ADVERTISEMENT

കുറച്ചു വർഷങ്ങൾക്കു മുൻപാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിലൂടെ സുഫ്ന ജാസ്മിൻ എന്ന പത്താം ക്ലാസ്സുകാരി നടക്കുന്നു. കോച്ചിന്റെ നിർദേശപ്രകാരം വെയ്റ്റ് ലിഫ്റ്റിങ്ങിൽ ‘ഒരു കൈ’ നോക്കാനുള്ള ആ നടപ്പിനിടെ സുഫ്ന പൊട്ടിക്കരഞ്ഞു. ജിമ്മിലേക്കു പോകാതെ ഓടി രക്ഷപ്പെട്ടാലോ എന്നു വരെ അവൾ ചിന്തിച്ചു.

2025 ജനുവരി. ഉത്തരാഖണ്ഡിലെ നാഷനൽ ഗെയിംസ് വേദിയിൽ വെയ്റ്റ് ലിഫ്റ്റിങ് മത്സരം അവസാനിച്ചു. പോഡിയത്തിൽ ഒന്നാം സ്ഥാനത്തു നിന്ന സുഫ്ന ജാസ്മിൻ കഴുത്തിൽ സ്വർണമെഡൽ അണിയുമ്പോൾ പൊട്ടിക്കരഞ്ഞു. നാഷനൽ ഗെയിംസിൽ കേരളത്തിനു വേണ്ടി വെയ്റ്റ് ലിഫ്റ്റിങ്ങിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടിയതിന്റെ സന്തോഷക്കണ്ണീരായിരുന്നു അത്.

ADVERTISEMENT

ഈ രണ്ടു കരച്ചിലുകൾക്കിടയിൽ സുഫ്ന ജാസ്മിൻ എന്ന തൃശൂർ, മരോട്ടിച്ചാലുകാരി നിരവധി നേട്ടങ്ങൾ സ്വന്തമാക്കി. ആ ഹെവി വെയ്റ്റ് ജീവിതകഥ കേൾക്കാം.

അത്‌ലറ്റിക്സിലൂടെ തുടക്കം

ADVERTISEMENT

തൃശൂർ ചിമ്മിനി ഡാമിനടുത്താണു സുഫ്നയുടെ നാട്. സ്പോർട്സിനോടുള്ള തന്റെ ഇഷ്ടം കണ്ടറിഞ്ഞാണു മരോട്ടിച്ചാലിലേക്കു കുടുംബം താമസം മാറിയതെന്നു സുഫ്ന പറയുന്നു. ‘‘വാപ്പിച്ചി സലീമിനു കൂലിപ്പണിയാണ്. ഉമ്മച്ചി ഖദീജയ്ക്കു പോളിയോ വന്ന് ഒരു കാലിനു സ്വാധീനക്കുറവുണ്ടെങ്കിലും ടാപ്പിങ് ജോലിക്കു പോകും. മൂന്നു പെൺമക്കളാണു ഞങ്ങൾ. ചേച്ചിമാരായ തസ്‌ലിമ നസ്റിനും സുൽഫിയ ഷെറിനും സ്പോർട്സിനോടു താൽപര്യമൊന്നുമില്ല. പക്ഷേ, ഞാൻ ചെറിയ പ്രായത്തിലേ ഓട്ടമത്സരങ്ങളിൽ സജീവമായി. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ആയിരുന്നു ഐറ്റംസ്. വരന്തപ്പള്ളി സിജെഎംഎച്ച്എസ്എസിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാന മീറ്റിനു സെലക്‌ഷൻ കിട്ടി. ആറിലും ഏഴിലും സെലക്‌ഷൻ കിട്ടിയെങ്കിലും മെഡലൊന്നും കിട്ടിയില്ല. പിടി മാഷായ ബിച്ചു സാറാണ് പ്രാക്ടീസ് ചെയ്യിച്ചിരുന്നത്. സ്പോർട്സ് സ്കൂളിൽ ചേർന്നാൽ മെഡൽ കിട്ടുമെന്നു സാറാണു പറഞ്ഞത്.

