Monday 08 March 2021 03:27 PM IST

''വേണ്ടത് തുണയല്ല, തുണിയുടുക്കാന്‍ പഠിപ്പിക്കേണ്ട,  ഒന്നായ് കണ്ടാല്‍ മതി! കൂടെ നിന്നാല്‍ മതി!'' സമത്വം പാടുന്ന റാപ്പുമായി രഞ്ജിനി ജോസും കാര്‍ത്തിക്കിങ്ങും

V N Rakhi

Sub Editor

R-1




''Now take us back to the good old days
No boys, No girls
Just human race!!
ഇനി അവിടേക്കു മടങ്ങാം അവിടുന്നു തുടങ്ങാം
അറിയാം പറയാം പറഞ്ഞു തരാം ''

ആണും പെണ്ണും തമ്മില്‍ പതിറ്റാണ്ടുകളായുള്ള പ്രശ്‌നങ്ങൾക്ക് പുതിയകാലത്തിന്റെ ചിന്തയിലൂടെ പരിഹാരം പാടുകയാണ് ഗായിക രഞ്ജിനി ജോസും കാര്‍ത്തിക്കിങ്ങും. സമം എന്ന റാപ്് വിഡിയോ സോങ്ങിലൂടെ. അവതാരക രഞ്ജിനി ഹരിദാസും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.‍ അഭിനേതാക്കളായ പൃഥ്വിരാജിന്റെയും മംമ്ത മോഹന്‍ദാസിന്റെയും ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഗാനം ശ്രദ്ധ നേടി.

R-3


പൊതു ഇടങ്ങളിലും വീടിനകത്തും പെണ്ണിനു നേരിടേണ്ടിവരുന്ന പീഡനങ്ങളും ജോലിയിലെയും തീന്‍മേശയിലെയുംഅസമത്വവുമൊക്കെ പാട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
''അവള്‍ക്ക് വേണ്ടതൊരു തുണയല്ല,
തുണിയുടുക്കുവാനാരും പഠിപ്പിക്കണ്ട,
ഒന്നായ് കണ്ടാല്‍മതി! കൂടെ നിന്നാല്‍ മതി!
പിന്നെ എല്ലാപ്രശ്‌നങ്ങൾക്കും കൊട് പൊതുഅവധി''
എന്നു പാടിയാണ് പാട്ട് അവസാനിക്കുന്നത്.




''പണ്ടു കാലത്ത് വേട്ടായാടാനും മറ്റുമൊക്കെ ആണുംപെണ്ണും ഒരുമിച്ച് പോയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയത്. അതാണ്
''കല്ലു കൊണ്ടൊരായുധം പടച്ചകാലം തൊട്ടേ
രണ്ടുപേരുമൊത്തുചേര്‍ന്നു വേട്ടയാടിയില്ലേ''

എന്നെഴുതിയത്. ആ കാലത്തിലേക്കൊരു തിരിച്ചുപോക്ക് എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും. Let's not compete, let's co-exist എന്ന ആശയമാണ് ഞങ്ങൾ പാട്ടിൽ പറയുന്നത്. പൊതുവിൽ സ്ത്രീകളും പുരുഷന്മാരും എതിര്‍വിഭാഗത്തെ ഇടിച്ചുതാഴ്ത്തുന്ന രീതിയിലാണ് ഈ വിഷയം സംസാരിക്കാറുള്ളത്. അത് ശരിയല്ല. പലപ്പോഴും ഇത്തരം ചര്‍ച്ചകൾ വിഷയത്തിൽ നിന്ന് വഴിമാറി പോകുകയും ചെയ്യാറുണ്ട്. എത്രയോ വര്‍ഷങ്ങളായി നമ്മള്‍ അതേ തര്‍ക്കം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.'' വരികളെഴുതിയ കാര്‍ത്തിക്കിങ് പാട്ടിന്റെ കഥ പറഞ്ഞു.


''ശരിക്കു പറഞ്ഞാല്‍ ആരും ആരുടെയും മേലെയോ താഴെയോ അല്ല. ആണാണോ വലുത്, പെണ്ണാണോ വലുത് എന്ന ചിന്തയ്ക്കും സ്ഥാനമില്ല. ആണായാലും പെണ്ണായാലും എന്തുചെയ്യുന്നു എന്നതാണ് പ്രധാനം. ആരെയും ഇടിച്ചുതാഴ്ത്താതെ, അടച്ചാക്ഷേപിക്കാതെ പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള ആരോഗ്യകരമായ പ്രോത്സാഹനമാണ് വേണ്ടതെന്നു ഞാൻ വിശ്വസിക്കുന്നു. ആ ചിന്തകളാണ്് പാട്ടില്‍കൊണ്ടു വരാൻ ശ്രമിച്ചത്. രഞ്ജിനി ഹരിദാസിനെപ്പോലെയുള്ളവരൊക്കെ പറഞ്ഞാണ് ആൺ-പെണ്‍ സമത്വത്തെക്കുറിച്ച് കൂടുതലായി ഞാന്‍ ചിന്തിക്കുന്നത്. അതുകൊണ്ട് രഞ്ജിനിയെയും പാട്ടിലേക്ക് കൂട്ടി.

R-2


ആണും പെണ്ണും എന്ന വിഷയം തുടക്കം മുതല്‍ ഒടുക്കം വരെലൈവ് ആയി നില്‍ക്കണം എന്നതു കൊണ്ടുതന്നെ ആണും പെണ്ണും പാടണം എന്നു തീരുമാനിച്ചതും രണ്ടു പാട്ടുകാർ തമ്മിലുള്ള ആരോഗ്യകരമായ സംഭാഷണത്തിന്റെ രീതിയില്‍ അവതരിപ്പിക്കാം എന്നതും ഈണമിട്ട മനുവേട്ടന്റെ(മനു രമേശന്‍) ആശയമാണ്. സാധാരണ റാപ്സോങ്ങുകളിലൊ്നനായി ഇത് മാറരുതെന്നും ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു.''
ഗായകൻ സിയ ഉള്‍ ഹക്കിന്റെ സ്വരവും പാട്ടിൽ കേള്‍ക്കാം. അനൂപ് എസ് പിള്ളയാണ് സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ചത്. ഛായാഗ്രഹണം ജിത്തുചന്ദ്രന്‍.