Wednesday 30 September 2020 10:51 AM IST

ശബ്ദത്തിന്റെ എല്ലാ സാധ്യതകളെയും ഉപയോഗിച്ച ഗായകന്‍; എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമയിൽ ഉണ്ണിമേനോൻ

V N Rakhi

Sub Editor

eee

എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പം അനേകം വേദികളില്‍ പാടിയ ഗായകന്‍ ഉണ്ണി മേനോന്‍ അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്നു.

ബാലു സാറിന്റെ റെക്കോര്‍ഡിങ് കാണാന്‍ സ്റ്റൂഡിയോയില്‍ പോകുമായിരുന്നു ഞാന്‍. പ്ലേ ബാക്ക് സിങ്ങിങ്ങിനെക്കുറിച്ചുള്ള പാഠങ്ങള്‍ ഞാന്‍ പഠിക്കുന്നത് ദാസേട്ടന്‍, ബാലു സര്‍, എസ് ജാനകി, വാണിജയറാം, പി സുശീല തുടങ്ങിയവരുടെയൊക്കെ റെക്കോഡിങ്‌സ് കുറേ കണ്ടാണ്. പിന്നണിഗായകനായ ശേഷം അദ്ദേഹവുമായുള്ള ബന്ധം വളര്‍ന്നു. ഇന്ത്യയ്ക്ക് പുറത്തെ ആറ് സ്റ്റേജ് ഷോകളില്‍ അദ്ദേഹം എന്നെയും കൂട്ടി. കേരളത്തില്‍ ബാലു സറിന്റെ 'ഇളയനിലാ' എന്ന വലിയ രണ്ട് സ്‌റ്റേജ് ഷോകള്‍ കോട്ടയത്ത് നടന്നപ്പോഴും കൂടെപ്പാടാന്‍ ഞാനുണ്ടായി.

kbckbc

മലയാളത്തില്‍ പാടാന്‍ വിളിച്ചാല്‍ 'എന്റെ വായില്‍ മലയാളം നുഴയില്ല, കുറച്ച് ടഫ് ആണ് മലയാളം... പാടാന്‍ പറ്റുമോ എന്നറിയില്ല' എന്നൊക്കെ പറഞ്ഞ് എത്രയോ പാട്ടുകള്‍ അദ്ദേഹം വേണ്ടെന്നു വച്ചിട്ടുണ്ട്. അതുകൊണ്ടാണ് മലയാളത്തില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ കുറഞ്ഞു പോയത്. അല്ലാതെ അവസരങ്ങള്‍ തേടിച്ചെല്ലാഞ്ഞിട്ടല്ല. ആയിരക്കണക്കിന് പാട്ടുകള്‍ പാടിയ ഒരാളില്‍ നിന്നാണ് ഇങ്ങനെയൊരു തുറന്നു പറച്ചില്‍ എന്നോര്‍ത്താല്‍ അദ്ദേഹത്തിന്റെ എളിമ മനസ്സിലാകും. അത്രയും ആത്മാര്‍ഥമായിരുന്നു ഓരോ പാട്ടിനോടുമുള്ള അദ്ദേഹത്തിന്റെ സമീപനം. തനിക്ക് പാടാനാകും എങ്കില്‍ പാടുക ഇല്ലെങ്കില്‍ എനിക്കിതു കഴിയില്ല എന്നു തുറന്നുപറഞ്ഞ് ഒഴിയുക- അതായിരുന്നു അദ്ദേഹത്തിന്റെ രീതി.

