Wednesday 22 February 2023 11:25 AM IST

‘ഗുരുതരമായ അവസ്ഥയിലാണെന്ന് മനസ്സിലായപ്പോൾ ഞെട്ടി, ഞാൻ ആകെ ഒരു ഷോക്കില്‍ ആണ്’: കേട്ടത് വിശ്വസിക്കാനാകാതെ

V.G. Nakul

Sub- Editor

subi-suresh

ചിരിപ്പിച്ച് ചിരിപ്പിച്ച് ആ ചിരിയുടെ ഒടുവിൽ സുബി സുരേഷ് ഒരു വലിയ കണ്ണീർ തുള്ളിയായി. ‘ഞെട്ടിക്കുന്ന വിയോഗം’ എന്നത് ചിലപ്പോഴൊക്കെ ഒരു വെറും പ്രയോഗമല്ല, മനസ്സ് മരവിപ്പിക്കുന്ന യാഥാർഥ്യമാണ്. സുബി സുരേഷിന്റെ മരണത്തെ അങ്ങനെയേ വിശേഷിപ്പിക്കുവാനാകൂ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും വേദികളിലുമൊക്കെയായി മലയാളി പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ച സുബി അകാലത്തിൽ ജീവന്‍ വെടിഞ്ഞിരിക്കുന്നു. തന്റെ പ്രതിഭയ്ക്കൊത്ത ഉയരങ്ങളിലേക്കുള്ള ആ യാത്രയുടെ പാതിയിലെ മടക്കം...

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബിയുടെ അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയില്‍ സജീവമായത്. മികച്ച നർത്തകിയുമായിരുന്നു. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വേദികളിലും ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി.

സുബിയുടെ മരണവിവരം അറിഞ്ഞു സംസാരിക്കുമ്പോൾ കേട്ടതു വിശ്വസിക്കുവാനാകാത്തതിന്റെ ഞെട്ടലിലായിരുന്നു നടനും തിരക്കഥാകൃത്തും സംവിധായകനുമായ ബിബിൻ ജോർജ്. മിമിക്രി വേദികളിലൂടെയാണ് ബിബിൻ സുബിയെ പരിചയപ്പെടുന്നത്. ആ സൗഹൃദം അവസാന കാലം വരെ ഇരുവരും സജീവമായി സൂക്ഷിച്ചിരുന്നു.

‘‘രണ്ട് ആഴ്ച മുമ്പാണ് ഇത്ര ഗുരുതരമായ ഒരു അവസ്ഥയിലാണെന്ന് മനസ്സിലായത്. അറിഞ്ഞപ്പോൾ ആകെ ഞെട്ടി തകർന്നു പോയി. രമേഷ് പിഷാരടി ചേട്ടനും ടിനി ടോം ചേട്ടനുമൊക്കെ വഴി കാര്യങ്ങള്‍ അറിയുന്നുണ്ടായിരുന്നു.

subhi-suresh

എന്നെ പ്രോഗ്രാമിനായി ആദ്യം ഒരു വിദേശ രാജ്യത്ത് കൊണ്ടു പോയത് സുബിയാണ്. ബഹ്റൈനിലായിരുന്നു ആ ഷോ. ‘സിനിമാല’യിൽ ഞാൻ എഴുതാൻ ചെന്ന കാലത്താണ് പരിചയം തുടങ്ങുന്നത്. പിന്നീട് നല്ല സുഹൃത്തുക്കളായി. പിന്നീട്, സുബി അവതാരകയായ ‘കുട്ടിപ്പട്ടാള’ത്തിൽ ഞാൻ ഗസ്റ്റ് ആയി പോയിരുന്നു. ഞാനും വിഷ്ണുവും ‘വെടിക്കെട്ട്’ എഴുതുന്ന സമയത്ത് പുള്ളിക്കാരി അവിടെ വന്ന് ഒരു വ്ലോഗ് ചെയ്തിരുന്നു. അന്ന് ചിത്രത്തിലെ ‘ഓടണ...’ എന്ന പാട്ടൊക്കെ ഞങ്ങൾ പാടി കൊടുത്തിരുന്നു. ആള് വളരെ പൊസിറ്റീവ് ആയിരുന്നു. എപ്പോഴും ചിരിച്ച് കളിച്ച് തമാശ പറഞ്ഞേ കാണാനാകൂ. അതൊക്കെയാണ് ഇപ്പോൾ മനസ്സിൽ വരുന്നത്. ഞാൻ ആകെ ഒരു ഷോക്കില്‍ ആണ്’’. – ബിബിൻ പറയുന്നു.