‘35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മലയാളത്തിന്റെ പ്രിയതാരം നിവേദ തോമസ് തെലങ്കാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമ്പോൾ അതൊരു മറുപടി കൂടിയാകുന്നു. കഥാപാത്രത്തിനായുള്ള രൂപമാറ്റത്തിനു നിവേദ നേരിട്ട അധിക്ഷേപങ്ങൾ അത്രയ്ക്കാണ്.
നന്ദ കിഷോറിന്റെ സംവിധാനത്തില്‍ ‘35 ചിന്ന കഥ കാതു’ വില്‍ അഭിനയിക്കാൻ ശരീരഭാരം വർധിപ്പിച്ച നിവേദ തോമസ് പൊതുവേദിയിൽ എത്തിയപ്പോൾ ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി. ആ വിമര്‍ശനങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഇപ്പോൾ പുരസ്കാരത്തിലൂടെ താരം നൽകുന്നത്.
ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മയായ സരസ്വതി എന്ന കഥാപാത്രത്തെയാണ് നിവേദ അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായാണ് നിവേദ ശരീരഭാരം വർധിപ്പിച്ചത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കായി എത്തിയ താരത്തിന്റെ രൂപമാറ്റം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. ബോഡി ഷെയിം ചെയ്യുന്ന തരം കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വന്നത്. ‘ഇതെന്താ വല്ല അസുഖവും ആണോ...’ എന്നതുൾപ്പടെയായിരുന്നു ചോദ്യങ്ങൾ. ഇതിനോടൊന്നും നടി അപ്പോൾ പ്രതികരിച്ചിരുന്നില്ല.
2002ൽ ‘ഉത്തര’ എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നിവേദ തോമസ് ‘വെറുതേ ഒരു ഭാര്യ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. ‘പ്രണയം’ എന്ന ചിത്രത്തിൽ ജയപ്രദയുടെ ചെറുപ്പക്കാലം അഭിനയിച്ചു. ചെന്നൈയിലാണ് ജനിച്ചതെങ്കിലും സ്വദേശം കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് അടുത്തുള്ള എടൂരാണ്. മലയാളം, തമിഴ് ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ നിവേദ അഭിനയിച്ചിട്ടുണ്ട്.