Friday 28 October 2022 03:59 PM IST

‘ആ വാക്ക് ശ്രീകാന്തേട്ടൻ തെറ്റിച്ചു, പ്രസവശേഷം കുഞ്ഞിനെ എടുക്കാൻ വന്നപ്പോൾ ഞാൻ കൊടുത്തില്ല’: പിണക്കത്തിന്റെ കഥപറഞ്ഞ് സംഗീത

Binsha Muhammed

sangeetha-sreekanth-vanitha

പാട്ടിനു ശ്രുതിപോലെയാണ്, ശ്രീകാന്ത് മുരളിക്ക് സംഗീത. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയും ഗായിക സംഗീത ശ്രീകാന്തും ജീവിതസന്തോഷങ്ങളുടെ ചെപ്പ് തുറന്ന് സംസാരിക്കുന്നു. ‘വനിത’യുടെ കൊച്ചി സ്റ്റുഡിയോയിൽ ആദ്യമെത്തിയത് സംഗീത.

അൽപസമയം കഴിഞ്ഞ് ‘വോയ്സ് ഓഫ് സത്യനാഥ’ന്റെ സെറ്റിൽ നിന്ന് തിരക്കിട്ടെത്തി ശ്രീകാന്ത്. മുടി കറുപ്പിച്ച് പുതിയ ലുക്കിലാണ് കക്ഷിയുടെ എൻട്രി.

സംഗീത: ഇതെന്താ... മുടി കറുപ്പിച്ചിട്ട്. എവിടെപ്പോയി സോൾട്ട് ആൻഡ് പെപ്പർ?

ശ്രീകാന്ത്: സിനിമയ്ക്കു വേണ്ടിയാണ് മാഡം, ഉടൻ കഴുകി വൃത്തിയാക്കിക്കോളാം.

സംഗീത: അന്ത ഭയം ഇരുക്കട്ടും.

ശ്രീകാന്ത്: പ്രായമെത്തും മുന്നേ കൂടെ കൂടിയതാണ് നര. കറുപ്പിക്കലും മേക്കപ്പുമൊന്നും സംഗീതയ്ക്ക് ഇഷ്ടമല്ല.

സംഗീത: ഒരുമിച്ച് ജീവിച്ചു തുടങ്ങിയിട്ട് വർഷം 17 ആയെന്ന് തോന്നുന്നത് ഈ നര കാണുമ്പോഴല്ലേ. പക്ഷേ, എനിക്കിന്നും തീരാത്തൊരു സംശയമുണ്ട്. നമ്മുടേത് ലൗ മാര്യേജ് എന്നൊക്കെ വിളിക്കാൻ പറ്റുമോ?

ശ്രീകാന്ത്: ഇറ്റ്സ് ‘അറേഞ്ച്ഡ് മാര്യേജ്.’ നമ്മൾ അ റേഞ്ച് ചെയ്തു. കാർന്നോന്മാർ നടത്തിത്തന്നു.

റിയലായ റിയാലിറ്റി ഷോ

സംഗീത: റിയാലിറ്റി ഷോയില്‍ നിന്നാണ് തുടക്കം. അവിടെ നിന്നാണ് ശ്രീകാന്തേട്ടനെ ആദ്യമായി കാണുന്നത്. അതിന്റെ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു കക്ഷി.

ശ്രീകാന്ത്: പ്രഥമ ദൃഷ്ട്യാ... പ്രണയം എന്നൊന്നും പറയുന്നില്ല. ആദ്യ കൂടിക്കാഴ്ചയില്‍ ഒരൊറ്റ കൊളുത്തിട്ട് സംഗീത കടന്നു പോയി. എനിക്കാണെങ്കിലോ ഇഷ്ടമുള്ള ആളെ കാണുമ്പോഴുള്ള ചൂടും തണുപ്പും തലപെരുപ്പും ഒക്കെ മിക്സായി ആകെ ചങ്കിനുള്ളിലൊരു വെപ്രാളം.

