നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള തർക്കം പറഞ്ഞു തീർത്തതിനു പിന്നാലെ വിപിൻ കുമാറിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫെഫ്ക. കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ ഓഫിസിൽ വച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ ഇടപെട്ട് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. എന്നാൽ, ചർച്ചയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ വിപിൻ പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാണിച്ചാണ് നടപടി. ചർച്ചയിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞു എന്ന വിപിൻകുമാറിന്റെ അവകാശവാദം ശരിയല്ലെന്നും ഫെഫ്ക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഫെഫ്കയുടെ വാർത്താക്കുറിപ്പ് –
അമ്മയുടെ ഓഫീസിൽ വച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തർക്കം പരിഹരിച്ചിരുന്നു. എന്നാൽ ചർച്ചയിൽ ഉണ്ടായ ധാരണകൾക്ക് വിപരീതമായി വിപിൻ ഒരു മാധ്യമത്തിനു ഫോണിലൂടെ ചർച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ ഇന്ന് നൽകിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ചർച്ചയിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞു എന്ന വിപിൻകുമാറിന്റെ അവകാശവാദം ശരിയല്ല. വിപിൻ ധാരണാലംഘനം നടത്തിയ സാഹചര്യത്തിൽ വിപിനുമായി യാതൊരു രീതിയിലും ഫെഫ്‌ക സംഘടനാപരമായി സഹകരിക്കില്ലാ എന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു.