Saturday 29 August 2020 04:40 PM IST

‘ആ കൗമാരം ഇന്നും ഞാന്‍ സൂക്ഷിക്കുന്നു, അതുകൊണ്ട് ഇനിയും എത്ര ഓണപ്പാട്ടുകള്‍ വേണമെങ്കിലും എഴുതാം’: ശ്രീകുമാരന്‍ തമ്പി

V N Rakhi

Sub Editor

onamghvhvchvhgv

സിനിമയിലും ആല്‍ബങ്ങളിലുമായി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഓണപ്പാട്ടുകള്‍ എഴുതിയ റെക്കോര്‍ഡ് സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവും സംഗീതസംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് സ്വന്തം. ഓണപ്പാട്ടുകളെ ഇത്രയേറെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്? അദ്ദേഹം പറയുന്നു, ഒപ്പം അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുറച്ച് ഓണപ്പാട്ടുകളും...

പൂവിളി പൂവിളി പൊന്നോണമായി... , തിരുവോണപ്പുലരി തന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍... എന്ന പാട്ടുകളില്ലാതെ ഒരു വര്‍ഷം പോലും ഓണം കടന്നു പോകാറില്ല. വിഷുക്കണി എന്ന ചിത്രത്തിനു വേണ്ടി സലില്‍ ചൗധരിക്കൊപ്പം ഒരുക്കിയ പാട്ടാണ് പൂവിളി പൂവിളി....തിരുവോണം എന്ന സിനിമയിലാണ് തിരുവോണപ്പുലരി തന്‍ എന്ന പാട്ട്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍, സംവിധാനം ഞാനാണ്. പ്രേംനസീറും കമലഹാസനും ഒരുമിച്ച് അഭിനയിച്ച ഒരേ ഒരു പടം. മുപ്പത്തഞ്ചാം വയസ്സിലാണ് ആ പടം ഞാന്‍ ചെയ്യുന്നത്. അന്ന് കമലഹാസന് 20 വയസ്സേ ഉള്ളൂ. പഞ്ചവടിയിലെ പൂവണി പൊന്നുംചിങ്ങം വിരുന്നു വന്നു... ആണ് മറ്റൊരു പ്രശസ്തമായ ഓണപ്പാട്ട്. സിനിമകള്‍ ദിവസങ്ങളോളം തിയേറ്ററില്‍ ഓടുമ്പോള്‍ അതിലെ പാട്ടുകളും സ്വാഭാവികമായി കൂടുതല്‍ പേര്‍ കേള്‍ക്കും. അങ്ങനെയാണ് ഈ പാട്ടുകളെല്ലാം പ്രശസ്തമായത്. പക്ഷെ, ഇതൊന്നുമല്ലാത്ത കുറച്ച് പാട്ടുകളാണ് എന്റെ ഓണപ്പാട്ടുകളില്‍ എനിക്ക് പ്രിയപ്പെട്ടത്. 

ഉത്രാടപ്പൂനിലാവേ വാ...

യേശുദാസിന്റെ മ്യൂസിക് കമ്പനിയായ തരംഗിണിയ്ക്കു വേണ്ടി ധാരാളം ഓണപ്പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ഉത്സവഗാനങ്ങള്‍ എന്ന ആല്‍ബത്തിനു വേണ്ടി 1983ല്‍ രവീന്ദ്രനും ഞാനും ഒരുക്കിയ ഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റായി.അതിലൊന്നാണ് ഉത്രാടപ്പൂനിലാവേ വാ.... ഇന്നും ഓണം വന്നാല്‍ ഈ പാട്ട് കേള്‍ക്കാതിരിക്കാനാവില്ല. എനിക്ക് ഒരു രാഷ്ട്രീയവുമില്ല. അങ്ങനെയുള്ള ഞാന്‍, പാവപ്പെട്ടവനെ ഓര്‍ത്തുകൊണ്ടാണ് ആ പാട്ട് എഴുതിയത്. ഓണം ആഘോഷിക്കുന്നവരെ അല്ല, പൂവിടാന്‍ സ്വന്തമായൊരു മുറ്റം പോലുമില്ലാത്തവരെ, ഓണക്കോടി വാങ്ങാന്‍ പണമില്ലാത്തവനെ, റോഡരികില്‍ കിടന്നുറങ്ങുന്നവരെ ഓര്‍ത്തുകൊണ്ടാണ്.അതില്‍, 

തിരുവോണത്തിന്‍ കോടിയുടുക്കാന്‍ 

കൊതിക്കുന്നൂ തെരുവിന്‍ മക്കള്‍

അവര്‍ക്കില്ലാ പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍

വയറിന്റെ രാഗം കേട്ടേ മയങ്ങുന്ന വാമനന്‍മാര്‍

അവര്‍ക്കോണക്കോടിയായ് നീ വാ, വാ, വാ...

