ADVERTISEMENT

‘നീയൊരു മരം കേറി പെണ്ണായി വളരുക’, കുഞ്ഞു കണ്മണി എത്തിയപ്പോൾ മാധ്യമപ്രവർത്തകനായ റഹീസ് റഷീദ് ഫെയ്സ്ബുക്കിൽ കുറിച്ചതാണ്. ദിവസങ്ങൾ കഴിഞ്ഞു, നാട്ടുകാരെയും വീട്ടുകാരെയും വിളിച്ച് ആഘോഷിച്ചു നടത്തേണ്ട പേരിടൽ ചടങ്ങിന് വില്ലനായി കോവിഡ് 19. പക്ഷെ, അങ്ങനെ അങ്ങ് തോറ്റു കൊടുക്കാൻ പറ്റുമോ? മാധ്യമപ്രവർത്തകരായ റഹീസും അന്നയും അതിന് ഒരു വഴി കണ്ടെത്തി. ലോകത്ത് ആരും കണ്ടെത്തിയിട്ടില്ലാത്ത ഒരു വഴി. 

"കൽമേയി ജാൻ എന്നാണ് മോൾക്ക് പേരിടാൻ നിശ്ചയിച്ചത്. പക്ഷെ, ഈ പേര് എങ്ങനെ ആൾക്കാരെ അറിയിക്കും എന്ന് ആകെ കൺഫ്യൂഷൻ ആയിരുന്നു. കാരണം ബന്ധുക്കളും സുഹൃത്തുക്കളും എല്ലാരും കൂടി ഒരു വിവാഹത്തിനുള്ള ആളുണ്ട്. പക്ഷെ, നിലവിലെ സാഹചര്യം വച്ച് ആരെയും വിളിച്ച് പരിപാടി നടത്താനും കഴിയില്ല. എങ്കിൽ പിന്നെ ഒരു പാട്ട് വഴിയായാലോ എന്ന് ഐഡിയ തന്നത് അന്ന തന്നെയാണ്. എങ്കിൽ അതുതന്നെ നല്ല ഐഡിയ എന്ന് എനിക്കും തോന്നി. 

kalmeyi86543
ADVERTISEMENT

ഈ കോവിഡ് കാലത്ത് ഏറ്റവും ഹിറ്റായ "കരളുറപ്പിന്റെ കേരളം "എന്ന പാട്ട് എഴുതിയത് സുഹൃത്തായ ജോയ് തമ്മലമാണ്. പിന്നെ ഒന്നും നോക്കിയില്ല ജോയ് ചേട്ടനെ വിളിച്ച് പാട്ട് എഴുതിതരാൻ പറഞ്ഞു. സംഗീതം നൽകിയതും പാടിയതും അർച്ചന ഗോപിനാഥ്‌ ആണ്. ക്യാമറ സഞ്ജു പൊറ്റമ്മലും എഡിറ്റിംഗ് ശ്രീജിത്തും മനോഹരമാക്കി തന്നു. ഇനിയുള്ളത് റിലീസ് ആണ്. എപ്പോഴും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന നൂറുപേരെ കണ്ടെത്തി അവരുടെ സോഷ്യൽ മീഡിയ പേജിൽ ഗാനം റിലീസ് ചെയ്തു. കൽമേയി ജാൻ, ഞങ്ങളുടെ കുഞ്ഞികിളി ഇനി ആ പേരിൽ അറിയപ്പെടും. 

ഇങ്ങനെ ഒരു പേരിടൽ ചടങ്ങ് ആദ്യമായിട്ടാണ് കാണുന്നതെന്നു പലരും പറഞ്ഞു. ലോകം തന്നെ നമ്മൾ ഇതുവരെ കാണാത്ത അവസ്ഥയിലൂടെ കടന്നു പോവുകയല്ലേ. എല്ലാവരും കൂടി ചേർന്നുള്ള ആഘോഷങ്ങളൊക്കെ ഇനിയെന്ന് നടക്കും എന്ന് പോലും അറിയില്ല. ഇതിനിടയിൽ എന്തെങ്കിലും ഓർത്തുവയ്ക്കാൻ വേണ്ടേ എന്ന് കരുതി ചെയ്തതാണ്."- റഹീസ് പറഞ്ഞു. 

ADVERTISEMENT

സോഷ്യൽ മീഡിയയിൽ പേര് ഹിറ്റായ കാര്യമൊന്നും അറിയാതെ കുഞ്ഞു കൽമേയി അമ്മയുടെ കയ്യിൽ നല്ല ഉറക്കത്തിലാണ്. ഈ പ്രതിസന്ധികളുടെ കോവിഡ് കാലം ഇങ്ങനെയും പുതുപ്രതീക്ഷകളുടെ, പുതുപുലരികളുടെ, പുതിയ ചിത്രങ്ങളുടെ വാർത്തെടുക്കൽ കൂടിയാണ്.

ADVERTISEMENT
ADVERTISEMENT