സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ ഉയർന്ന അപവാദപ്രചാരണങ്ങളോട് പ്രതികരിച്ചതിനെ തുടര്‍ന്നുണ്ടായ തെറ്റിധാരണകളിൽ വിശദീകരണവുമായി ഗായിക രഞ്ജിനി ജോസ്. ലെസ്ബിയൻ ആണോ എന്നു ചോദിച്ചവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് രഞ്ജിനി വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ LGBTQIA + സമൂഹത്തിലെ ചിലർക്ക് മാനസിക വിഷമങ്ങളുണ്ടായെന്നു തിരിച്ചറിഞ്ഞതോടെയാണ് തെറ്റിധാരണകള്‍ നീക്കാന്‍ രഞ്ജിനി രംഗത്തുവന്നത്.
"എല്ലാവര്‍ക്കും ജീവിതത്തിൽ അവരവരുടെ ഇഷ്ടങ്ങൾ ഉണ്ട്. ഞാൻ ഒരിക്കലും സ്വവർഗാനുരാഗികൾക്കെതിരെയല്ല സംസാരിച്ചത്. LGBTQ വിഭാഗത്തെ എപ്പോഴും പിന്തുണയ്ക്കുന്നയാളാണ് ഞാന്‍. ഒരു ആണിനെയും പെണ്ണിനെയും ചേർത്ത് എന്നെക്കുറിച്ചു മോശമായി സംസാരിച്ചു കേട്ടപ്പോഴാണ് പ്രതികരിച്ചത്. അപ്പോഴുണ്ടായ ദേഷ്യത്തിൽ രൂക്ഷമായി സംസാരിക്കുകയായിരുന്നു.
എന്റെ സുഹൃത്തുക്കളിൽ സ്വവർഗാനുരാഗികളായവർ ഉണ്ട്. അതൊക്കെ ഓരോരുത്തരുടേയും സ്വകാര്യ താത്പര്യങ്ങളാണ്. ഓരോരുത്തരും എന്തായിരിക്കുന്നുവോ അതേ രീതിയില്‍ അവരെ അംഗീകരിക്കാറുണ്ട്. ഞാന്‍ ഒരിക്കലും LGBTQ വിഭാഗത്തിനെതിരെയല്ല, മറിച്ച് അപവാദപ്രചാരണ നടത്തുന്നവർക്കെതിരെയാണ് പ്രതികരിച്ചത്."- രഞ്ജിനി വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് വ്യാജവാർത്തകളോടു പ്രതികരിച്ച് രഞ്ജിനി ജോസ് രംഗത്തെത്തിയത്. "ഞാന്‍ സഹോദരിയെപ്പോലെ കാണുന്ന ഒരാളുടെ കൂടെയുള്ള ഫോട്ടോ കണ്ട് ഞങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്നു ചിലർ വാർത്ത പ്രചരിപ്പിച്ചു. ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്നു പലരും ചോദിച്ചു."– രഞ്ജിനി പറഞ്ഞു.