ...’എന്നു ചോദിച്ച കവി ഭാസ്കരന്‍ മാഷും സാന്ദ്രമധുരരാഗത്തില്‍ ‘ഏകാന്തതയുെട അപാരതീര’ത്തിന് ഈണം പകര്‍ന്ന ബാബുരാജും മനസ്സില്‍ നിറയും േപാല്‍ അതു പാടിയ കമുകറ പുരുഷോത്തമനും നമ്മെ വിട്ടു പോയി. കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന പ്രേംനസീറും വിജയനിര്‍മലയും അടൂർഭാസിയും പി.ജെ ആന്റണിയും കുതിരവട്ടംപപ്പുവും ഇന്നില്ല. ഇവരെക്കുറിച്ചൊക്കെയുള്ള ഒാര്‍മകളുടെ നീലവെളിച്ചം മധുവിന്‍റെ മനസ്സിൽ പരക്കുന്നുണ്ടാകും.

ആദരവായി ഒരു സിനിമ

മധുവിന്‍റെ വീട്ടിേലക്കുള്ള യാത്രയില്‍ റിമ പറഞ്ഞു, ‘ഒരുപാടു പ്രതിഭകൾ കൈയൊപ്പിട്ട ‘ഭാർഗവീനിലയ’ത്തിനുള്ള ആദരവാണു പുതിയ സിനിമ, നീലവെളിച്ചം. അതുകൊണ്ടാണ് തിയറ്റുകളിലെത്തും മുൻപേ മധുസാറിനെ സിനിമ കാണിക്കാൻ ആഗ്രഹിച്ചത്.’

സിനിമ കഴിഞ്ഞു മധു ഇറങ്ങി വന്നതു കുറേ ഒാർമകളിൽ നിന്നാണ്. ‘‘പഴയ കാലം തന്നെയാണ് ഇപ്പോള്‍ മനസ്സ് നിറയെ. കുറേയൊക്കെ മറന്നു പോയതാണ്. നീലവെളിച്ചം കണ്ടപ്പോൾ അതൊക്കെ തെളിഞ്ഞു വന്നു.

പി.ജെ ആന്റണിയുടെ കണ്ണിന്റെ തിളക്കവും അടൂർഭാസിയുടെ കുലുങ്ങിച്ചിരിയും ഒാർമയുണ്ട്. പ്രേംനസീർ കാമുകനാകാൻ വേണ്ടി ജനിച്ച ആളായിരുന്നല്ലോ. അദ്ദേഹം പ്രണയത്തിൽ മുങ്ങി നിന്നു ‘താമസമെന്തേ വരുവാൻ...’ പാടി അഭിനയിക്കുന്നത് ഇപ്പോഴും കൺമുന്നിലുണ്ട്. േകാഴിക്കോടു നിന്നു പദ്മദളാക്ഷന്‍ എന്നൊരു നടന്‍ അഭിനയിക്കാന്‍ വന്നു. കുതിരവട്ടത്താണ് വീട്. സിനിമയിലെ പേര് പപ്പൂ. അദ്ദേഹത്തിന്‍റെ രണ്ടാമത്തേയൊ മൂന്നാമത്തേയോ സിനിമയാണിത്. വിജയനിര്‍മല സിനിമയില്‍ പലതവണ കുതിരവട്ടം എന്നു വിളിക്കുന്നുമുണ്ട്. ഭാർഗവി നിലയത്തോടെ ‘കുതിരവട്ടം പപ്പു’ എന്ന പേരും പ്രശസ്തമായി.

