Monday 21 December 2020 05:17 PM IST

പ്രണയികളുടെ മനസ്സ് പാടുന്ന നീള്‍മിഴിപ്പീലിയില്‍... ; 'അതെനിക്ക് ദൈവം കൊണ്ടുതന്ന ഈണം' മോഹന്‍സിതാര പറയുന്നു

V N Rakhi

Sub Editor

mohansith

ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ വചനത്തിലെ നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...എന്ന ഗാനത്തെ മലയാളികള്‍ പ്രണയിച്ചു തുടങ്ങിയിട്ട് മുപ്പത് വര്‍ഷം. സംഗീതസംവിധായകന്‍ മോഹന്‍ സിതാര ഗാനത്തിന്റെ പിറവിയോര്‍ക്കുമ്പോള്‍...

സിംപിൾ വരികൾ, സിംപിൾ ഈണം അതാണ് ഈ പാട്ടിന്റെ പ്രത്യേകത. എന്നാൽ ഓരോ വാക്കിലും കാണാം ആഴവും ആത്മാർഥമായ പ്രണയത്തിന്റെ തീവ്രതയും.
ഒരിക്കല്‍ ലെനിന്‍ വിളിച്ച് പുതിയ പടം ചെയ്യുന്നുണ്ട്, പാട്ട് മോഹന്‍ ചെയ്യണം, നാളെ കംപോസിങ് തുടങ്ങിക്കോളൂ എന്നു പറഞ്ഞു. എന്നെ വിളിക്കുന്നതിനു രണ്ടു ദിവസം മുമ്പേ തന്നെ ഒ എന്‍ വി സാര്‍ വരികള്‍ എഴുതിത്തുടങ്ങിയ കാര്യവും പറഞ്ഞു.
പറഞ്ഞതു പോലെ,  പിറ്റേന്ന് ഞാന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചെന്നു. അവിടെ വച്ചായിരുന്നു കംപോസിങ്.
'മനസ്സില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന പ്രണയം. കണ്‍മുമ്പില്‍, തൊട്ടടുത്തു തന്നെ പ്രണയിനിയും നില്‍പ്പുണ്ട്. പ്രണയം കൊണ്ടു വിങ്ങുമ്പോഴും ഒരു തുള്ളി പോലും പുറത്തേക്കൊഴുക്കുന്നില്ല നമ്മുടെ നായകന്‍. ഇതാണ് സിറ്റ്വേഷന്‍. ആ വിഷമം മുഴുവന്‍ നമ്മുടെ പാട്ടില്‍ വേണം. പാട്ട് കേള്‍ക്കുമ്പോള്‍ അങ്ങനെ ഒരു ഫീല്‍ കിട്ടണം ' ലെനിന്‍ വിശദീകരിച്ചു.


നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നൂ...
കണ്ണുനീര്‍ തുടയ്ക്കാതെ...
ഒന്നും പറയാതെ...

ഒഎന്‍വി സാറിന്റെ വരികൾ വായിച്ചു.  പതിവുപോലെ, സിംപിൾ എന്നാൽ ആഴമേറിയത്.  മീറ്റര്‍ എങ്ങനെ വരും എന്നൊക്കെ ഞാൻ നോക്കി.  തബലിസ്റ്റിനോട് നട വായിക്കാന്‍ പറഞ്ഞ്, അതുംകേട്ട് അല്‍പനേരം ഞാന്‍ കണ്ണടച്ചിരുന്നു. വരികള്‍ കൈയിലെടുത്ത് വെറുതെയൊന്ന് ഈണത്തിൽ വായിച്ചു. വാക്കുകള്‍ മുറിക്കുകയോ മാറ്റിയെഴുതുകയോ ട്യൂണ്‍ മാറ്റുകയോ വേണ്ടി വന്നില്ല. എല്ലാം കിറുകൃത്യം. ഞാൻ പോലുമറിയാതെ അതൊരു പാട്ടായി മാറി! അതെങ്ങനെ സംഭവിച്ചു എന്നിപ്പോഴും എനിക്കറിയില്ല. ട്യൂണിനു വേണ്ടി കാത്തിരിക്കാതെ, നിമിഷങ്ങള്‍ കൊണ്ട് എനിക്ക് ദൈവമായി കൊണ്ടു തന്ന ട്യൂണ്‍- അങ്ങനെയേ ഈ ഈണത്തെക്കുറിച്ച് പറയാനാകൂ.
  അപ്പോള്‍ത്തന്നെ ടേപ്പ് റെക്കോഡറില്‍ ഞാന്‍ പാട്ട് റെക്കോര്‍ഡ് ചെയ്തു വച്ചു. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നുമില്ലല്ലോ. ടേപ്പ് റെക്കോര്‍ഡര്‍ മാത്രമായിരുന്നു ഏക വഴി. ' നമുക്കിത് ദാസേട്ടനെക്കൊണ്ടു പാടിപ്പിക്കാം' ലെനിന്‍ പറഞ്ഞു. പാട്ട് ദാസ് സാറെ കേള്‍പ്പിച്ചു. റെക്കോര്‍ഡ് കേട്ട് പാട്ട് പഠിച്ചു. റെക്കോര്‍ഡിങ് ബൂത്തില്‍ കയറി മൈക്കിനു മുമ്പില്‍ നിന്ന് നായകന്റെ വിഷമമെല്ലാം മനസ്സില്‍ വഹിച്ച് പാടിത്തുടങ്ങി.  വികാരങ്ങളെല്ലാം മനസ്സിലൊതുക്കി, ഒട്ടും ഓപണ്‍ ആകാതെ വളരെ വഴക്കത്തോടെ ഓരോ വാക്കും ശ്രദ്ധിച്ച് മുഴുവന്‍ പാട്ടും ദാസ് സാര്‍ അതിമനോഹരമായി പാടി. റെക്കോര്‍ഡിങ് കഴിഞ്ഞയുടൻ  ഞങ്ങള്‍ പാട്ട് പ്ലേ ചെയ്ത് കേട്ടു നോക്കി. 'പെര്‍ഫെക്ട്...' എല്ലാവര്‍ക്കും സന്തോഷമായി.


