താൻ കഞ്ചാവു വലിക്കുകയും കളള് കുടിക്കുകയും ചെയ്യുന്ന ആളാണെന്ന് കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ്, രാസലഹരി ഉപയോഗിക്കാറുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു വേടന്റെ മറുപടി.
പുലിപ്പല്ല് കൈവശം വെച്ച കേസിൽ നേരത്തേ വേടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. തമിഴ്‌നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. തമിഴ്‌നാട്ടില്‍നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്ക് പിന്നാലെ കേസില്‍ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.
വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിൽ തിങ്കളാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഒൻപതരലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും, വേടൻ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം - വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.