‌ഒരു വീടു വാടകയ്ക്ക് എടുത്ത് ഒരു മാസത്തോളം ക്യാംപ് ചെയ്തായിരുന്നു ഷൂട്ടിങ്. വൈക്കം മുഹമ്മദ് ബഷീർ ഉൾപ്പടെയുള്ളവർ ആ ക്യാംപിൽ ഉണ്ടായിരുന്നു. തലശ്ശേരിയിലെ തലായ് കടപ്പുറത്തൊക്കെ ഷൂട്ട് നടക്കുമ്പോൾ വലിയ ജനക്കൂട്ടമായിരുന്നു. ഒരോ സീൻ കഴിയുമ്പോഴും അവർ‌ കൈയടിക്കും. വൻ ജനാവലിക്കു മുന്നിലാണ് ‘ഏകാന്തതയുടെ അപാര തീരം...’ എന്ന പാട്ട് ഷൂട്ട് ചെയ്തത്.

ബഷീറിന്റെ കഠാര

റിമ: ഒന്നു തലശേരി വരെ പോയി വരാമെന്നു പറഞ്ഞു വിൻസെന്റ് മാഷ് ബേപ്പൂരില്‍ ചെന്നു വൈക്കം മുഹമ്മദ് ബഷീറിനെ കൂട്ടിക്കൊണ്ടു പോയതാണെന്നും പിന്നെ ഷൂട്ട് കഴിഞ്ഞാണു വിട്ടതെന്നും ഒക്കെ കേട്ടിട്ടുണ്ട്.

മധു: അതു ശരിയാണോ എന്നറിയില്ല. ബഷീര്‍ സാഹിബിന്റെ കൈയിലുള്ള രണ്ടു സാധനങ്ങളെക്കുറിച്ച് ഒാർമയുണ്ട്. ഒരു കഠാരയും പിന്നെ ടേബിൾ ലാംപും. രാത്രിയിൽ ടേബിൾ‌ലാംപിന്റെ വെളിച്ചത്തിലാണ് എഴുത്ത്. ഒരു മാസത്തോളം തിരക്കഥ തിരുത്തി എഴുതി. പിന്നെ കഠാര കൊണ്ടു പി.ജെ ആന്റണിയെ കുത്താൻ പോകുമ്പോൾ ഞാൻ തടയുന്ന ഒരു ഫോട്ടോയുണ്ട്. അത് ഭാർഗവീനിലയത്തിന്റെ ലൊക്കേഷനിൽ വച്ച് എടുത്തതാണ്.

അന്നത്തെ കാലത്തു പാട്ടിനും റിഹേഴ്സൽ ഉണ്ടായിരുന്നു. പാട്ടുകാരും ടെക്നീഷ്യൻസും എല്ലാം ഉണ്ടാകും. പല റിഹേഴ്സലുകൾ നടത്തും. ബാബുരാജ് ഹര്‍മോണിയത്തിന്‍റെ മുന്നിലിരുന്ന് ഈണം മൂളുന്നതൊക്കെ ഒാർമയുണ്ട്. ഒരു തപസ്യ പോലെയായിരുന്നു ആ കാലം.

rima-madhu-1

അറുപതുകളിലെ അദ്‍ഭുതം

റിമ: ഭാർഗവിനിലയത്തിന്റെ തിരക്കഥ ഒരു അദ്‍ഭുതമായി എനിക്കെന്നും തോന്നാറുണ്ട്.

മധു: ബഷീറിന്റെ തിരക്കഥ വായിച്ചാൽ‌ അറിയാം അതിൽ കാഴ്ചകളുടെ മാന്ത്രികതയാണ് എഴുതിവച്ചിരിക്കുന്നത്. ഒരുദാഹരണം പറയാം. ഭാർഗവിക്കുട്ടിയെ എഴുത്തുകാരന്‍ കടൽതീരത്തു വച്ചു കാണുന്ന രാത്രിയിൽ തിരക്കഥയിൽ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്, ‘അയാൾ തിരിഞ്ഞ് സമുദ്രത്തിലേക്കു നോക്കി. അസ്തമിക്കാറായ നിലാവിലേക്കെന്ന വണ്ണം കടലിൽ ഒരു പൊൻപാത പളപളാ ഇളകുന്നു...’

