Wednesday 05 October 2022 10:19 AM IST : By സ്വന്തം ലേഖകൻ

‘പൊട്ടിക്കരയാൻ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വർഷങ്ങൾ’: വികാരനിർഭരമായ കുറിപ്പ്

ishan

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ നാലാം ചരമവാർഷികത്തിൽ വികാരനിർഭരമായ കുറിപ്പുമായി സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവ്. ‘തിരികെ തിരികെ തിരികെ വരൂ’ എന്ന നോവിക്കും ഈണത്തിനൊപ്പം ബാലഭാസ്കറിന്റെ ഓർമച്ചിത്രങ്ങള്‍ ചേർത്തുള്ള വിഡിയോയും ഇഷാൻ പങ്കുവച്ചിട്ടുണ്ട്. ബാലഭാസ്കറും ഇഷാനും തമ്മില്‍ വർഷങ്ങളായുള്ള ആത്മബന്ധമാണ് ഉണ്ടായിരുന്നത്‌.

‘ബാലു അണ്ണൻ...

ഉറക്കെ പാടാനും പൊട്ടിച്ചിരിക്കാനും പഠിപ്പിച്ച സുഹൃത്ത്. പൊട്ടിക്കരയാൻ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വർഷങ്ങൾ. ശെരിക്കും, ഭൂമി ഒരു സ്വർഗ്ഗമായി മാറുന്നത് പ്രതിബന്ധങ്ങൾ ഇല്ലാണ്ട് ഉറ്റവരോടൊപ്പം ചിരിക്കാൻ കഴിയുമ്പോഴാണ്. ഉറ്റവനായി ജീവിതം വാർണ്ണാഭമാക്കിയ സൗഹൃദനാളുകൾ, ഇന്ന് വഴിയിൽ ഒറ്റയായി നടക്കേണ്ടി വരുന്ന ശൂന്യത. കാലമേറെ കടന്നാലും മരണം വരെ നമ്മെ വിട്ട് പോകാതെ ചിലതുണ്ടാകും, ആ ചിലതിൽ ഏറ്റവും മുകളിൽ ആണ് എന്റെ ബാലുഅണ്ണൻ...’.– ഇഷാൻ കുറിച്ചതിങ്ങനെ.

2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്. ഏകമകൾ തേജസ്വിനി സംഭവദിവസം തന്നെ മരിച്ചു. ചികിത്സയിൽ കഴിയവേ ഒക്ടോബർ 2ന് ബാലഭാസ്കറും മരണത്തിനു കീഴടങ്ങി. അപകടത്തിൽ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.