വാപ്പിച്ചിയോട് ആ മോഹം പറഞ്ഞു. അങ്ങനെ നാട്ടികയിലെ സ്പോർട്സ് അക്കാദമിയിൽ എട്ടാം ക്ലാസ്സി ൽ ചേർത്തു. അത്‌ലറ്റിക്സാണ് അവിടെയും ചെയ്തത്. കണ്ണൻ സാറായിരുന്നു കോച്ച്. 100 മീറ്റർ, 200 മീറ്റർ, പോൾ വാൾട്ട് എന്നിവയിൽ മത്സരിച്ചു. സംസ്ഥാന സ്കൂൾ മീറ്റിൽ പോൾ വാൾട്ടിൽ വെങ്കലമെഡൽ കിട്ടി യതോടെ അതാകും എന്റെ വഴിയെന്ന് ഉറപ്പിച്ചു.

ADVERTISEMENT

ദൈവം വഴികാട്ടുന്നു

പോൾ വാൾട്ടിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ക്രൈസ്റ്റ് കോളജിലെ പോൾ വാൾട്ട് അക്കാദമിയിൽ ചേർന്നു. പരിശീലനത്തിനുള്ള സൗകര്യത്തിനു വേണ്ടി പത്താം ക്ലാസ്സിൽ ഇരിങ്ങാലക്കുട നാഷനൽ സ്കൂളിലേക്കു മാറി. പക്ഷേ, കുറച്ചുനാൾ പരിശ്രമിച്ചിട്ടും പോൾ വാൾട്ട് അത്ര പിടി തന്നില്ല. ഉയരം കുറവായതും തിരിച്ചടിയായി. അതോടെ ആകെ നിരാശയായി. സ്പോർട്സ് തന്നെ നിർത്താമെന്നും ചിന്തിച്ചു.

പോൾ വാൾട്ടിനു വേണ്ടി ശരീരം പാകപ്പെടുത്താൻ ആഴ്ചയിൽ രണ്ടു ദിവസം ജിമ്മിൽ പരിശീലനമുണ്ട്. ജിമ്മിലെ എന്റെ ഉത്സാഹം കണ്ടിട്ടാണ് പരിശീലകനായ ജീഷ്കുമാർ സാർ ചോദിച്ചത്, വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഒരു കൈ നോക്കിയാലോ? വേണ്ട എന്നു പറഞ്ഞു കരഞ്ഞെങ്കിലും ‘ഒന്നു ശ്രമിച്ചു നോക്കൂ’ എന്നു സാർ നിർബന്ധിച്ചു. ഗ്രൗണ്ടിലൂടെ കരഞ്ഞുകൊണ്ടാണ് ജിമ്മിലേക്കു പോയത്. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടാലോ എന്നുവരെ തോന്നി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ചെന്ന എന്നെ പരിശീലകനായ ഹാർബിൻ സാർ ആശ്വസിപ്പിച്ചു. ചായയൊക്കെ വാങ്ങിത്തന്നു സീൻ കൂളാക്കി. അങ്ങനെയാണു വെയ്റ്റ് ലിഫ്റ്റിങ്ങിലെ തുടക്കം.’’

ആദ്യ മെഡൽ

പരിശീലനം തുടങ്ങിയതു വലിയ താൽപര്യമില്ലാതെ ആ ണെങ്കിലും സിനിമാ ഡയലോഗ് പോലെ ‘വെറുത്തു വെറുത്തു’ സുഫ്ന വെയ്റ്റ് ലിഫ്റ്റിങ്ങിനെ സ്നേഹിച്ചുതുടങ്ങി. ‘‘അത്‌ലറ്റിക്സ് ചെയ്തിരുന്നതു കൊണ്ടു ശരീരം നല്ല ഫിറ്റാണ്. വെയ്റ്റ് ലിഫ്റ്റിങ്ങിലും ശരീരത്തിനു നല്ല വഴക്കം വേണം. അതു പ്ലസ് പോയിന്റായി.