സാങ്കേതികവിദ്യ ഒരുപാടു വളര്‍ന്ന ഇന്നത്തെക്കാലത്ത് ‘പൊന്‍പാത പളപള ഇളകു’ന്നതു കാണിക്കാന്‍ വലിയ പ്രശ്നമില്ല. പക്ഷേ, സംവിധായകന്‍ വിന്‍സന്‍റ് മാഷ് ആ വിഷ്വൽ മാജിക് അന്ന് അഭ്രപാളിയില്‍ എത്തിച്ചത് വലിയൊരദ‍്‍ഭുതമാണ്.

കാഴ്ച മാത്രമല്ല, കുഞ്ഞു ശബ്ദങ്ങൾ വരെ ചേർത്തു വച്ചിരുന്നു ബഷീര്‍ തിരക്കഥയില്‍. അടഞ്ഞു കിടക്കുന്ന ജനാല തുറക്കുന്നതു ‘ചട് ചടേ പട് പഠേ...’ ഒരു ജനൽ പെട്ടെന്നു വലിയ ശബ്ദത്തിൽ തുറക്കുന്ന ഫീൽ ഈ നാലു വാക്കിൽ കിട്ടുന്നുണ്ട്. പൂട്ടിക്കിടക്കുന്ന വാതിലിലെ താഴിനു വെള്ള ഇനാമൽ നിറമാണെന്നു വരെയുണ്ട്. അത്ര സൂക്ഷ്മമായിരുന്നു എഴുത്ത്.’’

ഭാർഗവീനിലയത്തിലെ നായികയെ തേടി സംവിധായകൻ വിൻസന്‍റ് മാഷ് കുറേ അലഞ്ഞു. അദ്ദേഹത്തിന്റെ മ നസ്സിൽ രണ്ടു കണ്ണുകളാണ് ഉണ്ടായിരുന്നത്. നായികയുടെ അഭിനയമോ അംഗലാവണ്യമോ ഒന്നുമല്ല, ഭാർഗവിക്കുട്ടിയുടെ കണ്ണുകൾ ആരെയും ആകർഷിക്കണം. ഒടുവിൽ തെലുങ്കിലെ ഒരു പ്രൊഡ്യൂസറിന്റെ മകളെ കണ്ടെത്തി. നിർമല എന്നായിരുന്നു പേര്. അവരുടെ ആദ്യ സിനിമ. ആ കണ്ണുകളായിരുന്നു എല്ലാവരെയും ആകർഷിച്ചത്.

പക്ഷേ, കാലം എന്നെ അദ്ഭുതപ്പെടുത്തിയതു മറ്റൊരു രീതിയിലായിരുന്നു. നിർമല പിന്നീട‌ു വിജയ നിർ‌മലയായി. സംവിധായികയും നിർമാതാവുമായി. 1973 ൽ കവിത എന്ന മലയാള സിനിമ സംവിധാനം ചെയ്തു. ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത വനിതയായി.

റിമ നൃത്തം ചെയ്യുന്ന കുട്ടിയല്ലേ. അതുകൊണ്ടു തന്നെ നീലവെളിച്ചത്തിലെ കഥാപാത്രത്തോടു ചേർന്നു നിൽക്കാനാകുന്നുണ്ടെന്നു സിനിമ കണ്ടപ്പോൾ തോന്നി.

റിമ: നീലവെളിച്ചത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴാണു നായിക വിജയനിർമലയെപറ്റി കൂടുതൽ‌ പഠിച്ചത്. മലയാളത്തിലെ ആദ്യ വനിത സംവിധായിക കൂടിയായിരുന്നു അവര്‍. ഗിന്നസ്ബുക്കില്‍ വരെ ഇടം േനടിയിട്ടുണ്ട്. എന്തൊരു കരിയർ ആയിരുന്നു അത്. നടി, സംവിധായിക, നിർമാതാവ്... ആ കാലത്ത് ഒരു വനിതയുടെ വലിയ നേട്ടമല്ലേ ഇതെല്ലാം.

