പാട്ടിന്റെ ഭാവപൂർണിമ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ആ ഓർമകളെ ഹൃദയത്തോടു ചേർക്കുന്ന സംഗീതാസ്വാദകർക്കു മുന്നിൽ ഭാവഗായകൻ ബാക്കിവച്ചു പോയ ഓർമകൾ കുന്നോളം. പാട്ടിനെ പ്രണയിച്ച ജീവിതത്തിലെ അമൂല്യങ്ങളായ ഏടുകളെക്കുറിച്ച് ജയചന്ദ്രൻ ഒരിക്കൽ മനോരമ ആരോഗ്യം മാസികയോട് വാചാലനായിരുന്നു. ആ ഓർമകൾക്ക് മുന്നിൽ പ്രണാമങ്ങളോടെ... ജയചന്ദ്രൻ അന്നൊരിക്കൽ പങ്കുവച്ച ഓർമ്മത്താളുകൾ ഒരിക്കൽ കൂടി... മനോരമ ആരോഗ്യത്തിൽ പങ്കുവച്ച ലേഖനത്തിന്റെ പ്രസക്ത ഭാഗം ചുവടെ.
സ്പോർട്സിൽ സജീവമായി
സ്‌കൂളിൽ പഠിക്കുന്ന സമയത്തു ജയചന്ദ്രന്റെ മുഖ്യ കായിക വിനോദം ബാഡ്മിന്റനും, കോളജ് ജീവിതകാലത്തു ക്രിക്കറ്റും ആയിരൂന്നു. അദ്ദേഹം ഒന്നാന്തരം ബാറ്റ്‌സ്മാൻ ആയിരുന്നു എന്നു സഹപാഠികൾ പല അവസരങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റിൽ ജ്യേഷ്ഠസഹോദരനായ ഡോ. സുധാകരനായിരുന്നു ഗുരു. കൂടാതെ കോളജിൽ പഠിക്കുമ്പോൾ എൻ.സി.സിയിലും അംഗം ആയിരുന്നു. സ്‌കൂളിലും കോളജിലും പോയിരുന്നത് സൈക്കിളിൽ ആയിരുന്നു. ഹൈസ്‌കൂൾ പഠനകാലത്തു സൈക്കിൾ യാത്രയിൽ ഒരു രസകരമായ സംഭവം ഉണ്ടായത് പ്രശസ്ത നടൻ ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. കാണാൻ സുന്ദരനായ ജയൻ കുട്ടനെ പെൺകുട്ടികൾ നോക്കുന്നത് ഇന്നസെന്റ് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അത് അത്ര ശരിയല്ല എന്ന് ഇന്നസെന്റിനു തോന്നി. പതിവു പോലെ ജയചന്ദ്രൻ സൈക്കിളിൽ വന്നു. പെൺകുട്ടികൾ അതിലേ കടന്നു പോകുന്നു. ഇന്നസെന്റ് സൈക്കിളിനടുത്തെത്തി, സൈക്കിൾ മുട്ടി എന്നു വിളിച്ചു കൊണ്ടു ജയചന്ദ്രന്റെ മുന്നിലേയ്ക്കു വീണു. പെൺകുട്ടികൾ തിരിഞ്ഞുനോക്കി. അരിശം വന്ന ജയചന്ദ്രൻ ഇന്നസെന്റിനെ വഴക്കു പറഞ്ഞിട്ടു സൈക്കിളും കൊണ്ടു പോയി. അത് ഇന്നസെന്റിനെ കൂടുതൽ വിഷമിപ്പിച്ചു. പെൺകുട്ടികളുടെ മുന്നിൽ ഒന്നു ഷൈൻ ചെയ്യാൻ നോക്കി. പക്ഷേ നാണം കെട്ടു എന്നാണു അദ്ദേഹം ഒരു പ്രോഗ്രാമിൽ പറഞ്ഞത്.