  എണ്‍പതുകളിലാണ്...ശ്യാം സര്‍ എന്നെ പാടാന്‍ വിളിച്ചു. ഞാന്‍ പാടേണ്ട പാട്ട് അദ്ദേഹം നേരത്തേ റെക്കോര്‍ഡ് ചെയ്തു വച്ചിരുന്നു. അത് പ്ലേ ചെയ്തപ്പോള്‍ ഞാന്‍ കേട്ടത് ബാലു സറിന്റെ ശബ്ദം!'ഇത് ബാലു സര്‍ പാടിയതല്ലേ? ആ പാട്ട് വീണ്ടും പാടുന്നത് ശരിയല്ല, എനിക്ക് പാടാന്‍ വിഷമമുണ്ട്' ഞാന്‍ പറഞ്ഞു. 'ബാലുവിന്റെ മലയാളം ശരിയായിട്ടില്ല. അതുകൊണ്ടാണ് ഉണ്ണിയെക്കൊണ്ട് പാടിക്കാമെന്നു വച്ചത്'  എന്നായി ശ്യാം സര്‍. അങ്ങനെയാണെങ്കില്‍ അതിനെനിക്ക് ബാലുസറിന്റെ അനുവാദം വേണം എന്നു പറഞ്ഞു ഞാന്‍. അനുവാദത്തിനായി അദ്ദേഹത്തെ നേരിട്ടു കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ബാലു സര്‍ ഏതോ യാത്രയിലാണ്, രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചു വരൂ എന്നറിഞ്ഞു. കാര്യങ്ങള്‍ ഞാനൊരു കത്തായി എഴുതി വച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കൃത്യമായി മറുപടി വന്നു. 'ധൈര്യമായി പാട്ട് പാടിക്കോളൂ.ആശങ്ക വേണ്ട. സിനിമയില്‍ ഇതെല്ലാം സര്‍വസാധാരണമല്ലേ? എന്റെ മലയാളം മോശമാണെന്ന് എനിക്കറിയാം. ഉണ്ണി ആ പാട്ട് പാടുന്നതില്‍ ഒരു തെറ്റുമില്ല.' എന്നെഴുതിയിരുന്നു അതില്‍. വേറെയേതു ഗായകന്‍ പറയും ഇങ്ങനെ?, പ്രത്യേകിച്ച് എന്നെപ്പോലെ തുടക്കക്കാരനായ ഒരു ഗായകനോട്. ആ കത്ത് ഇന്നും എന്റെ കൈയിലുണ്ട്.

 ആദ്യ റെക്കോര്‍ഡിങ്ങിന് പോയ കഥ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് അദ്ദേഹം. ഒരു സുഹൃത്തിന്റെ സൈക്കിളില്‍ പിന്നാലെയിരുന്നാണേ്രത അന്നദ്ദേഹം പോയത്. ആ ഓര്‍മകളൊക്കെ എന്നും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. വ്യക്തി എന്ന നിലയിലും ഗായകനായും വലിയൊരു പാഠപുസ്തകമായിരുന്നു. യാത്രയിലും വേദികളിലും റെക്കോഡിങ് സമയത്തുമൊക്കെ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാകും. ഇത്രയും ഉയരങ്ങളിലെത്തിയിട്ടും സ്റ്റേജ് ഷോകളിലായാലും റെക്കോഡിങ് സ്റ്റൂഡിയോയിലായാലും ഒപ്പമുള്ള കലാകാരന്‍മാരെയെല്ലാം അഭിവാദ്യം ചെയ്ത് ഓരോരുത്തരുടെയും അടുത്തു ചെന്ന് സൗഖ്യം അന്വേഷിച്ച് അവരെ കംഫര്‍ട്ടബിള്‍ ആക്കിയ ശേഷമേ അദ്ദേഹം പാടിത്തുടങ്ങൂ. എന്നെയും വല്ലാതെ സ്വാധീനിച്ചു ഇതെല്ലാം. ഞാനും അങ്ങനെ ചെയ്തു തുടങ്ങി. എന്റെ സംഗീതജീവിതത്തിന്റെ 34 വര്‍ഷങ്ങള്‍ ചെന്നൈയില്‍ ആഘോഷിച്ചപ്പോള്‍ ബാലു സര്‍ വന്ന് ഞാന്‍ പാടിയ 2 ഗാനങ്ങള്‍ പാടി. നന്നായി പ്രസംഗിക്കുകയും ചെയ്തു.

 വ്യക്തി എന്ന നിലയില്‍ എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ എന്റെ വഴികാട്ടിയാണ് ബാലു സര്‍. ഒരു ആര്‍ട്ടിസ്റ്റിനെക്കുറിച്ചു പോലും നെഗറ്റിവ് കമെന്റുകള്‍ പറഞ്ഞു കേട്ടിട്ടില്ല. സമയനിഷ്ഠയുടെ കാര്യം പിന്നെ പറയാനില്ല. ഏത് പ്രോഗ്രാമിനും അരമണിക്കൂര്‍ മുമ്പേ എത്തിയിരിക്കും. പാടാന്‍ പോകുന്ന പാട്ടുകളെല്ലാം കൃത്യമായി പ്രിപയര്‍ ചെയ്യാതെ വരാറേയില്ല. ബാലു സര്‍ എന്നാല്‍ തന്നെ പൊസിറ്റിവ് ആറ്റിറ്റിയൂഡ് ആണ്, സ്റ്റേജില്‍ ആയാലും വെറുതെ സംസാരിക്കുമ്പോഴായാലും. വീട്ടില്‍ ചെന്നാല്‍ ഒരു തിരക്കും കാണിക്കാതെ വളരെ ഊഷ്മളമായ വരവേല്‍പ്പാണ്  എപ്പോഴും അദ്ദേഹം നല്‍കിയിട്ടുള്ളത്. എത്ര നേരം വേണമെങ്ക്ിലും നമുക്കൊപ്പമിരുന്ന് സംസാരിക്കാനും അദ്ദേഹത്തിന് മുഷി്ച്ചില്‍ ഉണ്ടായിരുന്നില്ല.