 ബൂത്തില്‍ നിന്നിറങ്ങി വന്ന ദാസ് സാര്‍ കൈയിലുണ്ടായിരുന്ന ലിറിക്‌സ് എഴുതിയ കടലാസ് എന്റെ കൈയില്‍ തന്നു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. നീര്‍മിഴിപ്പീലിയില്‍... എന്നാണ് അതിൽ എഴുതിയിരുന്നത്.  ചെറുതായൊന്നു ഞെട്ടി ഞാന്‍.  പാട്ട് ഒരിക്കല്‍ക്കൂടി കേട്ടു നോക്കി. അതെ, അതുതന്നെയാണ് പാട്ടിലും ഉളളത്! എന്തുകൊണ്ട് നേരത്തേ അത് എന്റെ ശ്രദ്ധയില്‍ പെട്ടില്ല? ഞാനാലോചിച്ചു. അപ്പോഴാണ് ഓര്‍മ വന്നത്, റെക്കോഡിങ്ങിനു ശേഷം പാട്ട് കേട്ടപ്പോള്‍ എന്റെ കൈയില്‍ ഒറിജിനല്‍ ലിറിക്‌സ് ഇല്ലായിരുന്നു. അത് കൈയില്‍ വച്ച് കേട്ടിരുന്നെങ്കില്‍ ചിലപ്പോള്‍ ശ്രദ്ധിച്ചേനെ. ലൈവ് റെക്കോര്‍ഡിങ് ആണല്ലോ അന്നൊക്കെ. വീണ്ടും റെക്കോര്‍ഡ് ചെയ്യുക അത്ര എളുപ്പമല്ല. ഇനിയിപ്പോള്‍ എന്തു ചെയ്യും? ഞാന്‍ ലെനിനോടു ചോദിച്ചു. 'അതു സാരമില്ല, ദാസേട്ടൻ മനോഹരമായി പാടിയതല്ലേ? ലയിച്ചു പാടുമ്പോള്‍ സംഭവിക്കാവുന്നതേയുള്ളൂ. ഒരക്ഷരമല്ലേ, മാറ്റേണ്ട ആവശ്യമില്ല.' അദ്ദേഹം പറഞ്ഞു.
ഒഎന്‍വി സാര്‍ എന്തു പറയും എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക. 'അതു കുഴപ്പമില്ല...!!' അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.അതോടെ എല്ലാവര്‍ക്കും ആശ്വാസമായി.
 പുറത്തിറങ്ങിയപ്പോഴേ ഗാനം ശ്രദ്ധിക്കപ്പെട്ടു. മുപ്പതു വര്‍ഷമായി... അന്നേ ക്യാംപസുകളും പ്രണയികളും പ്രണയം പരാജയപ്പെട്ടവരും മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവരുമെല്ലാം ഗാനത്തെ ഹൃദയത്തോടു ചേര്‍ത്തു വച്ചു, ഇന്നും ചേർത്തു വയ്ക്കുന്നു... ഒരുപാടു പേരുടെ ഇഷ്ടഗാനങ്ങളിൽ ഇന്നും ഈ പാട്ടിന് ഇടം കിട്ടുന്നു. സന്തോഷം.