അറുപതുകളിൽ ശരീരചലനങ്ങളിലും മുഖഭാവങ്ങളിലും എല്ലാം നാടകത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. നാടകത്തിൽ നിന്നു സിനിമയിലേക്കുള്ള ദൂരം താണ്ടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ആ അഭിനയ രീതി ഭാർഗവീനിലയത്തിലുമുണ്ട്. ഇപ്പോള്‍ സാങ്കേതിക വിദ്യയിൽ മാത്രമല്ല അഭിനയത്തിലും പുതുമകളാണ്. ഇല്ലെങ്കില്‍ ഇന്നത്തെ കാഴ്ചക്കാര്‍ക്കിഷ്ടപ്പെടില്ല. ആ ഒരു മാറ്റം ഞാൻ അഭിനയത്തിൽ സ്വീകരിച്ചിട്ടുണ്ട്.

ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും നായികമാർ കാൽനഖം കൊണ്ടു കളം വരച്ചു നിൽക്കുന്നവരല്ല. മനസിൽ തോന്നുന്നത് ഒളിച്ചു വയ്ക്കാതെ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ബഷീർ അവർക്ക് നൽകിയിട്ടുണ്ട്. ആ സ്വാതന്ത്ര്യം ഞാനും ഈ സിനിമയിലെടുത്തിട്ടുണ്ട്.

മധു: ഭാർഗവീ നിലയവും നീലവെളിച്ചവും തമ്മിൽ താരതമ്യം ചെയ്യാൻ പാടില്ല. രണ്ടും രണ്ടു കാലത്തിലുണ്ടായ സിനിമകളാണല്ലോ. റീമേക്ക് ബ്ലാക്ക് ആന്റ് വൈറ്റില്‍ തന്നെ വേണമെന്നു നിർബന്ധം പിടിക്കാത്തതാണു സുന്ദരമായത്. ഇത്രവും വർഷത്തിനു ശേഷം പുരോഗതിയല്ലേ നമുക്കു വേണ്ടത്.

റിമ: ഭാർഗവീനിലയം പുതിയ സാങ്കേതിക വിദ്യയിൽ തന്നെ അവതരിപ്പിക്കണം എന്നായിരുന്നു ആഷിഖിന്റെ (സംവിധായകൻ ആഷിക് അബു) മനസ്സിൽ വന്ന ആദ്യ ചിന്ത. നിറവും ശബ്ദവും ഒക്കെ ഒരുപാടുള്ള തിരക്കഥയാണ്. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള പരിമിതി ഇപ്പോഴില്ല.

റിമ: മലയാളത്തിലെ ആദ്യത്തെ ഹൊറർ സിനിമ ആയിരുന്നല്ലോ ഇത്. അതിനു മുമ്പു മധുസാർ കണ്ട ഹൊറർ സിനിമകൾ ഏതൊക്കെയാണ്?

മധു: അന്നും ഇന്നും ഭാർഗവീനിലയം ഒരു ഹൊറർ സിനിമയായി ഞാൻ കണ്ടിട്ടില്ല. ഒരു യക്ഷിയുടെ കഥയാണെങ്കിലും അതിൽ ഹൊറർ ഇല്ല എന്നാണു തോന്നിയിട്ടുള്ളത്. എഴുത്തുകാരന്റെ അന്വേഷണമാണ്. ഒരേ സമയത്തു ത്രില്ലറും പ്രണയവും കുടുംബവും എല്ലാം അതിൽ വരുന്നുണ്ട്. ഇഷ്ടം തോന്നിക്കുന്ന ഒരു യക്ഷിയാണു ഭാർഗവിക്കുട്ടി. ഭയപ്പെടുത്തുക എന്നതിനപ്പുറം ഒരു കവിത പോലെ സുന്ദരം ആണ് ആ സിനിമ.

