ഇന്ന് മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ പഴവിള രമേശന്റെ പന്ത്രണ്ടാം ഓർമദിനം.
‘മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്നതാരോ...ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ...പൂനിലാവിൻ തേരിൽ വരും ഗന്ധർവനോ...’
പഴവിള രമേശൻ എന്ന പേരിനൊപ്പം എപ്പോഴും മനസ്സിലേക്ക് തെന്നിയൊഴുകിയെത്തുന്നത് ഈ വരികളാണ്... മനോഹരമായ ഒരു കവിതയിൽ മുക്കിയെടുത്ത പാട്ട്... ഏറെയൊന്നുമില്ല, ‘ഞാറ്റടി’, ‘ആശംസകളോടെ’, ‘മാളൂട്ടി’, ‘അങ്കിള്‍ ബണ്‍’, ‘വസുധ’ തുടങ്ങി ചുരുക്കം സിനിമകൾക്കേ പഴവിള പാട്ടെഴുതിയിട്ടുള്ളൂ. അവസരങ്ങളില്ലാത്തതായിരുന്നില്ല കാരണം, കവിത നൽകുന്ന സ്വാതന്ത്ര്യവും ഹരവും സംഗീതത്തിനൊത്തുള്ള വരികളെഴുത്തിൽ അദ്ദേഹം അനുഭവിച്ചിരുന്നില്ലെന്നതാണ് സത്യം. ‘മാളൂട്ടി’യിലെ ‘മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം...’, ‘സ്വർഗങ്ങൾ സ്വപ്നം കാണും...’ എന്നീ ഗാനങ്ങൾ ഇപ്പോഴും സംഗീതപ്രേമികളുടെ റിപ്പീറ്റ് ലിസ്റ്റിലുണ്ട്. ജോൺസന്റെ ശ്രുതിമധുര സംഗീതത്തോടൊപ്പം പഴവിളയുടെ കവിത തുളുമ്പുന്ന വരികളും ചേർന്നപ്പോൾ മലയാളത്തിനു ലഭിച്ചത് രണ്ട് നിത്യഹരിത ഗാനങ്ങൾ...
കവി, പത്രപ്രവർത്തകൻ, സംഘാടകൻ, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ വിശേഷണങ്ങളാണ് പഴവിള രമേശന്. അതിനൊക്കെ മുകളിൽ സൗഹൃദത്തിന്റെ ഒരു ഒറ്റമരക്കാടായിരുന്നു അദ്ദേഹം. 2013 ജൂൺ 13 ന്, 83 വയസ്സിൽ മരണത്തോടൊപ്പം മടങ്ങും വരെ സൗഹൃദവും കവിതയും സംഗീതവുമൊക്കെയായി ജീവിതത്തെ ആഘോഷമാക്കിയ മനുഷ്യൻ...
കവിതകൾ പണ്ടേ വായിക്കുന്നുണ്ടെങ്കിലും പഴവിളയെ ഞാൻ ആദ്യം കണ്ടത് വിദ്യാർഥിയായിരുന്ന കാലത്താണ്. കവി റാസിയാണ് പഴവിളയുടെ നന്ദൻകോടുള്ള വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതും പരിചയപ്പെടുത്തിയതും. ഒരു കാൽ മുറിച്ചു മാറ്റി, വീടിനുള്ളിൽ, ബുദ്ധപ്രതിമകളാലും ബുദ്ധചിത്രങ്ങളാലും പുസ്തകങ്ങളാലും പ്ലാസ്റ്റിക്ക് പൂക്കളാലും അലങ്കരിച്ച തന്റെ മുറിയില്‍, അദ്ദേഹം വായനയിലും എഴുത്തിലും മാത്രം മുഴുകി ജീവിക്കുന്ന കാലമായിരുന്നു. ലോകോത്തര കവി നിക്കനോർ പാർറയുടെ രണ്ട് വലിയ സമാഹാരങ്ങൾ ഞാൻ ആദ്യം കണ്ടത് അവിടെയാണ്. അങ്ങനെ എത്രയെത്ര അപൂർവ
പുസ്തകങ്ങൾ...ഏറെ നേരം സംസാരിച്ച് വിശേഷങ്ങൾ ചോദിച്ച്, പറഞ്ഞ്, നിർബന്ധിച്ച് ആഹാരം കഴിപ്പിച്ചാണ് വിട്ടത്. പിന്നീടൊരിക്കൽ കൂടി റാസിയോടൊപ്പം ആ വീട്ടിൽ പോയി...
അവസാനം കണ്ടത് റാസിയുടെ ആദ്യ കവിതാ സമാഹാരമായ ‘ഏഴ് മുറികളിൽ കവിത’ പ്രകാശിപ്പിക്കാൻ അദ്ദേഹം ചാലയിലെ അലി ട്രേഡേഴ്സ് എന്ന കടയിലെത്തിയപ്പോഴാണ്. ഏറെക്കാലമായി ഒരു സാംസ്ക്കാരിക പരിപാടികൾക്കും പോകാത്ത പഴവിള, പത്നി രാധയോടൊപ്പം ഒരു ഓട്ടോറിക്ഷയിൽ കയറിയാണ് അവിടെയെത്തിയത്. തെരുവിൽ ജീവിക്കുന്ന, കവിതയേയും പുസ്തകങ്ങളേയും സ്നേഹിക്കുന്ന റാസിയോട് പഴവിളയ്ക്ക് വലിയ വാൽസല്യമായിരുന്നു.