അന്ന് സംഗീത പാടിയ പാട്ട് ഇന്നും ഓർമയിലുണ്ട്. ‘കദളീ... കണ്‍കദളി... ചെങ്കദളി പൂ വേണോ...’ അസ്സലായി തന്നെ സംഗീത അത് പാടി.

സംഗീത: ഞാൻ ശരിക്കും വീട്ടിലെ ചെല്ലക്കുട്ടിയാണ്. ആ ‘സുരക്ഷയെല്ലാം’ ഭേദിച്ചാണ് പ്രണയം പുറത്ത് കടന്നത്.

ശ്രീകാന്ത്: സാധാരണ പ്രണയ സീനുകളിൽ നായകനും നായികയും മാത്രമല്ലേ ഉണ്ടാകൂ. ഇവിടെ സംഗീതയുടെ അച്ഛനും അമ്മയും ചേട്ടനും ഉണ്ടായിരുന്നു. ഷോയുടെ പ്രൊഡ്യൂസറെന്ന നിലയിൽ ഇ വർക്കെല്ലാം എന്നെ അറിയാം. ആ അടുപ്പം പ്രണയത്തിനു തണലായി. ‌അതിനിടയിലും എന്നെ പിന്നോട്ടു വ ലിച്ച സംഗതികളുണ്ട്. ഒന്ന് എന്റെയും സംഗീതയുടെയും പ്രായ വ്യത്യാസം. അന്ന് എനിക്ക് 29 വയസ്, വീട്ടിൽ കൊണ്ടു പിടിച്ച കല്യാണാലോചനകൾ നടക്കുന്ന സമയം. സംഗീത പ്രീഡിഗ്രി വിദ്യാർഥി.

തീർന്നില്ല, എല്ലാവിധ സുഖ സൗകര്യങ്ങളോടും കൂടി ജീവിച്ച കുട്ടിയെ ഞാനെന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. സംഗീതയുടെ അച്ഛൻ ശാന്തകുമാർ ഫാക്ടിലെ ജനറൽ മാനേജർ. കൊച്ചിയിലെ വലിയ കുടുംബം.

എന്റെ അച്ഛൻ മുരളീധധരൻ നമ്പൂതിരിയാകട്ടെ സാധാരണ സെക്യൂരിറ്റി ജീവനക്കാരൻ, കർഷകൻ. എല്ലാമറിഞ്ഞപ്പോൾ ആ വഴിക്കേ തിരിയേണ്ട എന്നു വിചാരിച്ചു. പ്രണയം സംഗീതയുടെ മനസ്സിലും ഓടിക്കളിക്കുന്നുവെന്നറിഞ്ഞപ്പോൾ ആ തീരുമാനമങ്ങു മാറ്റി.

സംഗീത: അന്നത്തെ എന്റെ ക്രഷ് ക്രിക്കറ്റ് താരം അജയ് ജഡേജയായിരുന്നു. അതിന്റെ നേരെ വിപരീത ദിശയിലുള്ള ആളായിരുന്നു ശ്രീകാന്തേട്ടൻ. പറഞ്ഞും പറയാതെയും ഞങ്ങൾ പ്രണയം തുടർന്നു. പക്ഷേ, രണ്ടിലൊരാൾ തുറ ന്ന് പറയണമല്ലോ. ആ ദൗത്യം നിർവഹിച്ചത് ഞാനാണ്. ഫോൺ വിളിച്ച് കാര്യം പറഞ്ഞു.

ശ്രീകാന്ത്: ആ വിളിയോടെ വീർപ്പുമുട്ടൽ മാറി. ബ്ലോക്കുകൾ പിന്നിട്ട് പ്രണയം ഒാടിത്തുടങ്ങി.

സംഗീത: പരസ്പരം ഒരുമിക്കാൻ തീരുമാനിച്ച രണ്ടു പേർ എന്തെല്ലാം മോഹനസുന്ദരവാഗ്ദാനങ്ങൾ നൽകും. പ ക്ഷേ, എന്നോട് പറഞ്ഞ ഡയലോഗ് ഇന്നും ഒാർമയുണ്ട്. ‘ഞാനും എന്റെ കുടുംബവും സാധാരണക്കാരാണ്. യാതൊരു വാഗ്ദാനങ്ങളുമില്ലാത്ത എന്റെ ജീവിതത്തിലേക്ക് ഞാൻ നിന്നെ ക്ഷണിക്കുകയാണ്.’ പിന്നൊന്നു കൂടി പറഞ്ഞു, ‘സംഗീതേ... മാര്യേജ്, ഇറ്റ്സ് എ ചെയിൻ ഓഫ് കോംപ്രമൈസ്’.