ആരാടാ... ഈ ക്ഷയരോഗി

റിമ: ഭാർഗവീ നിലയിത്തിലേക്കു മധു സാർ എങ്ങനെയാണ് എത്തിയത്?

മധു: മൂടുപടം എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. അതിന്റെ ക്യാമറാമാനായിരുന്നു വിൻസെന്റ് മാഷ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ഭാർഗവീനിലയം.

നിര്‍മാതാവ് ചന്ദ്രതാര പ്രൊഡക്ഷൻസ് ഉടമ പരീക്കുട്ടി സാറിനു സിനിമ തിരഞ്ഞെടുക്കുമ്പോൾ ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ. സിനിമ കണ്ടു സ്ത്രീകൾ കരയണം. അത്തരം സിനിമകൾ വിജയിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. മറ്റു സിനിമകളുെടയെല്ലാം പാറ്റേണില്‍ നിന്നു വ്യത്യസ്തമായാണു ഭാര്‍ഗവീനിലയം ഒരുക്കിയത്. തീര്‍ത്തും വ്യത്യസ്തം. എന്നെ സംബന്ധിച്ചിടത്തോളം ഒരു നടനെന്ന രീതിയിൽ അംഗീകാരം കിട്ടിയത്.

റിമ: സാർ അന്ന് സിനിമയിൽ അഭിനയിച്ചു തുടങ്ങിയിട്ടല്ലേയുള്ളൂ?

മധു: അതെ. തിയറ്ററിലെത്തിയ എന്റെ ആറാമത്തെ സിനിമയാണെന്നു തോന്നുന്നു. ഞാനെപ്പോഴും ആലോചിച്ചിട്ടുണ്ട് ആ റോൾ എന്തുകൊണ്ടു വിൻസെന്റ് മാഷ് തുടക്കക്കാരനായ എനിക്കു തന്നു എന്ന്. ഏതാണ്ട് ഒരു മണിക്കൂറോളം ഞാന്‍ ഒറ്റയ്ക്കാണു സിനിമ മുന്നോട്ടു കൊണ്ടു പോകേണ്ടത്. നായകനോ നായികയോ പ്രധാന കഥാപാത്രങ്ങളോ ഒന്നും അതുവരെ സ്ക്രീനില്‍ എത്തുന്നില്ല. എന്തിന്, ആദ്യ ഒരുമണിക്കൂറില്‍ ഒരു പാട്ടു പോലും ഇല്ല. ഒരു തുടക്കക്കാരനെ ഇത് ഏൽപ്പിക്കാൻ എന്താകും കാരണം? പിന്നെയാണ് ഉത്തരം കിട്ടിയത്. അദ്ദേഹം എന്നിൽ കണ്ട വലിയ പ്ലസ് പോയന്റ് തുടക്കക്കാരനാണ് എന്നതു തന്നെയായിരുന്നു. അദ്ദേഹം പറഞ്ഞു തരുന്നത് അതു പോലെ സ്ക്രീനിലെത്തിക്കുന്ന ഒരാൾ.

rima-kallingal-madhu

ഒരു തമാശ പറയാം. ‘കുട്ടിക്കുപ്പായം’ റിലീസ് ചെയ്തപ്പോള്‍ ഞാൻ മറ്റൊരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. തൃശൂരാണു ലൊക്കേഷൻ. കുട്ടിക്കുപ്പായം അവിടെ റിലീസു ചെയ്യുന്നു. ആ സിനിമ കാണാൻ ഞാനും ഒരു ചങ്ങാതിയും കൂടി സെക്കൻറ്ഷോയ്ക്കു കയറി. പടം തുടങ്ങി കുറച്ചു സമയം കഴിഞ്ഞാണ് എത്തിയത്.

ബാല്‍ക്കണിയില്‍ ഞങ്ങളിരുന്ന സീറ്റിനു മുന്നിൽ‌ ഒരു പയ്യനും പ്രായമുള്ള ഹാജിയാരും ഉണ്ട്. സിനിമയിലൊരു പാട്ടുണ്ട്.