രണ്ടുമാസത്തെ പരിശീലനം കൊണ്ടു തന്നെ ആത്മവിശ്വാസം വന്നു. പത്താം ക്ലാസ്സിലെ അവസാന പരീക്ഷയ്ക്കു മുൻപാണു മത്സരം വന്നത്. സബ് ജൂനിയർ വിഭാഗത്തിൽ സ്റ്റേറ്റ് ഗോൾഡ് മെഡൽ നേടി. അതോടെ പൂർണമായി വെയ്റ്റ് ലിഫ്റ്റിങ്ങിലേക്കു മാറി. തൊട്ടടുത്ത വർഷം സ്കൂൾ നാഷനൽസിൽ സ്വർണമെഡലും ഖേലോ ഇന്ത്യ മീറ്റിൽ അണ്ടർ 21 വിഭാഗത്തിൽ വെങ്കലമെഡലും കിട്ടി.

sufna-147
സുഫ്നയും കോച്ച് ചിത്ര ചന്ദ്രമോഹനും

പ്ലസ്ടു കാലത്തു കോവിഡും ലോക്ഡൗണും കാരണം മത്സരങ്ങളൊന്നുമുണ്ടായില്ല. പ്ലസ്ടു പാസ്സായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഡിഗ്രിക്കു ചേർന്നു. ഒപ്പം പരിശീലനവും തുടങ്ങി. ദേശീയ റെക്കോർഡിനൊപ്പം പ്രകടനം നടത്തിയതോടെ എല്ലാവർക്കും പ്രതീക്ഷയായി. പക്ഷേ, മീറ്റിന് ഒരാഴ്ച മുൻപാണ് ആ സംഭവം.

തിരിച്ചടിയായ പരുക്ക്

100 കിലോഗ്രാം ഡെഡ് ലിഫ്റ്റ് ചെയ്യുമ്പോൾ നടുവിനു പെട്ടെന്നൊരു വലിച്ചിൽ. വെയ്റ്റ് കയ്യിൽ നിന്ന് ഊർന്നു പോയി. ഞാൻ അനങ്ങാൻ പോലുമാകാതെ വീണു. രണ്ടു മാസം കട്ടിലിൽ നിന്ന് എഴുന്നേൽക്കാനായില്ല. റെക്കോർഡ് പ്രകടനം കാത്തിരുന്നവരുടെ മുന്നിൽ അനങ്ങാൻ പോലുമാകാതെ കിടക്കേണ്ടി വന്നപ്പോൾ സമാധാനിപ്പിച്ചതു വാപ്പിച്ചിയാണ്, ‘നമ്മുടെ അവസരം ദൈവം തരും.’

ആയുർവേദ ചികിത്സയും ഉഴിച്ചിലുമൊക്കെ കഴിഞ്ഞാണു കാലു നിലത്തുറപ്പിക്കാനായത്. പിന്നെയും മാസങ്ങളെടുത്തു പരിശീലനം തുടങ്ങാൻ. ആ കാത്തിരിപ്പു ഫലം കണ്ടു. ഡിഗ്രി രണ്ടാം വർഷം ജൂനിയർ നാഷനൽസിൽ റെക്കോർഡ് പ്രകടനത്തോടെ സ്വർണമെഡൽ നേടി. 73 കിലോഗ്രാം സ്നാച്ച് റെക്കോർഡ് ഇപ്പോഴും ആരും തിരുത്തിയിട്ടില്ല. ആ വർഷം തന്നെ ഇന്റർ സ്റ്റേറ്റിലും ഓൾ ഇന്ത്യ മീറ്റിലും സ്വർണമെഡലുകളും സീനിയർ നാഷനൽസിൽ വെള്ളിയും കിട്ടി. കോമൺവെൽത്ത് ചാംപ്യൻഷിപ്പിനു സെലക്‌ഷൻ ലഭിച്ചെങ്കിലും പരുക്കു വീണ്ടും വില്ലനായി. പഞ്ചാബിലെ ക്യാംപിൽ വച്ചു കൈയുടെ ലിഗ‌്മെന്റ് പൊട്ടി. വീണ്ടും മൂന്നു മാസത്തെ വിശ്രമവും ചികിത്സയും. ആ വർഷം മത്സരത്തിന് ഇറങ്ങാനായില്ല.