വിവാഹശേഷം എന്റെ മനോരാജ്യം ആകെ പാളി. നമ്പൂതിരി കുടുംബമെന്ന് അറിഞ്ഞപ്പോൾ മനസ്സിലൊരു സിനിമാസെറ്റിട്ടിരുന്നു. വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന, തൊടിയിലെ പൂവാലി പയ്യിനോട് വർത്താനം പറയുന്ന, മുറ്റത്തെ ചീരപ്പൂവുകൾക്ക് ഉമ്മ കൊടുക്കുന്ന പാട്ട് സീൻ.

ഇവിടെ അടിമുടി ഓപസിറ്റ്. കോട്ടയം ഇലഞ്ഞിയിലുള്ള ആലപുരത്തു മഠം തറവാടിന്റെ മരുമകളായി വന്ന പിറ്റേദിവസം ഞാൻ കാണുന്നത് നൈറ്റിയിട്ട് റബർ ഷീറ്റടിക്കാൻ പോകുന്ന ചേച്ചിയെ. അപ്പോഴാണ് നമ്മുടെ നായകന്റെ ഡയലോഗ് ഓർമ വന്നത്. ‘സംഗീതേ, മാര്യേജ്, ഇറ്റ്സ് എ ചെയിൻ ഓഫ് കോംപ്രമൈസ്’.

പക്ഷേ, മുൻവിധികളില്ലാതെ തുടങ്ങിയ ഞങ്ങളുടെ ജീവിതത്തിന് മധുരം കൂടിയിട്ടേയുള്ളൂ. മകൻ മാധവൻ ഒൻപതാം ക്ലാസിലായി. പക്ഷേ, ഞങ്ങളിന്നും പുതുമോടിയിലാണേ. ഇത്രയും കാലത്തിനിടയിൽ നല്ല ദേഷ്യവും സങ്കടവും തോന്നിയ ഒരു സംഭവമുണ്ട്.

ഇനിയും മാറാത്ത പരിഭവം

ശ്രീകാന്ത്: അല്ലേലും പല സ്ത്രീകൾക്കും ഇങ്ങനെയൊരു പ്രശ്നമുണ്ട്, നൂറു നല്ല കാര്യം ചെയ്താലും നമ്മുടെ കയ്യിൽ നിന്നും പറ്റിപ്പോകുന്ന മിസ്റ്റേക്ക് കരിങ്കല്ലു പോലെ അവർ നെഞ്ചിൽ കൊണ്ടു നടക്കും. അതാണ് ഈ ‘സംഭവം’ എന്നൊക്കെ പറയുന്നത്.

സംഗീത: ഒരു കാര്യം നമ്മുടെ മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നതല്ലേ പ്രധാനം. ഞാൻ അന്ന് ഗർഭിണിയാണ്. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് ശ്രീ കാന്തേട്ടൻ. പോകും മുൻപ് എനിക്കൊരു വാക്കു തന്നിരുന്നു. പ്രസവസമയത്ത് കൂടെയുണ്ടാകുമെന്ന്.

ജീവിതത്തിൽ വലിയ ഡിമാന്റുകളില്ലാത്ത ആളാണ് ഞാൻ. പക്ഷേ, ആ സമയം ശ്രീകാന്തേട്ടൻ കൂടെ വേണമെന്ന് ഞാൻ ആഗ്രഹിച്ചു. കറക്റ്റ് സമയമായപ്പോൾ കക്ഷി എത്തിയില്ല.

ശ്രീകാന്ത്: അമേരിക്കയിലെ 12 സ്റ്റേറ്റുകളിലായി 13 ഷോയാണ് ഞങ്ങൾക്ക് അന്ന്. നാല് ഷോ കഴിയുമ്പോൾ മടങ്ങാൻ ആയിരുന്നു എന്റെ പ്ലാൻ.

