നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി.ചാക്കോയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് പ്രിയപ്പെട്ടവർ. ഇപ്പോഴിതാ, സി.പി.ചാക്കോയുടെ മരണത്തില്‍ വേദന പങ്കുവച്ച് കഥാകൃത്ത് ലാസർ ഷൈൻ പങ്കുവച്ച കുറിപ്പാണ് വായനക്കാരിൽ നൊമ്പരം സൃഷ്ടിക്കുന്നത്.
‘ചാക്കോയെ എനിക്കറിയാം.
ഷൈനേ എന്നു വിളിക്കുന്ന എന്റെ ചാച്ചനെ.
ഞാൻ സത്യത്തിൽ ചാച്ചനോട് പിണങ്ങിയാണ് വീട്ടിൽ നിന്ന് 13 കിലോമീറ്റർ അപ്പുറത്ത് പോയി വീട് വാടകക്ക് എടുത്തത്. കല്യാണം കഴിക്കാൻ.
പിന്നെ വീടൊരുക്കണമല്ലോ. ആദ്യം വന്നത് ചാച്ചൻ തന്നെയായിരുന്നു. ഓരോ വീട് മാറുമ്പോഴും പുള്ളി വരും.
ഞങ്ങൾ തമ്മിൽ ഒരിക്കലും ചിരിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കായിരുന്നു. എന്റെ പേരടിച്ചു വന്ന എല്ലാം. നോട്ടീസടക്കം ചാച്ചൻ എടുത്തു വെക്കും.
കഥ വന്ന മാസികകൾ. സ്കൂളിലെ കലോത്സവ സർട്ടിഫിക്കറ്റുകൾ എല്ലാം.
എന്റെ ചാച്ചനെ എനിക്കറിയാവുന്ന പോലെ ഷൈന്റെ അച്ഛനെ എനിക്കറിയാം.
ചാച്ചൻ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നില്ല. ആറ് വർഷമായി. ഞാൻ കരഞ്ഞിട്ടില്ല. കരഞ്ഞാൽ ചാച്ചൻ പോകും. കരയാതെ പുള്ളിയെ പിടിച്ചു വെച്ചിരിക്കുകയാണ്.
ഷൈനും കരയുവാൻ കഴിയുമായിരിക്കില്ല’.– ലാസർ ഷൈൻ കുറിച്ചു.