അടുത്ത വർഷം സീനിയർ നാഷനൽസിൽ മത്സരിച്ചെങ്കിലും 13ാം സ്ഥാനമേ കിട്ടിയുള്ളൂ. അതിനു പിന്നാലെ മറ്റൊരു സങ്കടവാർത്ത വന്നു, ഹാർബിൻ സാർ ട്രാൻസ്ഫറായി പോകുന്നു. അങ്ങനെ സ്പോർട്സ് കൗൺസിലിനു കീഴിലുള്ള തൃശൂരിലെ വെയ്റ്റ് ലിഫ്റ്റിങ് കേന്ദ്രത്തിൽ ചിത്ര ചന്ദ്രമോഹൻ ടീച്ചറിനു കീഴിൽ പരിശീലനം തുടങ്ങി. വെയ്റ്റ് ലിഫ്റ്റിങ് ദേശീയ ചാംപ്യനും ദേശീയ കോച്ചുമായിരുന്ന ടീച്ചറിന്റെ അടുത്തെത്തിയതു വഴിത്തിരിവായി.

sufna-4
സുഫ്നയും കൂട്ടുകാരികളും ജിമ്മിൽ പരിശീലനത്തിനിടെ

പുതിയ വഴിത്തിരിവ്

48 കിലോഗ്രാം വിഭാഗത്തിലായിരുന്നു അതുവരെ മത്സരിച്ചിരുന്നത്. ചിത്ര മിസ്സിന്റെ നിർദേശപ്രകാരം 45 കിലോയിലേക്കു മാറാന്‍ പരിശ്രമം തുടങ്ങി. ഡയറ്റിങ് ചെയ്താണു ഭാരം കുറയ്ക്കുന്നത്. മുട്ട വെള്ളയും ഉപ്പും കുരുമുളകുമിട്ടു പുഴുങ്ങിയ കോഴിയിറച്ചിയും പച്ചക്കറി സാലഡുമാണു ഭക്ഷണം. ആ വർഷം സീനിയർ നാഷനൽസിൽ സെലക്‌ഷൻ കിട്ടിയെങ്കിലും 500 ഗ്രാം ഭാരം കൂടുതലായതിനാൽ മത്സരിക്കാനായില്ല.

ഡിഗ്രി ക്ലാസ്സുകൾ കഴിഞ്ഞെങ്കിലും സ്പോർട്സ് ക്വാട്ടയിലുള്ളവർക്കു പരീക്ഷകൾ എഴുതി പാസ്സാകാൻ ഒരു വർഷം കൂടി സമയം കിട്ടും. ആ കാലത്തെ കഠിന പരിശീലനം ഫലം കണ്ടു. സീനിയർ നാഷനൽസിൽ സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും ടോട്ടലിലും ദേശീയ റെക്കോർഡോടെ സ്വർണം നേടി. ഇന്ത്യയിലെ മികച്ച വെയ്റ്റ് ലിഫ്റ്റർ പട്ടം നേടിയാണു ഹിമാചലിൽ നിന്നു മടങ്ങിയെത്തിയത്. അതിനു പിന്നാലെ നാഷനൽ ഗെയിംസ് വന്നു.

sufna-2
സുഫ്ന, ഉമ്മ ഖദീജ, തസ്‌ലിമ, ഭർത്താവ് ഷഹബാസ്, വാപ്പ സലീം, സുൽഫിയ (ചിത്രം 2)

2025 ജനുവരി. ഹിമാചലിൽ നിന്നു തിരികെയെത്തിയപ്പോൾ ഡയറ്റിൽ കുറച്ച് ഇളവു വരുത്തിയിരുന്നു. കുറച്ചു മധുരമൊക്കെ കഴിച്ചു. പക്ഷേ, 48 കിലോഗ്രാമായി ഭാരം കൂടി. അതോടെ വീണ്ടും ഡയറ്റ് തുടങ്ങി, ഒപ്പം കഠിന പരിശീലനവും. ഉത്തരാഖണ്ഡിലേക്കു യാത്ര തിരിക്കുമ്പോൾ 46 കിലോഗ്രാമായിരുന്നു ഭാരം. അതോടെ മുട്ടയും വെള്ളവും മാത്രമാക്കി ഭക്ഷണം. രണ്ടുദിവസം അങ്ങനെ തുടർന്നു. മത്സരത്തിന്റെ തലേദിവസം രാവിലെയും ഭാരം ഒട്ടും കുറഞ്ഞിട്ടില്ല. അങ്ങനെ ഭക്ഷണം പൂർണമായി ഒഴിവാക്കി. വൈകുന്നേരം മുതൽ വെള്ളം കുടിക്കുന്നതും നിർത്തി.