ആ സമയത്ത് സ്കിറ്റ് നയിക്കുന്ന കോട്ടയം നസീർ പ നി ബാധിച്ച് കിടപ്പിലായി. പകരക്കാരനായി ബാക്കിയുള്ള ഷോയിൽ എനിക്ക് കയറേണ്ടി വന്നു. സംഗീതയുടെ അടുത്തേക്കുള്ള എന്റെ റിട്ടേൺ ടിക്കറ്റ് ക്യാൻസൽ.

സംഗീത: എയർപോർട്ടിൽ നിന്നു തിരക്കിട്ട് ഒാടിയെത്തിയ ശ്രീകാന്തേട്ടനെ കണ്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നു. കുഞ്ഞിനെ എടുക്കാൻ വന്നപ്പോൾ ഞാൻ കൊടു ത്തില്ല. കുറേ നേരത്തേക്ക് പിണങ്ങിയിരുന്നു. പിന്നെ, എ ന്നെ സോപ്പിട്ട് കുപ്പിയിലാക്കി. അതാണ് ശ്രീകാന്തേട്ടൻ.

sangeetha-sreekanth-12

അച്ഛൻ എനിക്കെല്ലാം

ശ്രീകാന്ത്: സിനിമ സ്വപ്നം കണ്ട് ബാഗും തൂക്കിയിറങ്ങിയ എനിക്കു വേണ്ടി ഒന്നും ചെയ്തു തരാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധം അച്ഛനുണ്ടായിരുന്നു. ഹിന്ദി പദ്യത്തിന് സ്റ്റേറ്റ് ലെവലിൽ ഒന്നാം സമ്മാനം വാങ്ങി ട്രോഫിയുമായി വീട്ടിലെ‌‌‌ത്തുമ്പോൾ ഞാൻ കാത്തിരുന്നത് അച്ഛന്റെ പ്രതികരണമാണ്. എന്നെ കണ്ടതും ചുറ്റുമുള്ളവർ അഭിനന്ദനങ്ങളുമായി അടുത്തേക്ക് വന്നു.

‘പത്രത്തിൽ കണ്ടാരുന്നു’. എന്ന നിസംഗ പ്രതികരണത്തോടെ അച്ഛൻ പശുവിനുള്ള പുല്ല് കെട്ട് എന്റെ തലയിലേക്ക് വച്ചു തന്നു. സമ്മാന ജേതാവായ ഞാൻ അച്ഛനൊപ്പം നിശബ്ദനായി വീട്ടിലേക്ക് നടന്നു. എനിക്കറിയാം അച്ഛന്റെ ഉള്ള് നിറയുന്നുണ്ടെന്ന്. പക്ഷേ, ഒന്നും പുറത്ത് കാണിക്കില്ല. അച്ഛന്റെ വേർപാട് ഇന്നും മനസ്സിലൊരു വേദനയാണ്.

ഇനി അൽപം ‘പാട്ടും സിനിമയും’

സംഗീത: ഛോട്ടാ മുംബൈയിലെ ‘പൂനിലാ മഴനനയും’ എന്ന പാട്ടാണ് സിനിമ പിന്നണിയിൽ എനിക്കൊരു ലൈഫ് തന്നത്. ‘ലൈഫ് ഓഫ് ജോസൂട്ടി’യിലെ ‘കണ്ടു നിന്നെ കണ്ടു’, മഹേഷിന്റെ പ്രതികാരത്തിലെ ‘തെളിവെയിൽ ഒഴുകും’ അങ്ങനെ 58 ചിത്രങ്ങളിലെ ഗാനങ്ങൾ. എനിക്കേറ്റവും സ്പെഷൽ ശ്രീകാന്തേട്ടൻ സംവിധാനം ചെയ്ത ‘എ ബി ’ സിനിമയിലെ ‘പാറിപ്പറക്കൂ കിളി’ എന്ന പാട്ടാണ്.

