Friday 21 August 2020 12:01 PM IST

ട്രെന്‍ഡിങ്ങായി 'പെയ്യും നിലാവുള്ള രാവിലും...', ദുല്‍ഖറിന്റെ 'ഉണ്ണിമായ'യും; ഹിറ്റ് ട്യൂണുകള്‍ ഈ ഇരുപത്തിനാലുകാരന്റേത്...

V N Rakhi

Sub Editor

music-76rt6rtgfyg

മണിയറയിലെ അശോകനിലെ പെയ്യും നിലാവുള്ള രാവില്‍... യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ വന്നതോടെ ശ്രീഹരിയാകെ സന്തോഷത്തിലാണ്. ആദ്യമായി സിനിമയ്ക്കു വേണ്ടി  ചെയ്ത പാട്ടുകള്‍ എല്ലാവരും ഏറ്റെടുത്തതിന്റെ സന്തോഷം. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു പടത്തിലെ ആദ്യ പാട്ട് ദുല്‍ഖര്‍ പാടിയ 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ...'റിലീസ് ആയത്. ട്രെന്‍ഡിങ്ങില്‍ മൂന്നാമതെത്തിയ പാട്ടിന് വണ്‍ മില്യണ്‍ വ്യൂസ് കിട്ടാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല. രണ്ടാമത്തെ പാട്ട് ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത 'പെയ്യും നിലാവുള്ള രാവില്‍...'ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇപ്പോഴുമുണ്ട്. 

ശ്രീഹരി കെ. നായര്‍ എന്ന ഇരുപത്തിനാലുകാരനാണ് ഈ ഈണങ്ങള്‍ക്കു പിന്നില്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനെഴുതുന്ന കവിതകള്‍ ട്യൂണ്‍ ചെയ്ത് തുടങ്ങിയതാണ് ശ്രീഹരി. സ്‌കൂളില്‍ ലൈറ്റ് മ്യൂസിക് മത്സരത്തിന് അച്ഛന്റെ വരികള്‍ ട്യൂണിട്ട് പാടി.  സമ്മാനവും കിട്ടി. എംബിഎ പഠിക്കാനായി ബെംഗളുരുവില്‍ ചെന്നപ്പോള്‍ പ്രശാന്ത് പിള്ളൈയുടെ അസിസ്റ്റന്റായി. അദ്ദേഹത്തിന്റെ ഈണത്തില്‍ രണരംഗം എന്ന സിനിമയിലെ സീതാ കല്യാണം എന്ന പാട്ടു പാടി തെലുങ്കിലായിരുന്നു അരങ്ങേറ്റം. 

മണിയറയിലെ അശോകന്റെ സംവിധായകന്‍ ഷംസുവുമായി കുറച്ച് ഷോര്‍ട്ട്ഫിലിമുകളില്‍ പ്രവര്‍ത്തിച്ചു. ' സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിത്തുടങ്ങിയപ്പോള്‍ തന്നെ ഷംസു എന്നെ വിളിച്ചു. സിറ്റ്വേഷന്‍ പറഞ്ഞു തന്നു. ഞാന്‍ കുറച്ച് ട്യൂണ്‍സുണ്ടാക്കി. സിനിമയില്‍ വരുമോ എന്ന് ഉറപ്പൊന്നുമുണ്ടായിരുന്നില്ല. സിനിമയുടെ ബാക്കി കാര്യങ്ങളെല്ലാം തീരുമാനമായപ്പോള്‍  ഈ ഈണങ്ങള്‍ അദ്ദേഹം ദുല്‍ഖറിനെ കേള്‍പ്പിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി. അങ്ങനെ എന്നെയും സിനിമയിലെടുത്തു.' ശ്രീഹരി ചെറുചിരിയോടെ പറഞ്ഞു. 'ലൊക്കേഷനില്‍ ദുല്‍ഖറിനെ ആദ്യമായി കണ്ടപ്പോള്‍ പാട്ട് നന്നായിട്ടുണ്ടെന്നു പറഞ്ഞു. പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ വീണ്ടും പറഞ്ഞു. തുടക്കക്കാരന്‍ എന്ന രീതിയില്‍ ആരും കണ്ടില്ല. നല്ല സപ്പോര്‍ട്ട് ആയിരുന്നു എല്ലാവരും.'  

ആകെ ആറ് പാട്ടുകളുണ്ട് ചിത്രത്തില്‍. ഗായകന്‍ കെ. എസ്. ഹരിശങ്കര്‍ പാടിയ പെയ്യും നിലാവുള്ള രാവില്‍... കൂടാതെ സിദ്ധ് ശ്രീറാം, സുജിത് സുരേശന്‍ എന്നിവര്‍ പാടിയ പാട്ടുകളും ശ്രീഹരി പാടിയ രണ്ടു ഗാനങ്ങളും. 'പ്രത്യേകിച്ച രാഗം അടിസ്ഥാനമാക്കിയൊന്നുമല്ല, ഉള്ളില്‍ നിന്നു വരുന്ന ഈണങ്ങളാണ് നല്‍കുന്നത്.' കാസര്‍ഗോഡ് കുണ്ടംകുഴിക്കാരനാണ് ശ്രീഹരി. 

'സിനിമയ്ക്കു വേണ്ടി ആദ്യം റെക്കോര്‍ഡ് ചെയ്ത പാട്ടാണ് പെയ്യും നിലാവുള്ള രാവില്‍... . കഴിഞ്ഞ നവംബറിലായിരുന്നു റെക്കോഡിങ്. ശ്രീഹരി പാടിയ ട്രാക്ക് അയച്ചു തന്നു. ഒറ്റ ടേക്കില്‍ തന്നെ ഒകെ ആയി. ബി.കെ. ഹരിനാരായണന്‍ ചേട്ടന്റേതാണു വരികള്‍.  നല്ല വിഷ്വല്‍സും കൂടിയായപ്പോള്‍ പാട്ട് കുറച്ചുകൂടി ശ്രദ്ധിക്കപ്പെട്ടു. മൂന്ന് ദിവസം കൊണ്ട് 12 ലക്ഷം പേര്‍ യൂട്യൂബില്‍ പാട്ട് കണ്ടു. ചില പാട്ടുകള്‍ ആദ്യതവണ കേട്ടാല്‍ ഇഷ്ടമാകില്ല. കേള്‍ക്കുന്തോറും ഇഷ്ടം കൂടും. അത്തരത്തിലൊരു പാട്ടാണിത്.' -ഹരിശങ്കര്‍ പറയുന്നു.

musesxcg886
Tags:
  • Movies