‘പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും

പൊന്നിൻകുടമിന്നും പൊന്നിൻ കുടം..’

ആ പാട്ടിൽ എന്നെ കണ്ടതും ഹാജിയാർ ഉറക്കെയൊരു ചോദ്യം, ‘ആരാടാ ഈ ക്ഷയരോഗി?’

അത്രയ്ക്കു മെലിഞ്ഞ രൂപമായിരുന്നു എന്റേത്. അതു കേട്ട് ആൾക്കാർ പൊട്ടിച്ചിരിച്ചു. ഞാൻ മുന്നോട്ടു നീങ്ങി അദ്ദേഹം കേൾക്കാൻ പറഞ്ഞു. ‘പുതിയ നടനാ, പേര് മധു.’ പിന്നെ പതുക്കെ തീയറ്ററിൽ നിന്നിറങ്ങി ഒറ്റയോട്ടം.

ഭാർഗവീ നിലയം ഹിറ്റായതോടെയാണു നടനെന്ന നിലയിൽ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. അന്നൊക്കെ ഞാൻ വീട്ടിലുള്ള സമയം റോഡിൽ കൂടി പോകുന്നവർ ഉറക്കെ വിളിക്കുമായിരുന്നു, ‘ഭാർഗവിക്കുട്ടീ....’

ആ വിപ്ലവം കേരളത്തിൽ തുടങ്ങിക്കഴിഞ്ഞു

സോഷ്യൽമീഡിയ പറയുന്നത് വിവാഹത്തോടെ ആഷിക് എന്ന സുഹൃത്തിനെ റിമയ്ക്ക് നഷ്ടമായെന്നാണല്ലോ...

ആഷിക് എന്ന സുഹൃത്തിനെയും കാമുകനെയും ഞാൻ ഒരിക്കലും നഷ്ടപ്പെടുത്തില്ല. കാരണം അതെന്റെ മാത്രം നഷ്ടമാകും. അതു ഞാനൊരിക്കലും എ ന്നോടു തന്നെ ചെയ്യില്ല.

റിമ എന്തു പറഞ്ഞാലും ആക്രമിക്കാൻ ഒരു സംഘം സോഷ്യൽമീഡിയയിലുണ്ടോ?

എന്തു പറഞ്ഞാലും ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ, ഇന്നു ഞാനനുഭവിക്കുന്ന പിന്തുണയുണ്ട്. പുതിയ സിനിമയുടെ റിലീസിനായി നിൽക്കുമ്പോൾ എന്നെ ചേർത്തു പിടിക്കുന്ന വലിയൊരു കൂട്ടം ആൾക്കാരുണ്ടെന്നു തിരിച്ചറിഞ്ഞു. ആ കൂട്ടത്തിൽ‌ സ്ത്രീകൾ മാത്രമല്ല. എൽജിബിടിക്യൂ കമ്യൂണിറ്റി ഉണ്ട്. പുരോഗമനപരമായി ചിന്തിക്കുന്ന പുരുഷന്മാരുണ്ട്. എെന്ന പിന്തുണയ്ക്കാൻ ആൾക്കാരുണ്ടെന്ന് ഇത്രവേഗം പറയാൻ പറ്റുമെന്ന് ഒരുകാലത്തു വിശ്വസിച്ചിരുന്നില്ല. ഒരുപാടു സന്തോഷത്തോടു കൂടിയാണ് അതു തിരിച്ചറിയുന്നത്.

ഭാർഗവിക്കുട്ടിയുടെ കാലത്തു നിന്ന് ഇപ്പോഴത്തെ തലമുറയിലേക്ക് എത്തിയിട്ടും സ്വന്തം സ്വപ്നങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ അനുവാദമില്ലെന്നു തോന്നാറുണ്ടോ?