മത്സരത്തിന്റെയന്നു രാവിലെ 45.600 കിലോഗ്രാമിലെത്തി. വയറ്റിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അംശം ഒട്ടുമില്ല. ശരീരത്തിലെ ജലാംശം കുറയ്ക്കാനായി ദേഹം മുഴുവൻ ബാം പുരട്ടി വിയർപ്പിച്ചു. ച്യൂയിങ്ഗം ചവച്ച് ഉമിനീർ തുപ്പിക്കളയും.

മത്സരത്തിനു മുൻപ് ഒരു മണിക്കൂറിനുള്ളിൽ മൂന്നു വട്ടമാണു ഭാരം നോക്കാനുള്ള അവസരം. ആദ്യവട്ടം നോക്കുമ്പോൾ 400 ഗ്രാം കൂടുതലുണ്ട്. വീണ്ടും ബാം പുരട്ടി സ്റ്റേഡിയത്തിനു ചുറ്റും ഓടി ശരീരം വിയർപ്പിച്ചു. രണ്ടാം വട്ടം 150 ഗ്രാമാണു കൂടുതൽ. വീണ്ടും ബാം പുരട്ടിയെങ്കിലും വിയർപ്പു വറ്റിപ്പോയിരുന്നു.

ഒരു വട്ടം കൂടിയേ ഭാരം നോക്കാൻ അവസരമുള്ളൂ. അ പ്പോഴും 45 കിലോഗ്രാമിൽ കൂടുതലുണ്ടെങ്കിൽ അയോഗ്യയാകും. ഒളിംപിക് ഗുസ്തി മത്സരത്തിൽ വിനേഷ് ഫോഗട്ടിനുണ്ടായ അനുഭവം അപ്പോൾ ചിത്ര മിസ് പറഞ്ഞു. ഇന്ത്യയിലെ ഒളിംപിക് മത്സരമെന്നു പേരു കേട്ടതാണു നാഷനൽ ഗെയിംസ്. അതിൽ മെഡൽ നേടണമെന്നു മോഹിക്കാത്ത ഒരു കായികതാരവുമില്ല. ടീച്ചർ പറഞ്ഞു, ‘ഇനി ഒരു വഴിയേ ഉള്ളൂ, മുടി മുറിക്കാം.’

ഒരു അവസരവും വിട്ടു കളയരുത്

ആ നിമിഷം വാപ്പിച്ചിയെ ഫോണിൽ വിളിച്ചു, പൊട്ടിക്കരഞ്ഞതല്ലാതെ ഒരു വാക്കു പോലും സംസാരിക്കാൻ കഴിഞ്ഞില്ല. കൂട്ടുകാരികളാണു വാപ്പിച്ചിയോടു സംസാരിച്ചത്. ‘മുടി ഇനിയും വളരും, പക്ഷേ, ഈ അവസരം ഇനി കിട്ടില്ല’ എന്നായിരുന്നു വാപ്പിച്ചിയുടെ മറുപടി. ഹെയർ കളർ ചെയ്തു പൊന്നുപോലെ നോക്കിയിരുന്ന മുടിയിൽ ടീച്ചർ കത്രിക വയ്ക്കുമ്പോൾ ‍ഞാൻ ഉറക്കെ കരഞ്ഞു.

മൂന്നാം വട്ടം ഭാരം നോക്കാൻ നിൽക്കുമ്പോൾ ഒരു നിമിഷം കണ്ണടച്ചു പ്രാർഥിച്ചു. മോണിറ്ററിൽ 45 കിലോഗ്രാം എന്നു കണ്ടപ്പോൾ സന്തോഷമായി. പിന്നെ തളർച്ച മാറ്റാൻ അൽപം വെള്ളം കുടിച്ചു, കുറച്ചു ഭക്ഷണം കഴിച്ചു. പിന്നെ ചേർത്തുനിർത്തി ടീച്ചർ പറഞ്ഞു, ‘ഇത്ര കാലം നീ കഷ്ടപ്പെട്ടതൊന്നും ഒന്നര ദിവസം ഭക്ഷണം കഴിക്കാതിരുന്നാൽ പോകേണ്ടതല്ല. മിടുക്കിയായി മെഡലടിച്ചിട്ടു വാ...’