എന്ന് ഉത്രാടനിലാവിനോട് പാടുന്നുണ്ട്. ഞാനൊരു കമ്യൂണിസ്റ്റല്ല. എന്നാല്‍ ഇതില്‍ക്കവിഞ്ഞൊരു കമ്യൂണിസമുണ്ടോ?  അതുകൊണ്ടാണ് എനിക്കീ പാട്ടിനോട് ഇഷ്ടം. ഓണവുമായി ബന്ധപ്പെട്ട് മനോഹരമായൊരു സാമൂഹ്യസന്ദേശം എന്റെയീ പാട്ടിലൂടെ കൊടുക്കാന്‍ കഴിഞ്ഞു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. 37 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നും ഈ പാട്ട് നിലനില്‍ക്കുന്നതും ഈ സന്ദേശം കൊണ്ടു തന്നെയാണ്. 

ഉത്സവഗാനങ്ങള്‍ എന്ന ആല്‍ബത്തിലെ തന്നെ മറ്റൊരു പാട്ട് ഇങ്ങനെ തുടങ്ങുന്നു:

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍

ഇന്നെത്ര ധന്യതയാര്‍ന്നു 

എള്ളെണ്ണ തന്‍ മണം പൊങ്ങും നിന്‍ 

കൂന്തലില്‍ പുല്‍കിപ്പടര്‍ന്നതിനാലേ...

ഓണം തന്നെയാണ് ഇതിലും പശ്ചാത്തലം. ഓണവുമായി ബന്ധപ്പെടുത്തിയുള്ളൊരു പ്രണയഗാനം എന്നു വേണം ഇതിനെ പറയാന്‍. ഓണവും പ്രണയവും നഷ്ടപ്രണയവും ദുഃഖവുമെല്ലാം എന്റെ മിക്ക പാട്ടുകളിലും കടന്നു വരും. എന്റെ ഓണപ്പാട്ടുകളിലൂടെ കൊടുത്തതും ഇനിയും കൊടുക്കാനാഗ്രഹിക്കുന്നതും അന്നത്തെ നിഷ്‌ക്കളങ്ക കൗമാരവും അന്നത്തെ ബന്ധങ്ങളിലെ നിഷ്‌ക്കളങ്കതയുമാണ്. കാരണം ആരും ഒന്നും കവര്‍ന്നെടുക്കുന്നില്ല. കവര്‍ന്നെടുക്കുന്നത് പ്രണയമല്ല. ശുദ്ധമായ പ്രണയമെന്നത് ത്യാഗമാണ്. ഓണസങ്കല്‍പ്പവുമായി ബന്ധപ്പെട്ട് ഞാനെഴുതിയ പ്രണയഗാനങ്ങളില്‍ പ്രണയം ധാരാളം കാണാം.  സഫലമായിക്കഴിഞ്ഞാല്‍ പിന്നെ പ്രണയത്തിന്റെ സൗന്ദര്യം നഷ്ടമാകില്ലേ?അതുകൊണ്ടു തന്നെ അവയൊക്കെയും സഫലമാകാത്ത പ്രണയങ്ങളാണ്.

ഒരു നുള്ളു കാക്കപ്പൂ കടംതരുമോ 

ഒരു കൂന തുമ്പപ്പൂ പകരം തരാം..

അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ 

അതു നിന്റെ ചൊടികളില്‍ വിരിഞ്ഞതല്ലേ... എന്ന പാട്ടും ഇതേ ആല്‍ബത്തിലേതാണ്. വളരെ ലളിതമായ വരികളാണ്. യുവാക്കള്‍ക്കെല്ലാം ഇഷ്ടപ്പെട്ട പാട്ടാണിത്. ഈ പാട്ടുകളെക്കുറിച്ചൊക്കെ ഇന്നും പാടുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട് പലരും.

പാതിരാമയക്കത്തില്‍ പാട്ടൊന്നു കേട്ടേന്‍

പല്ലവി പരിചിതമല്ലോ...

1993ല്‍ ഇറങ്ങിയ പൊന്നോണതരംഗിണി എന്ന ആല്‍ബത്തിലെ ഈ പാട്ടില്‍, 

പഴയ പൊന്നോണത്തിന്‍ പൂവിളിയുയരുന്നു

പാതി തുറക്കുമെന്‍ സ്മൃതിയില്‍... 

എന്ന വരികളുണ്ട്. ഓര്‍മകള്‍ എപ്പോഴും അങ്ങനെയാണ്. ഒരിക്കലും മുഴുവനായി തുറക്കില്ല.ഇടയ്ക്കിടെ വന്നുണര്‍ത്തിക്കൊണ്ടിരിക്കും. ഈ പാട്ടുകളിലെല്ലാം നിറയുന്നത് നൊസ്റ്റാള്‍ജിയ തന്നെ. ഇതിലെ,

പഴയൊരുത്രാടത്തിന്‍ പൂവെട്ടം കവിയുന്നു

പാട്ടു മണക്കുമെന്‍ മനസ്സില്‍...

