ലഹരിക്കെതിരെ സംസാരിക്കുന്നവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ വിനായകൻ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. മദ്യം മൂലം ആരോഗ്യം നശിച്ചവർ പോലും പൊതുേവദിയിൽ വന്ന് യുവതിയുവാക്കളെ ഉപദേശിക്കുകയാണെന്ന് ആരുടെയും പേര് പരാമര്‍ശിക്കാതെ കഴിഞ്ഞ ദിവസമാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇപ്പോഴിതാ, വിനായകന്റെ വിവാദ പോസ്റ്റിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സലിംകുമാറിന്റെ മകനും നടനുമായ ചന്തു സലിംകുമാർ. വിനായകന്റെ പോസ്റ്റ് സിനിമാപാരഡൈസോ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ അതിന്റെ കമന്റായാണ് ചന്തു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
‘വിനായകൻ എന്നെ ആദ്യം കണ്ടപ്പോൾ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയർ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിർത്തുമായിരുന്നടാ. നിന്റെ അച്ഛനില്ലേ അയാൾ മാത്രമേ എന്നെ കൂടെ നിർത്തിയിട്ടൊള്ളു. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാൾക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല.
അയാളിതുവരെ പോയിട്ടുള്ള പരിപാടികൾ എല്ലാം ഒന്നില്ലെങ്കിൽ ബോധവൽക്കരണ ക്ലാസുകൾ അല്ലെങ്കിൽ സാമൂഹികസമ്മേളനങ്ങൾ. അവിടെയെല്ലാം അയാളെ കേൾക്കാൻ വരുന്നവരോടാണ് അയാൾ സംസാരിക്കുന്നത്. അവിടെയെല്ലാം പോയിരുന്ന്, എന്നെപോലെ എല്ലാവരും കുടിച്ച് ലിവർ സിറോസിസ് വരുത്തി വെക്കു എന്ന് പറയാൻ പറ്റില്ലല്ലോ. അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ദൂഷ്യഫലങ്ങൾ അറിയാനും അത് പറഞ്ഞു മനസ്സിലാക്കാനും പറ്റുകയുള്ളു.
ഡ്രഗ്സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാൻ നോക്കുന്നു. വീട്ടിൽ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റടിച്ചാൽ, കൊഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു. പ്രശ്നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ’–ചന്തു കുറിച്ചതിങ്ങനെ.