Saturday 13 November 2021 04:00 PM IST

‘കുടുംബത്തിലെ 3 പേരിൽ ആരെങ്കിലും ഒരാൾ പോകണ്ട എന്ന് പറഞ്ഞാൽ ഒരുപക്ഷേ ഞാൻ ഇത് വേണ്ടെന്ന് വച്ചേനെ’

Lakshmi Premkumar

Sub Editor

tessa

നല്ല കോട്ടൻ സാരിയുടുത്ത്, ഇടയ്ക്കൊക്കെ വടിവൊത്ത കുർത്തയണിഞ്ഞ് കൃത്യം എട്ടു മണിക്ക് സീരിയലിൽ പ്രത്യക്ഷപ്പെടുന്ന നായികയെ കണ്ടപ്പോൾ പലരും മനസ്സിൽ ചോദിച്ചു, ‘ഈ മുഖം വേറെവിടെയോ കണ്ടിട്ടുണ്ടല്ലോ’. പരസ്യത്തിന്റെ സമയത്ത് ചാനലൊന്ന് മാറ്റിയപ്പോൾ അതാ, പട്ടാളവേഷക്കാരനായ മമ്മൂട്ടിയെ പോളിസി എടുക്കാൻ നിർബന്ധിക്കുന്നു നമ്മുടെ സീരിയലിലെ അതേ നായിക.

2003ൽ പുറത്തിറങ്ങിയ ‘പട്ടാള’ത്തിലെ വിമലയായ ടെസ തന്നെയാണ് മഴവിൽ മനോരമയിലെ ‘ എന്റെ കുട്ടികളുടെ അച്ഛൻ’ എന്ന സീരിയലിലെ അനുപമയും. 18 വർഷങ്ങൾ കഴിഞ്ഞെങ്കിലും അനുപമ ആ പഴയ വിമല തന്നെ. അതേ ഭംഗിയും, അതേ ചുറുചുറുക്കും.

ആദ്യ സിനിമയ്ക്കു ശേഷം പിന്നെ, അവസരങ്ങൾ വേ ണ്ടെന്നു വച്ചതാണോ?

2003ൽ ആദ്യ സിനിമ. ശേഷം വിവാഹമായി, തിരക്കായി, അബുദാബിയിൽ സെറ്റിലായി. 2015നു ശേഷം ചില സിനിമകൾ. ആകെ അഞ്ചു ചിത്രങ്ങളേ ഉള്ളൂ ലിസ്റ്റിൽ.

മക്കൾ ചെറുതായിരുന്ന സമയത്ത് വന്ന കുറച്ച് പടങ്ങൾ വേണ്ടെന്ന് വച്ചിട്ടുണ്ട്. മക്കളെ വിട്ട് ഇത്രയും ദൂരം വന്ന് ജോലി ചെയ്യാൻ എന്തുകൊണ്ടോ മനസ്സ് അനുവദിച്ചില്ല. അവരെ പിരിഞ്ഞിരിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഇ പ്പോൾ അവർ കുറച്ച് മുതിർന്നു, അവരുടെ കാര്യങ്ങൾക്ക് പ്രാപ്തരായി.

ഇനി നല്ലൊരു വേഷം വേണമെന്നായിരുന്നു മനസ്സിൽ. എന്തിനാണ് ഇത്രയും നാളുകൾക്കു ശേഷം വന്ന് ഈ റോ ൾ ചെയ്തത് എന്ന് പ്രേക്ഷകർക്കും തോന്നാൻ പാടില്ലല്ലോ. വേറൊരു കാര്യം മിക്ക സീരിയലുകളുടെയും ഷൂട്ട് തിരുവനന്തപുരത്തായിരിക്കും. അവിടെയെനിക്ക് യാതൊരു ബന്ധങ്ങളുമില്ല. മറിച്ച് കൊച്ചിയിലാണെങ്കില്‍ എന്റെ വീടുണ്ട്. പഠിച്ചത് അവിടെയാണ്. ബന്ധുക്കളുമുണ്ട്. അങ്ങനെയിരിക്കെ ‘മഴവിൽ മനോരമ’യിൽ നിന്ന് ഒരു വിളി വന്നു. ‘എന്റെ കുട്ടികളുടെ അച്ഛൻ’ എന്ന സീരിയലിൽ നിന്നും.