ശ്രീകാന്ത്: ചെറുപ്പത്തിൽ സംവിധായകൻ കെ.ജി. ജോർജ് സാറിന്റെ സിനിമകൾ കണ്ട് ആവേശഭരിതനായി ഞാനൊ രു കത്തെഴുതി. ഉള്ളിലെ സിനിമാമോഹം അതിൽ പറഞ്ഞു. അദ്ഭുതമെന്നു പറയട്ടേ, അതിനു മറുപടി കിട്ടി. തിരു വല്ലയിലുള്ള അലങ്കാർ ഹോട്ടലിലെ 106ാം നമ്പർ മുറിയിൽ എത്താനായിരുന്നു നിർദേശം. അഭിനയിക്കണം എന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ, ചെന്ന ദിവസം തന്നെ സാർ എന്നെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി.

‘ഒരു യാത്രയുടെ അന്ത്യം’ എന്ന സിനിമയിൽ കരമന ജനാർദനൻ ചേട്ടന്റെ മകന്റെ വേഷം. അന്ന് ക്യാമറമാൻ വേണുച്ചേട്ടൻ എന്നോട് പറഞ്ഞു. ‘എടാ... എന്തായാലും നീ കുപ്പായം തുന്നി ഇവിടം വരെ വന്നില്ലേ. ഇത് ചെറിയൊരു സീനാണ്. നിന്നെ നാലാൾ അറിയണമെങ്കിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ എന്തെങ്കിലും ചെയ്യണം.’ അന്ന് മുതൽ തുടങ്ങി സിനിമാക്കാരനാകാനുള്ള ശ്രമം.

ബിഎസ്‍സി കെമിസ്ട്രി കഴിഞ്ഞ് മരുന്ന് കമ്പനിയിൽ ജോലിക്കു കയറി. മനസ്സ് നിറയെ സിനിമയല്ലേ. ജോലി ഉ പേക്ഷിച്ചു. അച്ഛന്റെ ഒാപ്പോളിന്റെ മകൻ സുധീറേട്ടൻ വ ഴിയാണ് എംജി ശ്രീകുമാറിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് സംവിധായകൻ പ്രിയദർശന്റെ അടുത്തെത്തിക്കുന്നത്. അതോടെ സിനിമയിലേക്കുള്ള വഴി തെളിഞ്ഞു.

1996 ജൂലൈ 21ന് ‘തേന്മാവിൻ കൊമ്പത്തി’ന്റെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിൽ ഞാൻ പ്രിയൻ സാറിനൊപ്പം അസിസ്റ്റന്റായി ചേർന്നു. ഹിന്ദിയിലും മലയാളത്തിലും നിരവധി സിനിമകളിലൂടെ വർഷങ്ങൾ കടന്നുപോയി. മോഹൻലാലിനും അമരീഷ് പുരിക്കും അനിൽ കപൂറിനും വരെ ക്ലാപ്പടിച്ചു എന്നു ഓർമിക്കുന്നത് തന്നെ സന്തോഷമാണ്.

പ്രിയൻ സാർ സംവിധാനം ചെയ്യുന്ന എംടി കഥകളിൽ അസോഷ്യേറ്റായി വീണ്ടുമെത്തുന്നു എന്നതാണ് സന്തോഷം നൽകുന്ന മറ്റൊരു നിയോഗം. ഞാൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ വൈകാതെയുണ്ടാകും. അതിന്റെ വിശേഷം പിന്നീട് പറയാം. ഏതു റോളിലാണെങ്കിലും സിനിമയിൽ ആയിരിക്കുക എന്നതാണ് എന്റെ സന്തോഷം.

സിനിമ സെറ്റിലെ ഒരു ചൊല്ലുണ്ട്. ഒരിക്കൽ പ്രൊഡക്‌ഷൻ ഫൂഡ് കഴിച്ചാൽ വീണ്ടും കഴിക്കേണ്ടി വരുമെന്ന്. ഇന്നും അത് സത്യമായി പുലർന്നു കൊണ്ടിരിക്കുന്നു.

ബിൻഷ മുഹമ്മദ്

ഫോട്ടോ: ബേസിൽ പൗലോ