Friday 23 October 2020 06:56 PM IST

ഗിരീഷേട്ടന്റെ കൈപ്പടയിലെ ഈ വരികള്‍ , എന്റെ കൈയിലെത്തിയ അപൂര്‍വ നിധി ; ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമയിൽ രാഹുൽ രാജ്

V N Rakhi

Sub Editor

gxqx

ഗിരീഷ് പുത്തഞ്ചേരി സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ വരികളുടെ ഓര്‍മയുമായി സംഗീതസംവിധായകന്‍ രാഹുല്‍രാജ്.

അടുത്തിടെ വീട്ടിലെന്തോ തിരയുന്നതിനിടയില്‍ രാഹുല്‍ രാജിന് വിലമതിക്കാനാവാത്തൊരു സാധനം കിട്ടി. പഴമയുടെ മഞ്ഞ പടര്‍ന്ന ഒരു കടലാസുതുണ്ട്! അതിലിങ്ങനെ എഴുതിയിരുന്നു.

'പുലര്‍മഞ്ഞു പോല്‍ നീയീ-

പൂവിന്റെ നെഞ്ചില്‍ നി-

ന്നൊരു സൂര്യനാളമേറ്റുണരുന്നുവോ   ?

ജന്‍മങ്ങളായ് വിണ്ണിന്‍-

കണ്ണായ താരങ്ങള്‍-

മഴയേറ്റു രാവോരം-

മറയുന്നുവോ    ?.....'

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗിരീഷ് പുത്തഞ്ചേരി എഴുതി നല്‍കിയ വരികള്‍. പുത്തഞ്ചേരിയുടെ തന്നെ കൈപ്പടയിലുള്ള ഈ കടലാസ് നിനച്ചിരിക്കാതെ കണ്‍മുന്നിലെത്തിയപ്പോള്‍ രാഹുലിന് നിധി കിട്ടിയ സന്തോഷം. രാഹുല്‍ രാജ് ഈണമിട്ട ഈ ആല്‍ബം സോങ് അന്ന് സോഫ്റ്റ് മെലഡിയുടെ ആരാധകര്‍ ഏറെക്കാലം മൂളിനടന്ന ഗാനമായിരുന്നു.

'ഗിരീഷേട്ടനൊപ്പമുള്ള എന്റെ ആദ്യത്തെ പാട്ടാണ് എന്‍ ജീവനേ എന്ന ആല്‍ബത്തിലെ ഈ പാട്ട്. ട്യൂണിട്ട ശേഷം ഞാന്‍ ഗിരീഷേട്ടന്റെ വീട്ടിലേക്ക് ചെന്നു. സംസാരിച്ചിരുന്ന് ഉച്ചയായപ്പോള്‍ അദ്ദേഹം തന്നെ എനിക്ക് ചോറു വിളമ്പിത്തന്നു. വൈകുന്നേരം ചായയും. എന്നിട്ട് എഴുതാനിരുന്നു. വെറും പതിനഞ്ചു മിനിറ്റ്. വരികള്‍ റെഡി! ' രാഹുല്‍ ആ നിമിഷങ്ങളോര്‍ത്തു.

' ഗാനം പാടാന്‍ പോകുന്നത് സുജാതച്ചേച്ചിയും കാര്‍ത്തിക്കും ആണെന്നറിഞ്ഞപ്പോള്‍ വരികളില്‍ നിന്ന്  അല്‍പം അകലെയായി കടലാസിന്റെ അറ്റത്ത് അദ്ദേഹം ചേച്ചിക്ക് ചില നിര്‍ദേശങ്ങളും എഴുതി. വരികള്‍ മുറിക്കാതെ പാടാണമെന്നായിരുന്നു അത്. സത്യത്തില്‍ അങ്ങനെ പാടാന്‍ അല്‍പം ബുദ്ധിമുട്ടായിരുന്നു. എങ്കിലും ചേച്ചി അത് മനോഹരമായി പാടി.

വര്‍ഷങ്ങള്‍ക്കു ശേഷം, പാട്ട് എഴുതിയ ആളുടെ കൈപ്പടയില്‍ത്തന്നെ അത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി. കാവ്യാത്മകത നിറഞ്ഞ ആ വരികള്‍...പാട്ടിന്റെ ഓഡിയോയ്ക്കും വിഡിയോയ്ക്കും ഒക്കെ കോപ്പി റൈറ്റ്‌സ് വന്നപ്പോള്‍ അതെല്ലാം ഓരോരുത്തരുടെ കൈയിലായി. ഗിരീഷേട്ടന്‍ എഴുതിയ വരികള്‍ ഇന്നും എന്റെ കൈയിലുണ്ടല്ലോ എന്നോര്‍ത്തപ്പോഴും സന്തോഷം തോന്നി. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും!

 പാട്ടെഴുതുന്നതിന് ഗിരീഷേട്ടന് ഒരു സ്റ്റൈല്‍ തന്നെയുണ്ട്. കടലാസിന്റെ രണ്ടു പുറത്തും വരികളെഴുതിയിട്ടുണ്ടെങ്കില്‍ ആദ്യത്തെ പേജിന്റെ താഴെ PTO എന്നെഴുതും. ഒപ്പും കാണാം. അതൊക്കെ വളരെ ചെറിയ കാര്യങ്ങളായി നമുക്കു തോന്നാം. പക്ഷെ അദ്ദേഹത്തെപ്പോലെ ഇതിഹാസമായി മാറിയ ആളുകള്‍ ഇതിനെല്ലാം വില കൊടുക്കുന്നുണ്ട്. അവരുടെ ഓരോ ചലനങ്ങളും ഓരോ ശീലങ്ങളുമൊക്കെയാണ് അവരെ അവരാക്കുന്നത്.

ഇന്ന് പലരും പുസ്തകം പോലുമില്ലാതെയാണ് പാടാന്‍ വരുന്നത്. പക്ഷെ എക്‌സ്പീരിയന്‍സ്ഡ് ആയ ഗായകരെ നോക്കൂ, അവരെല്ലാം വളരെ ചിട്ടയോടെ സംഗീതത്തെ സമീപിക്കുന്നവരാണ്. അതാണ് അവരും പുതുതലമുറയും തമ്മിലുള്ള വ്യത്യാസം.

ഗിരീഷേട്ടന്‍ എഴുതിത്തന്ന ആ സ്‌ക്രിപ്റ്റ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.ഇതു കണ്ട്  ഈ പാട്ട് രാഹുല്‍ ആണ് ചെയ്തതെന്ന് ഇപ്പോഴാണ് അറിഞ്ഞത് എന്ന് ഒരുപാട് പേര്‍ പറഞ്ഞു. ഈ പാട്ടുമായി ബന്ധപ്പെട്ട് ധാരാളം ഓര്‍മകള്‍ സൂക്ഷിക്കുന്ന കാര്യവും എന്നോട് കുറേപ്പേര്‍ പങ്കുവച്ചു. ഇതെല്ലാമാണല്ലോ ഒരു പാട്ടുകാരന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍... '

Tags:
  • Movies