ആങ്കറിങ്, സിനിമ ഇപ്പോൾ സീരിയലും. എല്ലാ രംഗങ്ങളിലും തിളങ്ങണമെന്നാണോ?

പണ്ടു മുതലേ എനിക്ക് അവതാരകയാകാനാണ് ഇഷ്ടം. സിനിമയോ സീരിയലോ ഒന്നും മനസ്സിലുണ്ടായിരുന്നില്ല. നന്നായി സംസാരിക്കാനാണ് ഏറ്റവും ഇഷ്ടം. ഇപ്പോഴും കൂടെ ആരെങ്കിലും വേണം. മിണ്ടാനും കേൾക്കാനുമൊക്കെ. കോളജിൽ പഠിക്കുമ്പോഴാണ് ആങ്കറിങ്ങിലേക്ക് എ ത്തിയത്. ആങ്കറിങ് കണ്ടു തന്നെയാണ് ലാലുവേട്ടൻ ‘പട്ടാളം’ സിനിമയിലേക്ക് ക്ഷണിക്കുന്നതും.

ആദ്യത്തെ സിനിമ ചെയ്തപ്പോഴാണ് മനസ്സിലായത് എ നിക്ക് അഭിനയിക്കാനും ഇഷ്ടമാണ് എന്ന്. സീരിയലുകളിലേക്ക് വന്നപ്പോള്‍ ഉണ്ടായിരുന്ന കൺഫ്യൂഷൻ ലോങ് ടൈം കമിറ്റ്മെന്റ് ഏറ്റെടുത്താൽ എന്ത് ചെയ്യും എന്നതായിരുന്നു. എല്ലാ മാസവും അബുദാബിക്ക് യാത്ര ചെയ്യാൻ കഴിയുമോ, മക്കളെ കാണാൻ പറ്റുമോ? പക്ഷേ, എല്ലാം ഒത്തു വന്നു. ഇപ്പോഴും കരിയർ പ്ലാനിങ് ഒന്നുമില്ല. ജീവിതം എന്നെയിങ്ങനെ കൊണ്ടു പോകുന്നു. ഒരു തോണിയിലിരുന്ന് ‍‍ഞാനിങ്ങനെ യാത്ര ചെയ്യുന്നു. അത്രേയുള്ളൂ

പ്രേക്ഷകർ മറന്നുപോയി എന്ന വിഷമം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

അങ്ങനെ മറന്നിട്ടില്ല. മറന്നവരെ ഞാനായിട്ട് ഓർമിപ്പിച്ചിട്ടുമില്ല. കാരണം ഞാൻ സോഷ്യൽ മീഡിയയിൽ ഒട്ടും ആ ക്റ്റീവായിരുന്നില്ല. ഇപ്പോഴാണ് എനിക്ക് സോഷ്യൽ മീഡിയയുടെ പ്രാധാന്യം മനസ്സിലാകുന്നത്. കോവിഡ് കാലം തുടങ്ങിയപ്പോഴാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്നത്. നോക്കുമ്പോൾ നല്ല രസം. ഒരുപാട് പേര് ഇങ്ങോട്ട് വന്നു മിണ്ടുന്നു. ഇൻബോക്സിലൊക്കെ മെസേജ് ഇഷ്ടം പോലെ. ഞാനും മറുപടി കൊടുക്കും. എല്ലാ കമന്റുകളും വായിക്കും. പഴയ ആ ആങ്കറിങ് കാലം തിരികെ കിട്ടിയപോലെ.

അഭിനയ രംഗത്ത് തിരിച്ചു വന്നപ്പോൾ ആ ലോകം ആകെ മാറിയതുപോലെ തോന്നിയോ ?

ആദ്യ സിനിമ ചെയ്യുമ്പോൾ എല്ലാം പുതുമയായിരുന്നു. ക്യാമറയുടെ ആങ്കിൾ, ഷോട്ടുകൾ... ഒന്നും അറിയില്ല. പ ക്ഷേ, ഇന്ന് ഫോണും ക്യാമറയുമൊക്കെ ഉള്ളതുകൊണ്ട് കുട്ടികൾക്ക് പോലും എങ്ങനെ നിൽക്കണമെന്നും സംസാരിക്കണമെന്നും അറിയാം.

