‘കാന്താര2’ സിനിമയുടെ സെറ്റിൽ നിന്നു വീണ്ടുമൊരു മരണ വാർത്ത. നടനും മിമിക്രി താരവുമായ കലാഭവൻ നിജുവാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്. ചിത്രീകരണം പുരോഗമിക്കുന്ന ‘കാന്താര 2 ’ വിന്റെ ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദന തുടർന്ന് പുലർച്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 43 വയസ്സായിരുന്നു.
‘കാന്താര 2’ സിനിമയുടെ സെറ്റിൽ മരണമടയുന്ന രണ്ടാമത്തെ മലയാളിയും മൂന്നാമത്തെ നടനുമാണ് നിജു. സിനിമയുമായി ബന്ധപ്പെട്ടു തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദുരൂഹമായി അവശേഷിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഇതേ സിനിമയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ മുങ്ങി മരിച്ചത്. മേയ് 6–നായിരുന്നു സംഭവം. ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. പിന്നാലെ ചിത്രത്തിൽ പ്രധാന വേഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഓഡിഷൻ വഴിയാണ് ഈ സിനിമയിൽ നിജുവിന് അവസരം ലഭിച്ചത്. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയാണ് അദ്ദേഹം. ചെറിയ ചെറിയ സിനിമകളിൽ വേഷമിട്ട് തുടങ്ങിയ നിജുവിന് ശ്രദ്ധേയ വേഷം ലഭിക്കുന്നത് ‘മാളികപ്പുറം’ എന്ന സിനിമയിലാണ്. തുടർന്ന് ‘മാർക്കോ’ എന്ന ചിത്രത്തിലും വേഷമിട്ടു.
‘രാത്രി പത്തരയോടെയാണ് മിമിക്രി സംഘടനയായ ‘MAA’ ഗ്രൂപ്പിൽ ഒരു മെസേജ് വരുന്നത്. നിജു കലാഭവൻ മരണപ്പെട്ടു. അറിയുന്നവർ ബന്ധപ്പെടണം എന്ന് ഒരു നമ്പറും വന്നു, പതിനൊന്നു മണിയോടെ ലൊക്കേഷനിൽ നിന്നും എന്നെ അറിയുന്ന ആരോ ഫോട്ടോയും ഇദ്ദേഹത്തെ അറിയുമെങ്കിൽ ഒന്ന് ബന്ധപ്പെടണം എന്നു മെസേജും വന്നിരുന്നു, അപ്പോഴേക്കും നിജുവിന്റെ നാട്ടിലുള്ള ഒരു കലാകാരൻ സംഘടനമുഖേന വീടുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ വീട്ടിൽ വിവരം അറിയിച്ചിരുന്നു.
തൃശൂർ വാടാനപ്പള്ളിക്കാരനാണ് നിജു, വാടാനപ്പള്ളി പോലീസ് സ്റ്റേഷന് അടുത്താണ് വീട്, കർണാടകയിൽ സൂപ്പർ ഹിറ്റ് സിനിമയായ ‘കാന്താര’യുടെ അടുത്തഭാഗം ഷൂട്ട് ലൊക്കേഷനിൽ വെച്ചാണ് ഇദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് അൽപ്പം കഴിഞ്ഞ് ഇദ്ദേഹത്തെ മരണം കവർന്നു, കോമഡി റിയാലിറ്റി ഷോയിൽ വെച്ചാണ് ഞാൻ നിജുവിനെ ആദ്യം കാണുന്നത് അന്ന് സ്കിറ്റുകളിൽ പങ്കെടുത്തിരുന്നു മിമിക്രി ആർടിസ്റ്റ് അസോസിയേഷനിൽ മെമ്പർ ആയിരുന്നു നിജു, മിമിക്രി കുടുംബത്തിൽ നിന്നും ഒരാൾ കൂടി വിടവാങ്ങി, നിജുവിന് കണ്ണീർ പ്രണാമം’.– നിജുവിന്റെ വിയോഗ വാർത്ത പങ്കുവച്ച് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ കുറിച്ചു.