ആ ഊർജത്തിലാണു വേദിയിലേക്കു കയറിയത്. സ്നാച്ച് പൂർത്തിയായപ്പോൾ തന്നെ ഒന്നാം സ്ഥാനത്തായിരുന്നു. ക്ലീൻ ആൻഡ് ജെർക്ക് ആദ്യ തവണ 87 കിലോഗ്രാം ഉയർത്തിയതോടെ സ്വർണമെഡൽ പ്രകടനമായി.

നാഷനൽ ഗെയിംസിൽ കേരളത്തിന് ആദ്യമായാണു വെയ്റ്റ് ലിഫ്റ്റിങ് സീനിയറിൽ സ്വർണമെഡൽ കിട്ടാൻ പോകുന്നത്. അതോടെ എല്ലാവരും സന്തോഷത്തിലായി. മത്സരം പൂർത്തിയായപ്പോൾ രണ്ടാം സ്ഥാനക്കാരിയേക്കാൾ 9 കിലോഗ്രാം ഭാരം കൂടുതലുയർത്തി സ്വർണനേട്ടം ഉറപ്പിച്ചു. ആ സ്വർണ മെഡൽ നേട്ടം വാർത്തയായി.

കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടണം. അതിലും വലിയൊരു സ്വപ്നം കൂടിയുണ്ട്, ഒളിംപിക് മെഡൽ.’’ സുഫ്ന ദൃഢനിശ്ചയത്തോടെ പരിശീലനത്തിലേക്കു കടന്നു.

കുടുംബത്തിന്റെ പിന്തുണ

‘‘ഇതുവരെ എല്ലാ ചെലവും വാപ്പിച്ചിയാണു നോക്കിയത്. ഡയറ്റിനു തന്നെ മാസം 20000 രൂപ വേണ്ടിവരും. പുഴുങ്ങിയ മുട്ട വെള്ള, പുഴുങ്ങിയ ചിക്കൻ, പുഴുങ്ങിയ ബീഫ്, സാലഡ്, ദിവസം ഒരു ചപ്പാത്തി (രാവിലെയും ഉച്ചയ്ക്കും പകുതി വീതം) എന്നിവയ്ക്കു പുറമേ പ്രോട്ടീൻ സപ്ലിമെന്റുകളും വൈറ്റമിനുകളും ഉണ്ട്.

മൂന്നു പെൺമക്കളെ സ്വന്തം നിലയിലെത്തിക്കാനുള്ള വാപ്പിച്ചിയുടെ പിന്തുണയോടു ചിലർ മുഖം ചുളിക്കുന്നുണ്ട്. പക്ഷേ, അതൊന്നും എന്റെ ചെവിയിലേക്ക് എത്താതിരിക്കാൻ വാപ്പിച്ചിയും ഉമ്മച്ചിയും നോക്കും.

മൂത്ത ചേച്ചി തസ്‌ലിമ നസ്റിൻ നഴ്സിങ് കഴിഞ്ഞു വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലാണ്. കുറച്ചു നാൾ മുൻപായിരുന്നു ചേച്ചിയുടെ നിക്കാഹ്, ഭർത്താവ് ഷഹബാസിനു ദുബായിലാണു ജോലി. രണ്ടാമത്തെ ചേച്ചി സുൽഫിയ ഷെറിൻ ട്രാവൽ ഏ ജൻസിയിൽ ജോലി ചെയ്യുന്നു. എനിക്കു റെയിൽവേയിൽ സെലക്‌ഷൻ ട്രയൽസ് കഴിഞ്ഞു, നിയമന ഉ ത്തരവ് കാത്തിരിക്കുകയാണ്.’’ സുഫ്ന പറയുന്നു.

ADVERTISEMENT