വേറൊരു വൈബ് ആണിപ്പോൾ. സിനിമകളുടെ മേക്കിങ്, ടെക്നിക്സ് എല്ലാം എത്ര വ്യത്യാസമാണ്. ആ മാറ്റത്തിന്റെ ഭാഗമാകാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്. എല്ലാം പുതിയ ആളുകൾ ആണെങ്കിലും എനിക്ക് പെട്ടെന്ന് ആരോടും കൂട്ടുകൂടാൻ പറ്റും. അതൊരു അനുഗ്രഹമാണ്. അങ്ങനെ എവിടെയും സുഹൃത്തുക്കളായതുകൊണ്ടാകണം തിരിച്ചു വരവിലും ഗ്യാപ്പൊന്നും തോന്നിയില്ല.

വീട്ടിലിരുന്ന സമയത്തും കൃത്യമായി സിനിമകൾ കാണുമായിരുന്നു. അഭിനയം ജീവിതത്തേക്കാൾ സ്വാഭാവികമായി മാറിയതും സിനിമയുടെ ശൈലീ മാറ്റവും എല്ലാം ശ്രദ്ധിച്ചിട്ടുണ്ട്.

അനുപമയ്ക്ക് കിട്ടുന്ന പ്രതികരണങ്ങൾ?

പ്രൈം ടൈമിൽ പ്രേക്ഷരുടെ ഹൃദയം കീഴടുക്കുക എന്നത് വലിയൊരു ടാസ്ക് തന്നെയാണ്. ഈ കഥാപാത്രത്തിന്റെ ലുക്, കോസ്റ്റ്യൂം എല്ലാം നന്നായി റിസർച്ച് ചെയ്തിരുന്നു. അനുപമ പവർഫുൾ ലേഡിയാണ്. പല വിധ മാനസികാവസ്ഥകൾ അനുഭവിക്കുന്നവൾ.

സംവിധായകൻ പുരുഷോത്തമൻസാറ് പറയുന്നതിനെ കൃത്യമായി മനസ്സിലാക്കാൻ എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു. അതുകൊണ്ടു തന്നെയാകണം. സോഷ്യൽ മീഡിയയിലൊക്കെ ഒരുപാട് പേരാണ് ഇപ്പോൾ ആശംസകളും അനുമോദനങ്ങളും അറിയിക്കുന്നത്.

റിയൽ ലൈഫിലും നാടൻ പെൺകുട്ടിയാണോ ?

‌അല്ല, ഒരു നഗരവാസിയാണ്. പക്ഷേ, കിട്ടിയ കഥാപാത്രങ്ങളെല്ലാം നാടനാണെന്ന് മാത്രം. ഒരിക്കൽ അബുദാബി ക്ക് പോകാൻ എയർപോർട്ടിൽ ചെന്നപ്പോൾ ഒരാൾ കുറേ നേരമായി എന്നെ തന്നെ നോക്കുന്നു. അദ്ദേഹം എത്രയോ നാളായി വിദേശത്ത് സെറ്റിൽഡ് ആണ്. എന്നോട് ചോദിച്ചു. ‘ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. നമ്മൾ ബന്ധുക്കളെങ്ങാനും ആണോ’ എന്ന്. ഞാൻ പറഞ്ഞു ‘അല്ല സർ, ഞാനിങ്ങനെ കുറച്ച് പരിപാടിയൊക്കെ ചെയ്തിട്ടുണ്ടെന്ന്.’ പക്ഷേ, ഞാനെപ്പോഴും സ്ക്രീനിൽ മിക്കവാറും നാടൻ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നെ മോഡേൺ വേഷത്തിൽ കണ്ടപ്പോൾ അദ്ദേഹം ആകെ കൺഫ്യൂസ്ഡ് ആയതാണ്. ഇപ്പോഴും ചില ആളുകൾ ആദ്യം സംശയത്തോടെ ഒന്നു നോക്കും. ഞാൻ നന്നായി ചിരിക്കുമ്പോൾ അടുത്ത് വന്ന് വിശേഷങ്ങൾ ചോദിക്കും.

tessa-family

കുടുംബത്തിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ് ?