 ഒരു മനുഷ്യന് എങ്ങനെ നാല്‍പ്പതിനായിരത്തോളമൊക്കെ പാട്ടുകള്‍ പാടാന്‍ കഴിയുമെന്ന് ആലോചിച്ചാല്‍ ഉത്തരം പ്രയാസമാണ്. പക്ഷെ ബാലുസറിന് അനായാസം അതു സാധിച്ചു. സംഗീതസംവിധായകനെ ദൈവമായിക്കാണുന്ന അദ്ദേഹം യുവതലമുറയിലെ ഏറ്റവും ജൂനിയറായ സംഗീതസംവിധാകനോടു പോലും നെറ്റി ചുളിച്ചിട്ടില്ല എന്നതു തന്നെയാണ് അതിലൊരു കാരണം. അദ്ദേഹത്തെക്കുറിച്ച് അങ്ങനെയൊരു വാര്‍ത്ത ഒരിക്കലും നമുക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല.പതിനാറു ഭാഷകളില്‍ പാടുക എന്നതാണ് അദ്ദേഹത്തെക്കുറിച്ചുള്ള മറ്റൊരു വിസ്മയം!

എല്ലാത്തിനോടുമുള്ള അദ്ദേഹത്തിന്റെ പക്വതയാര്‍ന്ന സമീപനം എത്ര വലിയ സ്വരച്ചേര്‍ച്ചകളെയും ഇല്ലാതാക്കി. ഏത് വിഷയത്തെക്കുറിച്ചും വളരെ ആധികാരികമായി സംസാരിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് ഏതൊരാളെയും അദ്ഭുതപ്പെടുത്തും. സംശയമില്ല. പാടാന്‍ വേണ്ടി മാത്രമല്ല, നല്ലരീതിയില്‍, നല്ല വാക്കുകള്‍ സംസാരിക്കാന്‍ വേണ്ടിയുമുള്ളതാണ് സ്വരം എന്ന് അദ്ദേഹം വിശ്വസിച്ചു.അദ്ദേഹത്തിന്റെ ഏതെങ്കിലും സോഫ്റ്റ് റൊമാന്റിക് സോങ് ്‌കേട്ടാല്‍ തോന്നും സോഫ്റ്റ് ഗായകനാണെന്ന്. പക്ഷെ, രജനികാന്തിന്റെയും കമലഹാസന്റെയും സിനിമകളില്‍ ശക്തമായ ശബ്ദത്തിലുള്ള പാട്ടുകളും അദ്ദേഹം അനായാസം പാടി. എല്ലാ മൂഡിനും യോജിച്ചരീതിയില്‍ ശബ്ദത്തെ മോഡ്യുലേറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തമാശപ്പാട്ടുകളില്‍ സ്വരം മാറ്റിയൊക്കെ പാടാന്‍ അദ്ദേഹത്തെപ്പോലെ ഒരസാമാന്യ പ്രതിഭയ്‌ക്കേ കഴിയൂ. സാധാരണ ഗായകര്‍ക്ക് ശബ്ദം മാറ്റി പാടുമ്പോള്‍ സ്‌ക്രാച്ച് വരുമോ എന്ന പേടിയുണ്ടാകും. അത്തരം ഒരു കാര്യവും അദ്ദേഹത്തെ അലട്ടിയില്ല. സ്വന്തം ശബ്ദത്തെ അതിന്റെ എല്ലാ പൊട്ടെന്‍ഷ്യലോടും കൂടി ഉപയോഗിച്ച കലാകാരനാണ് അദ്ദേഹം. അഭിനേതാവ്, ഗായകന്‍, വോയ്‌സ് ആര്‍ട്ടിസ്റ്റ്, സംഗീതസംവിധായകന്‍, പ്രൊഡ്യൂസര്‍, ടി വി ആങ്കര്‍...അങ്ങനെ കൈവച്ചതിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച് നമ്മളെ അതിശയിപ്പിച്ച അപൂര്‍വജന്‍മം.

Tags:
  • Movies