നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവർക്കു വിശ്വസിക്കുവാനായിട്ടില്ല. കുടുംബസമേതമുള്ള യാത്രയ്ക്കിടെ കാർ അപകടത്തിലായാണ് അദ്ദേഹം മരണപ്പെട്ടത്. ഇപ്പോഴിതാ, പിതാവിന്റെ മരണത്തിനു ശേഷം താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ഷൈൻ.
‘സിഗരറ്റ് വലിക്ക് പകരമായി തുടങ്ങിയ ശീലമായിരുന്നു ബിസ്‌ക്കറ്റോ അങ്ങനെ എന്തെങ്കിലും കഴിക്കുക എന്നത്. ഞാന്‍ ബാക്കിലെ സീറ്റിലാണ് കിടക്കുന്നത്. ഉറക്കത്തില്‍ എണീറ്റ് ഡാഡിയോട് ബിസ്‌കറ്റ് ചോദിക്കും. ഡാഡി രണ്ടുമൂന്ന് തവണ ബിസ്‌ക്കറ്റ് തന്നു. പിന്നെ ഞാന്‍ കണ്ണ് തുറന്നുനോക്കുമ്പോള്‍ വണ്ടി ഇടിച്ചുകിടക്കുകയാണ്.
അതിന് ശേഷം ഡാഡി ഞങ്ങള്‍ ആരുമായും കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല. എന്തിനാ നമ്മള്‍ ഈ റോഡില്‍ കിടക്കണേ, എങ്ങോട്ടാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നേ എന്ന് മമ്മി ചോദിക്കുന്നുണ്ട്. എനിക്ക് ആക്‌സിഡന്റ് അതുവരെ വെറും കാഴ്ചയായിരുന്നു. മറ്റുള്ളവരുടെ അച്ഛന്‍, അല്ലെങ്കില്‍ അമ്മ മരിക്കുക എന്ന് പറയുന്നത് എനിക്ക് വെറും വാര്‍ത്തയായിരുന്നു. ടിവിയില്‍ കാണുന്ന ന്യൂസ് മാത്രമായിരുന്നു. അതിലൂടെ കടന്നുപോകുമ്പോള്‍, ഞാന്‍ റോഡില്‍നിന്ന് കരഞ്ഞുപോയി. ആരെങ്കിലും വന്ന് സഹായിക്കണേ, ആരെങ്കിലും ഒന്ന് ആശുപത്രിയില്‍ എത്തിക്കെണേ എന്ന്.
ആക്‌സിഡന്റ് ആയ അന്നുമുതലേ മമ്മി, ഡാഡി എവിടേ ഡാഡി എവിടേ എന്ന് ചോദിച്ചിരുന്നു. തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്നതല്ലേ ഡാഡി. ഡാഡി നമ്മുടെ കൂടെ തന്നെയുണ്ട്, എങ്ങോട്ടും പോയിട്ടില്ല എന്ന് ഞാന്‍ ഇടയ്ക്ക് പറയും. എനിക്ക് അങ്ങനെയേ പറയാന്‍ പറ്റുള്ളൂ. എന്നിട്ട് ഞാന്‍ കരയും. അപ്പോള്‍ ഞാന്‍ കരുതും അമ്മയ്ക്ക് മനസിലാവുമെന്ന്. കുറച്ചുകഴിഞ്ഞ് മമ്മി വീണ്ടും ചോദിക്കും ഡാഡി എവിടേ എന്ന്. സ്‌ട്രെക്ച്ചറില്‍ കിടക്കുന്ന അവസ്ഥയായതിനാല്‍ അവസാനമായിപോലും ഡാഡിയെ നേരാംവണ്ണം കാണാന്‍ മമ്മിക്ക് കഴിഞ്ഞിട്ടില്ല. മമ്മിക്കാണ് കംപാനിയന്‍ഷിപ്പ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത്’.– ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ മനസു തുറന്നു.
തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ പാലക്കോടിന് സമീപം ഹൊസൂര്‍ ദേശീയപാതയിലുണ്ടായ അപകടത്തിലാണ് ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പരുക്കേറ്റിരുന്നു. അമ്മ മേരി കാര്‍മലിനും സഹോദരന്‍ ജോ ജോണിനും പരുക്കുപറ്റി. ഡ്രൈവര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു.