അതൊരു ഓണക്കാലമായിരുന്നു. 1988 ലെ ഓണാഘോഷങ്ങൾ ടൂറിസം വാരമായി തിരുവനന്തപുരത്ത് ഗംഭീര ആഘോഷമായി നടക്കുന്നു. കേരളത്തിന് മറ്റൊരു ആഘോഷിക്കാൻ മറ്റൊന്നു കൂടിയുണ്ടായിരുന്നു. തിരുവനന്തപുരം ദൂരദർശൻ കേരളം മഴുവൻ സംപ്രേക്ഷണം അന്ന് ആരംഭിക്കുന്നു.
അന്നത്തെ കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി കെ. കൃഷ്ണകുമാർ ഉൽഘടനം ചെയ്ത സംപ്രേക്ഷ പരിപാടി തിരുവനന്തപുരം ടാഗോർ ഹാളിൽ ആരംഭിക്കുകയാണ്. കേരള സർക്കാരിന്റെ ടൂറിസം ഓണാഘോഷങ്ങളാണ് ആദ്യം സംപ്രേക്ഷണം ചെയ്യുന്നത്.നിറഞ്ഞ സദസ്സ് - മുൻനിരയിൽ പ്രക്ഷേപണ മന്ത്രി കെ കൃഷ്ണകുമാർ, അടക്കം വി.ഐ.പികൾ പിന്നെ പി. ഭാസ്ക്കരൻ മാഷും ഭാര്യയും തൊട്ട് ഒ. എൻ.വി യും ഇരിക്കുന്നു,.

ദേവരാജൻ മാസ്റ്ററുടെ ഗാനാഞ്ജലിയാണ്. ശുഭദ്ര വസ്ത്രം ധരിച്ച ദേവരാജൻ മാസ്റ്റർ വേദിയിലുണ്ട്. വേദി നിറഞ്ഞു കൊണ്ട് അനേകം ഉപകരണ സംഗീതക്കാർ നിലത്ത് ഇരിക്കുന്നുണ്ട്.
പ്രശസ്ത സംവിധായകൻ ബാലചന്ദ്ര മേനോനാണ് പരിപാടിയുടെ അവതാരകൻ അദേഹം വേദിയിൽ പരിപാടിയെ കുറിച്ച് പറഞ്ഞ ശേഷം ‘ഇവിടെ പാടാൻ പോകുന്നത് നമ്മുടെ ജയചന്ദ്രനാണ്. കരിമുകിൽ കാട്ടിലെയെന്ന ഒറ്റ ഗാനം പോരെ അദ്ദേഹത്തെ നിങ്ങളോർക്കാൻ’ ജയചന്ദ്രൻ വരുന്നു സദസിൽ ഇരിക്കുന്ന വന്ദിക്കുന്നു.
ദേവഗാനങ്ങളുടെ രാജശിൽപ്പി ദേവരാജൻ മാസ്റ്റർ ഓർഗസ്ട്ര നിയന്ത്രിക്കുന്ന തന്റെ വിരൽ ഉയർത്തുന്നു. ആദ്യം ഫ്ലൂട്ടിന്റെ നേർത്ത മധുര നാദം മൃദുല സ്പർശമായി കാതുകളിലേക്ക്, ഒരു ഗാനം തുടങ്ങുകയാണ് ജയചന്ദ്രൻ എന്ന ഗായകന്റെ ഏറ്റവും മനോഹരമായ ആലാപന വശ്യതയാൽ ‘ ഒന്നിനി ശ്രുതി താഴ്ത്തി പാടുക പുങ്കുയിലെ, എന്നോമലുറക്കമായി ഉണർത്തരുതെ’ എന്ന ഗാനം. സദസ്യരെ ഒന്നടങ്കം താരാട്ട് പാടിയ ആ 5 നിമിഷങ്ങളിൽ ഹാളിൽ തന്റെ മാസ്മരിക ശബ്ദം കൊണ്ട് അനശ്വര ഗാനമാക്കി മാറ്റുകയായിരുന്നു ജയചന്ദ്രൻ . അക്കാലത്ത് മലയാള ചലച്ചിത്രഗാന രംഗത്ത് വിരളമായി കേൾക്കുന്ന ഒരു ശബ്ദമായിരുന്നു ജയചന്ദ്രന്റെത്. എങ്കിലും 1986 ൽ പുറത്ത് വന്ന നക്ഷക്ഷതങ്ങളിൽ അഭിനയിച്ചും ആലപിച്ചും, ഞാൻ ഇവിടെത്തന്നെയുണ്ടെന്ന് തന്റെ സാന്നിധ്യമറിയിച്ചിരുന്നു പ്രത്യേകിച്ചും ‘ കേവലം മർത്ത്യ ഭാഷ’ എന്ന മനോഹര ഗാനത്തിലൂടെ.

ഈ സദസിൽ ഗാനം ഒഴുകുമ്പോൾ ‘ഒന്നിനി ശ്രുതി താഴ്ത്തി’ കേട്ട് മുൻനിരയിരിക്കുന്ന പി. ഭാസ്കരൻ മാഷ് ഗാനമാസ്വദിച്ച് കണ്ണടച്ച് വിരൽ കൊണ്ട് സാവധാനത്തിൽ താടിയിൽ താളമിടുന്നത് ദൂരദർശൻ ക്യാമറ ഒപ്പിയെടുത്ത കൗതുകകരമായ കാഴ്ചയും അന്ന് കണ്ടു. ജയചന്ദ്രന്റെ ആദ്യ പാടിയ വരികൾ എഴുതിയത് ഭാസ്കരൻ മാഷാണ്. ഗാനം അവസാനിച്ചപ്പോൾ മുഴങ്ങിയ കാതടപ്പിക്കുന്ന കരഘോഷമായിരുന്നു. , ‘തന്റെ ഹംസഗാനം ഇനിയും എത്രയോ അകലെയാണ് എന്ന് ജയചന്ദ്രൻ മലയാള ഗാനശാഖയെ ഓർമപ്പെടുത്തിയ ആലാപനമായിരുന്നു ‘ഒന്നിനി ശ്രുതി താഴ്ത്തി’യെന്ന അന്ന് പാടിയ ആ ലളിത ഗാനം.
മൂന്നു തലമുറയെങ്കിലും എറ്റുപാടിയ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ആ ഗാനം ആദ്യമായാണ് അന്ന് അവതരിക്കപ്പെടുന്നത്. ദൂരദർശൻ ലൈവായി അവതരിപ്പിച്ച ആദ്യത്തെ ഗാനമേളയാണത്. ഓ. എൻ. വി. ജയചന്ദ്രന് വേണ്ടി എഴുതിയ ഗാനം എന്ന പോലെയായിരുന്നു അത്. പിന്നിട് അത് ദൂരദർശനിൽ അടിക്കടി പ്രതൃക്ഷപ്പെടുന്ന ഗാനമായി. മലയാളത്തിലെ ഏറ്റവും മികച്ച, ലളിത ഗാനമായി ഇന്നും അത് നിലനിൽക്കുന്നു. ജി. വേണുഗോപാലുൾപ്പടെ അരഡസൻ ഗായകരെങ്കിലും ഒന്നിനി ശ്രുതി താഴ്ത്തി പാടിയത് കേട്ടിട്ടുണ്ട്. എല്ലാവരും നന്നായി പാടി. പക്ഷേ, ഭാവം മാത്രം അങ്ങോട്ട് വരുന്നില്ല. അതാണല്ലോ ജയചന്ദ്രൻ എന്ന ഗായകന്റെ ആലാപനത്തിന്റെ പ്രത്യേകത. ഗാനമേളകളിൽ ജയചന്ദ്രന്റെ ഗാനങ്ങൾ ഗായകർ പാടാത്തതും അത് കൊണ്ടാണ്.
മൂന്നു പതിറ്റാണ്ട് മുൻപ് ഒരിക്കൽ ദേവരാജൻ മാസ്റ്ററോട് ചോദിച്ചു.

‘മികച്ച ഗായകനാരാണ്?’ സംശയമെന്ത് യേശുദാസ് തന്നെ ഒന്ന് മുതൽ മൂന്ന് വരെ അയാൾ തന്നെ, നാലാമത് ജയചന്ദ്രൻ പിന്നെ പത്ത് വരെ യേശുദാസ് തന്നെ. 100 ൽ പരം ഗായകരെ പാടിച്ച സംഗീത സംവിധായകനാണ് ദേവരാജൻ മാസ്റ്റർ’ ഇങ്ങനെ റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ അദ്ദേഹത്തെ കഴിഞ്ഞ് യോഗ്യതയുള്ളവർ മലയാള സിനിമാ സംഗീതത്തിൽ ആരുമില്ല.
അവസാന കാലത്ത് ദേവരാജൻ മാസ്റ്റർ ജയചന്ദ്രനോട് പറഞ്ഞു ‘നിനക്ക് കുറച്ചു കൂടി പാട്ടുകൾ എനിക്ക് തരാമായിരുന്നു’ കാലം ചെന്നപ്പോൾ തന്റെ പഴയ റാങ്ക് ലിസ്റ്റിലെ നാലാം സ്ഥാനത്ത് നിന്ന് മുകളിലേക്ക് കയറിക്കഴിഞ്ഞു ജയചന്ദ്രൻ എന്ന് മാസ്റ്റർക്ക് ബോധ്യമായിരുന്നു. ദേവരാജൻ മാസ്റ്റർക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ഗാനമായിരുന്നു ജയചന്ദ്രനും മാധുരിയും പാടിയ ‘ തൊട്ടേനെ ഞാൻ മനസു കൊണ്ട് ‘ ( ചിത്രം : കൊട്ടാരം വിൽക്കാനുണ്ട് (1975) . ജയചന്ദ്രന മികച്ച ഗായകനുള്ള ദേശിയ അവാർഡ് (ശ്രീ നാരായണ ഗുരു 1985) ലഭിച്ചതും ദേവരാജൻ മാസ്റ്റർ ഈണമിട്ട അതിലെ ഗാനങ്ങൾക്കാണ്.

യേശുദാസ് കഴിഞ്ഞാൽ ജയചന്ദ്രൻ തന്നെ എന്ന് ഉറപ്പിക്കുന്ന സ്ഥാനത്ത് ജയചന്ദ്രൻ എത്തിക്കഴിഞ്ഞിരുന്നു. ശബ്ദം കൂടുതൽ മധുരമായി’ പ്രായം നമ്മിൽ മോഹം’ നമ്മിൽ എന്ന ഗാനത്തോടെ മലയാ ഗാനരംഗത്ത് തിരിച്ചെത്തിയ ജയചന്ദ്രന്റെ ആലാപനത്തിന് പ്രായം കുറയുന്നു എന്ന് പാട്ട് കേൾക്കുമ്പോൾ മനസിലാവുന്നു . ചിദംബരനാഥിൽ തുടങ്ങി ന്യുജെൻ ഗോപി സുന്ദർ വരെ സ്വീകരിച്ച ശബ്ദമായി.
ജയചന്ദ്രനെ കൊണ്ട് ആദ്യ ഗാനം ‘ മഞ്ഞലയിൽ മുങ്ങി തോർത്തി ‘ പാടിച്ച് കഴിഞ്ഞു വരുമ്പോൾ ദേവരാജൻ ഒ. എൻ.വി യെ . കണ്ടപ്പോൾ പറഞ്ഞു. ‘യേശുദാസിൽ നിന്ന് വ്യത്യസ്തമായ ഒരു ശബ്ദം പകർത്തിയിട്ടാണ് ഞാൻ ഇപ്പോൾ വരുന്നത്’ ‘ പിന്നിട് ഞങ്ങളുടെ കൂട്ട് കെട്ടിലെ ഒരു ഗാനം - ‘ കല്ലോലിനി വന കല്ലോലിനി ‘ (നീലക്കണ്ണുകൾ.1974) ജയചന്ദ്രൻ പാടിയത് വളരെ ശ്രദ്ധനേടി.
ഏറെക്കാലത്തിന് ദൂരദർശനിലൂടെ വീണ്ടും തിരിച്ചെത്തിയ ജയചന്ദ്രന്റെ ആലാപനമായിരുന്നു ‘സ്മൃതി തൻ ചിറകിലേറി’യെന്ന ഗാനം. മലയാളികളുടെ ഗൃഹാതുരത്തെ തലോലിക്കുന്ന ആ ലളിത ഗാനം ഈണം നൽകിയത് എം. ജയചന്ദ്രനാണ്. ഹരി കുടപ്പനക്കുന്ന് എഴുതിയ ദൂരദർശന് വേണ്ടി ദൃശ്യവൽകരിച്ച് റെക്കോഡ് ചെയ്ത ഗാനരംഗത്തിൽ ജയചന്ദ്രൻ പാടുന്നത് പകർത്തിയിട്ടുണ്ട്. റെക്കോഡിങ് സമയത്ത് എം. ജയചന്ദ്രൻ പറഞ്ഞ് കൊടുത്ത തിരുത്തൽ രസിക്കാതെ ജയചന്ദ്രൻ പറഞ്ഞു.’ എങ്കിൽ താൻ പാടിക്കോ’ ജയചന്ദ്രൻ ദേഷ്യപ്പെട്ട് സ്റ്റുഡിയോക്ക് പുറത്ത് പോയി. ഒടുവിൽ സ്വാന്തനിപ്പിച്ച് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു.

പിന്നെ എടുത്ത ടേക്ക് - ‘തിരിച്ച് വന്നിട്ട് ഒരു പാട്ടങ്ങ് പാടി ‘ ഞാൻ നമസ്കരിച്ചു പോയി ആ ആലാപനം . ‘such a great’ മനോഹരമായ ആ ഗാനത്തിന്റെ റെക്കോഡിങ് ഓർമകൾ പങ്കുവെച്ച് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പറഞ്ഞു. സ്മൃതി തൻ ചിറകിലേറാനായി ഗൃഹാതുരത്വം ഉണർത്തിക്കൊണ്ട് ഇപ്പോഴും യൂട്യൂബിൽ ലക്ഷങ്ങൾ ജയചന്ദ്രൻ പാടിയ ആ ഗാനം കാണുന്നു.
അകാലത്തിൽ മരണ മടഞ്ഞ പ്രതിഭ യുവസംഗീത സംവിധായകൻ ബാലഭാസ്കർ ഈണമിട്ട ഒരു ഓണപ്പാട്ട് ‘ ഓർമയിലുണ്ടെനിക്കിന്നുമോണം ‘ഈസ്റ്റ് കോസ്റ്റിന് ആൽബത്തിന് വേണ്ടി ജയചന്ദ്രൻ പാടിയ മനോഹര ഗാനം അതിലേറ്റവും ഹിറ്റായി ഏറെക്കാലത്തിനു ശേഷം ഹിറ്റായ ഒരു ഓണ പാട്ടായിരുന്നു അത്. ‘ എങ്കിലും മന്നുഞാനാനോർത്തതില്ലെൻ സഖി എൻകരൾ ളാരുകവർന്ന കാര്യം’ എന്ന അതിലെ വരികളൊക്കെ പ്രണയ പരവശരുടെ മനസ്സിൽ തട്ടുന്ന ആലാപനമായി മാറി.
ആകാശവാണിക്ക് വേണ്ടി എഴുപതുകളുടെ മധ്യത്തിൽ ജയചന്ദ്രൻ പാടിയ ‘ ‘ജയദേവ കവിയുടെ ഗീതികൾ ‘ ഒരു കാലത്തെ യുവജനോത്സവ വേദികളിൽ സ്ഥിരം മത്സര ഗാനമായിരുന്നു. ഒരിക്കൽ താൻ മത്സരിച്ചപ്പോൾ പങ്കെടുത്ത 9 പേരും പാടാൻ തിരഞ്ഞെടുത്ത ഗാനം ‘ജയദേവ കവിയുടെ ഗീതികൾ ആണെന്ന് പ്രശസ്ത ഗായകൻ വേണു ഗോപാൽ ഒരിക്കൽ പറയുകയുണ്ടായി. പൂവച്ചൽ എഴുതി എം. ജി. രാധാകൃഷ്ണൻ സംഗീതം നൽകിയ ഈ ഗാനം വേണുഗോപാലുൾപ്പടെ നാല് ഗായകരെങ്കിലും വീണ്ടും പാടി റെക്കോഡ് ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ ഇതിന്റെ ഒറിജിനൽ ട്രാക്ക് ലഭ്യമല്ല.

ഡിസംബറിലൂടെ മലയാളികളെ നഷ്ടം പിൻതുടരുകയാണോ എം.ടി., എസ്. ജയചന്ദ്രൻ നായർ, ഇപ്പോഴിതാ ജയചന്ദ്രനും. മറക്കാത്ത ഗാനങ്ങളുമായി ജയചന്ദ്രൻ മലയാള സംഗീത ലോകത്ത് അനശ്വരനായി കഴിഞ്ഞു.
‘ജയദേവകവിയുടെ ഗീതികൾ
കേട്ടെന്റെ രാധേ ഉറക്കമായോ
രാജീവനയനന്റെ വാർത്തകൾ കേട്ടെന്റെ രാധേ ഉറക്കമായോ
രാധേ ഉറക്കമായോ..
ഈ നിശാവേളയിൽ നിന്റെ നിനവൊരു
വേണുഗാനത്തിലലിഞ്ഞു.
ഈ ശാന്ത നിദ്രയിൽ നിന്റെ കനവുകൾ
ദ്വാരക തേടി പറന്നു...