Saturday 27 May 2023 10:48 AM IST : By സ്വന്തം ലേഖകൻ

‘ഡ്യൂപ് ആയി അഭിനയിക്കുന്ന ഞാൻ ഈ സിനിമയിൽ ഡ്യൂപ്പ് ഉപയോഗിക്കില്ല’: ‘ഹീറോ’യുടെ 11 വർഷങ്ങൾ

vinod

പൃഥ്വിരാജിനെ നായകനാക്കി ദീപൻ സംവിധാനം ചെയ്ത,‘ഹീറോ’ സിനിമയിലെ സ്റ്റണ്ട് ആർ‌ട്ടിസ്റ്റുകളുടെ കഥയാണ് പറഞ്ഞത്. ഇപ്പോഴിതാ, ഹീറോ റിലീസിന്റെ 11 വര്‍ഷങ്ങൾ പിന്നിടുമ്പോൾ, തിരക്കഥാകൃത്ത് വിനോദ് ഗുരുവായൂര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

വിനോദ് ഗുരുവായൂർ പങ്കുവച്ച കുറിപ്പ് –

11 വർഷം... HERO

ഇന്നും ചാനലിൽ ഈ സിനിമ വന്നാൽ...ഒരുപാടു ഫോൺ കാൾ വരും... പ്രിത്വി രാജ് എന്ന നടന്റെ ഹീറോയിസം ഒരുപാടു ഉപയോഗപ്പെടുത്തിയ സിനിമ ആയിരുന്നു ഹീറോ. അനിൽ മുരളി എന്ന നടനാണ് രാജുവിനോട് ഹീറോ യുടെ കഥ പറയുന്നത്... അന്ന് തന്നെ പാലക്കാട് ഉണ്ടായിരുന്ന രാജുവിന്റെ കാൾ എനിക്ക് വന്നു. നാളെ കാലത്തു കാണണം... ഞാൻ അവിടെ എത്തി, വിശദമായി കഥ പറഞ്ഞു. അടുത്ത ദിവസം സ്ക്രിപ്റ്റ് വായിക്കാമെന്നു പറഞ്ഞാണ് അന്ന് പോരുന്നത്. ആ സമയത്തു പുതിയ മുഖം ഹിറ്റായി നിൽക്കുന്നു. അത് കൊണ്ട് തന്നെ ദീപൻ സംവിധാനം ചെയ്യണമെന്ന് ഞങ്ങളുടെ ആഗ്രഹം രാജുവിനോട് പറഞ്ഞപ്പോൾ സന്തോഷത്തോടെ അത് സ്വീകരിക്കുകയായിരുന്നു. അടുത്ത ദിവസം സ്ക്രിപ്റ്റ് വായിച്ചു. അന്ന് എഴുന്നേറ്റു നിന്നു കൈ തന്നു രാജു.. രാജുവിന്റെ മുഖത്തെ ആ ത്രില്ല് ഇന്നും ഞാൻ ഓർക്കുന്നു. രാജുവിന്റെ ആദ്യ തീരുമാനം ഇതായിരുന്നു... ഡ്യൂപ് ആയി അഭിനയിക്കുന്ന ഞാൻ ഈ സിനിമ യിൽ ഡ്യൂപ്പ് ഉപയോഗിക്കില്ല. ഞാൻ ശരിക്കും വിഷമത്തിലായി. ഒരുപാടു റിസ്ക് എടുത്തു ചെയ്യേണ്ട സീനുകൾ എഴുതി വച്ചിട്ടുണ്ട്. വല്ല അപകടം സംഭവിച്ചാൽ... പക്ഷെ രാജു സമ്മതിച്ചില്ല. ഷൂട്ട് നടക്കുമ്പോൾ പല ദിവസവും ചെറിയ അപകടങ്ങൾ ഉണ്ടായിരുന്നു. എനിക്ക് പലപ്പോഴും വിഷമം തോന്നിയിരുന്നെങ്കിലും പ്രിത്വിരാജിന്റ് എനർജി എന്നെ അതിശയിപ്പിച്ചിരുന്നു. ഒപ്പം വലിയ സിനിമ കൾ എഴുതുമ്പോൾ കിട്ടിയിരുന്ന വലിയ സന്തോഷത്തിലുമായിരുന്നു ഞാൻ. അന്ന് ഹീറോ, മലയാളത്തിനേക്കാളും സൂപ്പർ ഹിറ്റായി ഓടിയത് ഹിന്ദിയിലും, തെലുങ്കിലും, തമിഴ് ലും ആയിരുന്നു. ദീപന്റെ ഷോട്ടുകൾ, പിന്നെ ഒപ്പം നിന്ന പ്രൊഡ്യൂസർ സെവൻ ആർട്സ് വിജയകുമാർ സാർ.. ഇവരെ ഒന്നും ഓർക്കാതെ ഈ നിമിഷവും കടന്നു പോകില്ല. അതിൽ എഴുതിയ ഒരു ഡയലോഗ് ഇന്നും പലരും പറഞ്ഞു കൊണ്ടിരിക്കുന്നു... ഒരു വെള്ളിയാഴ്ച ആണ് എല്ലാം തീരുമാനിക്കുന്നത്.. ഇന്ന് അവന്റെ വെള്ളിയാഴ്ച്ച ആണ്... പൃഥ്വിയുടെ വെള്ളിയാഴ്ച കൾ തുടർന്ന് കൊണ്ടിരിക്കുന്നു..... ഒപ്പം ഹീറോയുടെയും

വിനോദ് ഗുരുവായൂർ