ഞാൻ ആരോടും അനുവാദം ചോദിച്ചിട്ട് ഒന്നും ചെയ്യാറില്ല എന്നതാണു സത്യം. അതാണ് ശീലം. പക്ഷേ, ഇന്ന് കേരളത്തിലുള്ള പെൺകുട്ടികൾക്കു സ്വന്തം സ്വപ്നങ്ങൾക്കനുസരിച്ചു ജീവിക്കാനാകുന്നില്ല എന്നതു യാഥാർഥ്യം തന്നെയാണ്. അങ്ങനെ അവർക്ക് ഒാർഗാനിക് ആയി അവരുടെ സ്പേസിൽ നിന്നു വിജയിക്കാനും പറക്കാനും പുതുലോകങ്ങൾ കണ്ടെത്താനും ഒറ്റയ്ക്കും ഇഷ്ടമുള്ളവർക്കൊപ്പവും യാത്ര ചെയ്യാനും തോൽക്കാനും ജയിക്കാനും വേണ്ടെന്നുവയ്ക്കാനും ഒക്കെ തീരുമാനമെടുക്കാനുള്ള കൾച്ചറൽ റെവല്യൂഷൻ കേരളത്തിൽ നടക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അതു തുടങ്ങിക്കഴിഞ്ഞു എന്നാണു വിശ്വസിക്കുന്നത്.

സിനിമയിൽ ലിംഗവ്യത്യാസം ഇല്ലാതാക്കുക എന്ന പോരാട്ടം റിമ ഉൾപ്പടെയുള്ളവരാണ് തുടങ്ങിവച്ചത്. എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചു?

ഇന്ന് സിനിമയുടെ ഉള്ളിൽ സ്ത്രീകൾക്കു ചോദിക്കാനും പറയാനും ഉള്ള അവകാശം ഉണ്ട്. സ്ത്രീകളുടെ പ്രതിഭയ്ക്ക്, സമയത്തിന്, സുരക്ഷയ്ക്ക്, ജോലിസ്ഥലത്തുള്ള സമാധാനത്തിന് ഒക്കെ അവകാശമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞ കാലമാണിത്. തുല്യതയുണ്ടെന്ന ബോദ്ധ്യത്തിലേക്കു ചിന്തിച്ചു തുടങ്ങാനുള്ള പ്രേരണയായിരുന്നു ഞങ്ങളുടെ പ്രവർത്തനം. അതിനെ അങ്ങനെ കാണാനും മനസ്സിലാക്കാനുമാണു ഞാൻ ആഗ്രഹിക്കുന്നത്.

അത്തരം സമരങ്ങൾ ഒറ്റപ്പെടുത്തിയിട്ടില്ലേ?

തീര്‍ച്ചയായും ഒറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. അതിൽ വേദനിച്ചിട്ടും ഉണ്ട്. മാറ്റത്തിനു വേണ്ടിയുള്ള എ ല്ലാ പോരാട്ടങ്ങളും അങ്ങനെ തന്നെയാണ്. അതിനായി ശ്രമിക്കുമ്പോൾ മനസിൽ ഉരസലുകളുണ്ടാകും. വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും പലരും നമ്മളെ ഒറ്റപ്പെടുത്തും. മുറിവേൽപ്പിക്കും. അതാണു ചരിത്രം പറഞ്ഞു തന്നിട്ടുള്ളത്.

പക്ഷേ, അത്തരം ഒറ്റപ്പെടുത്തലുകളിൽ തളർന്നിരിക്കാൻ ഉള്ള സാവകാശം ജീവിതം എനിക്ക് തന്നില്ല. അതാണ് അദ്ഭുതം. എത്ര വീണുപോയാലും മുന്നോട്ടു പറക്കാനുള്ള ഒരു തീപ്പൊരി മനസ്സിൽ വന്നു വീഴും. അതാണ് ഇത്രയും നാളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ ശ്രീകാന്ത് കളരിക്കൽ