എന്റെ ഭർത്താവ് അനിൽ, അദ്ദേഹം അബുദാബി നാഷനൽ ഓയിൽ കമ്പനിയിൽ ചാട്ടേർഡ് അക്കൗണ്ടന്റാണ്. ര ണ്ടു മക്കളാണ്. റോഷൻ ഒൻപതിലും രാഹുൽ നാലിലും. അവിടെയുള്ള സമയത്ത് ഭക്ഷണം തൊട്ട് വീട്ടിലെ കാര്യങ്ങളെല്ലാം മാനേജ് ചെയ്തിരുന്നത് ഞാൻ തന്നെയാണ്. പക്ഷേ, ഇങ്ങനെയൊരു ഓഫർ വന്നപ്പോൾ ഞാനാദ്യമേ പറഞ്ഞു, ‘ഇത് ഒരു ദീർഘകാല പ്രോസസാണ്. നമ്മൾ ഏറ്റെടുത്താൽ പിന്നെ, പാതി വഴിയിൽ നിർത്താൻ കഴിയില്ല എന്ന്’. പക്ഷേ, അദ്ദഹം പറഞ്ഞത് , ‘ധൈര്യമായി അത് ഏറ്റെടുക്കൂ’ എന്നാണ്.

അതിലും വലിയ സപ്പോർട്ട് നൽകി ‍എന്റെ ചെക്കൻമാരും. ‘അമ്മ ധൈര്യമായി പോയിട്ട് വാ. ഇവിടെ ഞങ്ങൾ മാനേജ് ചെയ്തോളാം’ എന്നാണ് അവർ പറഞ്ഞത്. പണ്ട് തൊട്ടേ എന്റെ സിനിമകളെല്ലാം അവർ കാണാറുണ്ട്. അമ്മമികച്ച നടിയാണെന്നാണ് അവരുടെ അഭിപ്രായം.

ഷോപ്പിങ്ങിനു പോകുമ്പോൾ മാളിൽ നിന്ന് പലതും വാങ്ങിക്കൊണ്ടുവരണമെന്ന് അവർ പറഞ്ഞേൽപിക്കും. ചിലപ്പോൾ ഞാനവരെ പറ്റിക്കും, മറന്നു പോയി എന്നൊക്കെ പറഞ്ഞ്. അപ്പോൾ അവര് പറയും, ‘അമ്മ നല്ലൊരു ആക്ട്രസ്സ് ആണെന്ന് ഞങ്ങൾക്ക് അറിയാം. വെറുതേ പറ്റിക്കണ്ട’ എന്ന്. റീ എൻട്രിയെ കുറിച്ച് പറഞ്ഞപ്പോൾ കുടുംബത്തിലെ മൂന്നു പേരിൽ ആരെങ്കിലും ഒരാൾ പോകണ്ട എന്ന് പറഞ്ഞാൽ ഒരുപക്ഷേ ഞാൻ ഇത് വേണ്ടെന്ന് വച്ചേനെ.

സീരിയലിന് വീട്ടിൽ കാഴ്ചക്കാരുണ്ടോ ?

അനില്‍ ഡൽഹിയിൽ ജനിച്ചു വളർന്നയാളാണ്. മലയാളം അത്ര പിടിയില്ല. ഞാൻ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയതോടെ സ്ഥിരമായി കൃത്യസമയത്ത് അതു കാണും. മൂത്തമോനും ആരാധകനാണ്. ഇളയ ആൾക്ക് എന്നെ ആ രെങ്കിലും വഴക്ക് പറയുന്നതും ഞാൻ കരയുന്നതും കാണുന്നത് ഭയങ്കര വിഷമമാണ്.

ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോൾ സീരിയലിലെ നായകൻ കിരൺ വഴക്കു പറയുകയും ഞാൻ കരയുകയും ചെയ്യുന്ന സീനുകൾ വന്നു തുടങ്ങി. അന്ന് മുതൽ അവൻ അതു കാണില്ല.

ഞാൻ കിരണിനോട് നേരത്തെ പറഞ്ഞിട്ടുണ്ട്. ‘എന്റെ മോന്റെ മുന്നിലൊന്നും പോയി പെടണ്ട. കാണുമ്പോൾ ത ന്നെ അടിയും കുത്തുമൊക്കെ തന്നെന്നിരിക്കും, എന്തിനാ എന്റെ അമ്മയെ വഴക്കു പറഞ്ഞതെന്ന് ചോദിച്ച്... ’

തയാറാക്കിയത്: ലക്ഷ്മി പ്രേംകുമാർ

ഫോട്ടോ: ബേസിൽ പൗലോ