എന്ന വരികളിലെ 'പാട്ടു മണക്കുക' എന്ന പ്രയോഗം വളരെ അപൂര്‍വമാണ്. അതിന് രവീന്ദ്രന്‍ നല്‍കിയ ഈണവും കൂടിയായപ്പോള്‍ എന്റെ പ്രിയഗാനങ്ങളിലൊന്നായി. 

ഈ ആല്‍ബത്തില്‍

മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ

നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ... എന്നൊരു പാട്ടുമുണ്ട്. അതും എനിക്ക് പ്രിയപ്പെട്ട ഓണപ്പാട്ടാണ്. 

മധുരഗീതങ്ങള്‍ എന്ന ആല്‍ബത്തിനു വേണ്ടി 1970ല്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയും ഞാനും ഒരുക്കിയ

തുയിലുണരൂ തുയിലുണരൂ തുമ്പികളേ...

തുമ്പപ്പൂങ്കാട്ടിലെ വീണകളേ... ആണ് മറ്റൊരു പാട്ട്.

ഓണം തിരിച്ചു കിട്ടാത്ത നൊസ്റ്റാള്‍ജിയ

ഓണം എനിക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഓണം എനിക്ക് എപ്പോഴും നൊസ്റ്റാള്‍ജിയയാണ്. കുട്ടിക്കാലത്തും കൗമാരത്തിലും ഞാന്‍ അനുഭവിച്ച ഓണം ഇനിയൊരിക്കലും വരില്ല. ഇന്നത്തെ തലമുറയ്ക്ക് അത്തരം ഓണത്തെക്കുറിച്ച് അറിഞ്ഞുകൂടാ. അവരത് അനുഭവിച്ചിട്ടില്ല. മാങ്ങ വീഴുമ്പോഴും പൂ പറിക്കാന്‍ തൊടിയിലേക്ക് ഓടുമ്പോഴും കൂടെ വരുന്ന കൂട്ടുകാര്‍. അതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല. നിഷ്‌ക്കളങ്കമായിരുന്നു ആ കാലം.ആ കൗമാരം ഞാനിന്നും സൂക്ഷിക്കുന്നു. അതുകൊണ്ട് എനിക്ക് എത്ര ഓണപ്പാട്ടുകള്‍ വേണമെങ്കിലും എഴുതാം, ഇനിയുമെഴുതാം...എന്റേതായി ഒരുപാട് ഓണക്കവിതകളുമുണ്ട്.ഇത്തവണയും എഴുതിയിട്ടുണ്ട് ഒരു കവിത.

അമ്മയുമായി ബന്ധപ്പെട്ടുള്ളതാണ് എന്റെ ഓണം. കാരണം ഞങ്ങള്‍ താമസിച്ചത് അമ്മ വീട്ടിലാണ്. അച്ഛന്‍വീട് ഞങ്ങള്‍ക്കന്യമാണ്. അവിടെ ഞങ്ങള്‍ അതിഥികളാണ്.  ആ കൂട്ടുകുടുംബ വ്യവസ്ഥയില്‍ പങ്കിടാനുള്ള മനസ്സുണ്ടായിരുന്നു.അതൊരു വലിയ സംസ്‌ക്കാരമാണ്. അതു നമുക്ക് നഷ്ടപ്പെട്ടു പോയി. ഈ തലമുറയില്‍ അതു മാറി. ആ നിഷ്‌ക്കളങ്കത, കൂടിച്ചേരലിന്റെ ആ ബാല്യകൗമാരങ്ങള്‍... അതാണെന്നെക്കൊണ്ട് വീണ്ടും വീണ്ടും എഴുതിക്കുന്നത്. ഇനിയും വേണമെങ്കില്‍ എത്രയോ പാട്ടെഴുതാം...എത്രയെഴുതിയാലും മതിവരില്ല.

ആ കാലങ്ങള്‍ ഇനിയൊരിക്കലും വരില്ല. എന്റെ മാത്രമല്ല, മുഴുവന്‍ മലയാളികളുടെ ഓണവും പണ്ടത്തെ ഓണത്തില്‍ നിന്നു വ്യത്യസ്തമാണിപ്പോള്‍. പങ്കിടാനുള്ള മനസ്സും ആ നിഷ്‌ക്കളങ്കതയും നമുക്ക് നഷ്ടമായി. ആ നിഷ്‌ക്കളങ്കതയില്ലാതെ നമുക്ക് മാവേലിയെ വാഴ്ത്താനാവില്ല.പഴയകാല ഓണത്തിന്റെ സൗന്ദര്യം തിരിച്ചെടുക്കാന്‍ ഇനി നമുക്ക് ആവുമെന്ന് തോന്നുന്നില്ല. ആ ഓര്‍മകളില്‍ ജീവിക്കാം എന്നു മാത്രം. ഇത്തവണ കുറേപ്പേരെങ്കിലും അച്ഛനമ്മമാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടുന്നുണ്ട്. കൊറോണ കൊണ്ടുണ്ടായ നല്ലൊരു തിരിച്ചു പോക്ക്... കുറച്ചു കാലത്തേക്കാണെങ്കിലും...

Tags:
  • Movies