‘ഒരു മകനോടുള്ള വാത്സല്യമായിരുന്നു പഴവിളയ്ക്കെന്നോട്. പഴവിളയെ ഞാനെന്റെ പിതാവിനെക്കാളും ബഹുമാനിച്ചു. വിമാനമനുവദിച്ചാൽ പോലും ഇഷ്ടമല്ലെങ്കിൽ ഒരു സാംസ്ക്കാരിക പരിപാടികൾക്കും പോകാത്ത പഴവിള വാത്സല്യം കൊണ്ട് മാത്രം ഓരോട്ടോയിൽ കയറി എന്റെ ആദ്യ കവിതാ പുസ്തകം പ്രകാശിപ്പിക്കാൻ ചാലയിലെ അലി ട്രേഡേഴ്സ് എന്ന കടയിലെത്തി.
ക്ഷിപ്രകോപ സ്വഭാവിയായ പഴവിള രമേശൻ അപൂർവ്വം ചില സന്ദർഭങ്ങളിൽ മാത്രം എന്നോട് പിണങ്ങി. പഴവിളയ്ക്ക് പെട്ടെന്ന് കോപം വരികയും പെട്ടെന്ന് തണുക്കുകയും ചെയ്യും.
അധികാരികളുടെ അനാസ്ഥകളെയും സമൂഹാനീതികളെയും മനുഷ്യരുടെ കാപട്യങ്ങളെയും മനസ്സിലാക്കാനുള്ള മൂന്നാം കണ്ണുണ്ടായിരുന്നു പഴവിളയ്ക്ക്. ഇതിനെതിരെ പഴവിള ക്രൂരമായി പ്രതികരിക്കും. ചിലർ പഴവിളയുടെ ഈ രീതിയെ ഒരു ദോഷൈകദൃക്കിന്റെ ഇടപെടലുകളായി തെറ്റിദ്ധരിക്കും. പഴവിളയാണ് ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നിർഭയനായ വ്യക്തി, കവി. ഒരു കാൽ മുറിച്ചു മാറ്റി പത്തൊമ്പത് വർഷം ഒറ്റമുറിയിൽ കഴിഞ്ഞ പഴവിള പഴവിളക്ക് സാധ്യമായതിനുമപ്പുറമുള്ള ജീവിതാസ്വാദനങ്ങളിൽ മുഴുകി മരണം വരെ’. – റാസി കുറിക്കുന്നു.
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിയമ്മയുടെയും മകനായാണ് പഴവിള രമേശന്റെ ജനനം. വിദ്യാഭ്യാസത്തിനു ശേഷം 1961 മുതൽ 1968വരെ കെ. ബാലകൃഷ്ണന്റെ ‘കൗമുദി’ ആഴ്ചപ്പതിപ്പിൽ
സഹപത്രാധിപരായി. 1968മുതൽ 1993വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ ജോലി. പഴവിള രമേശന്റെ കവിതകൾ, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക് എന്നീ കവിതാ സമാഹാരങ്ങളും ഓർമയുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നീ ലേഖന സമാഹാരങ്ങളുമാണ് പ്രസിദ്ധീകരിച്ച കൃതികൾ. അബുദാബി ശക്തി അവാർഡ്, മൂലൂർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, പി. കുഞ്ഞിരാമൻ നായർ അവാർഡ് എന്നിവയും 2017ലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
എങ്കിലും മലയാള കാവ്യ ലോകം പഴവിള രമേശനെ വേണ്ടത്ര പരിഗണിച്ചില്ല എന്നതാണ് സത്യം. കവിതയുടെ രൂപത്തിലും ആശയത്തിലുമൊക്കെ വലിയ പരീക്ഷണങ്ങൾക്ക് ശ്രമിച്ച, കാവ്യസങ്കേതങ്ങളെക്കുറിച്ചും രചനാരീതികളെക്കുറിച്ചും വ്യക്തമായ ധാരണകളുണ്ടായിരുന്ന അദ്ദേഹം ലോകത്താകമാനം സമകാലിക സാഹിത്യത്തിലുണ്ടാകുന്ന പ്രധാന ചലനങ്ങളെയെല്ലാം കൃത്യമായി ശ്രദ്ധിച്ചിരുന്നു.
ഭാര്യ രാധ പഴവിളയ്ക്ക് ഒരു തണൽമരം പോലെയായിരുന്നു. പഴവിളയുടെ രീതികൾ ഉൾക്കൊണ്ട്, ആ സ്നേഹത്തിന്റെ തോരാപ്പെയ്ത്തിൽ നനഞ്ഞായിരുന്നു അവരുടെ ജീവിതം... എപ്പോഴും എന്തിനും ‘രാധേ...രാധേ...’ എന്ന നീട്ടിവിളിയായിരുന്നു അവസാന കാലത്ത് പഴവിളയുടെ ജീവിത സംഗീതം...ഒടുവിൽ മൂന്ന് വർഷം മുമ്പ് വറ്റാപ്രണയത്തിന്റെ ആ വിളി അവശേഷിപ്പിച്ച് കവിതകളിൽ മാത്രം ജീവിക്കാനായി പഴവിള പോയി...വിട പ്രിയ കവീ...