Thursday 28 November 2024 11:51 AM IST

‘അവസാന കാലത്തുപോലും വീൽചെയറിൽ കയറുന്നത് ഇഷ്ടമായിരുന്നില്ല, വേദനിക്കാതെ യാത്രയായത് രമയ്ക്കും ആശ്വാസമായിരിക്കും’

Vijeesh Gopinath

Senior Sub Editor

jagadeesh-741

മാഞ്ഞു പോയവരുടെ ചിത്രങ്ങളുള്ള ആൽബം മറിച്ചു നോക്കിയിട്ടുണ്ടോ? അതു വെറും ചിത്രങ്ങളല്ല. ക്ലിക് ചെയ്യുന്ന നിമിഷം മാത്രമല്ല അതിൽ ഉണ്ടാവുക. ഒാരോ ചിത്രങ്ങളിലും പോയ കാലത്തിന്റെ വലിയ സിനിമകൾ ഉറങ്ങിക്കിടക്കുന്നുണ്ടാവും. ഒരൊറ്റ കാഴ്ചയിൽ ചിരിയും കണ്ണീരും തന്ന് ഒാർമകൾ ഒാടിത്തുടങ്ങും.

അതുകൊണ്ടാവാം പഴയ ആൽബങ്ങളിലൂടെ യാത്ര പോയാലോ എന്നു ചോദ്യത്തിന് വേണ്ടെന്ന് ജഗദീഷ് ഉത്തരം നൽകിയത്. വേർപാടുകൾ– കാലമെത്ര കഴിഞ്ഞാലും ആ ഒാർമപ്പാടുകള്‍ മായാതെ നിൽക്കും. അല്ലെങ്കിലും നിഴലായി നിന്നവർ മാഞ്ഞുപോവുമ്പോൾ അവർ പോയിക്കഴിഞ്ഞെന്ന് മനസ്സിനെ ഒന്ന് വിശ്വസിപ്പിക്കാ ൻ അത്ര എളുപ്പമല്ലല്ലോ.

ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വ ലിയ സങ്കടത്തെക്കുറിച്ച് മക്കളായ രമ്യയും സൗമ്യയുമാണ് സംസാരിച്ചു തുടങ്ങിയത്.

‘‘അമ്മ മരിച്ചു എന്ന് അച്ഛനിപ്പോഴും വിശ്വസിച്ചിട്ടില്ല. ഒരു മണിക്കൂർ അച്ഛൻ സംസാരിച്ചാൽ അതിൽ മൂന്നുനാലു പ്രാവശ്യം ‘രമ’ എന്ന വാക്കു പറയും. ഇത്രയും തീവ്രമായ പ്രണയം ഭർത്താക്കന്മാരിൽ നിന്നു കിട്ടുന്നില്ലല്ലോ എന്നു തമാശയായി പറഞ്ഞ് അച്ഛനെ കളിയാക്കാറുണ്ട്. അത്ര സ്നേഹമായിരുന്നു അവർ തമ്മിൽ.

അച്ഛൻ ഞങ്ങളെ അടിച്ചിട്ടില്ല. പക്ഷേ, അമ്മ പഠിക്കാത്തതിനും മാർക്കു കുറയുന്നതിനും ചിലപ്പോഴൊക്കെ അടിച്ചിട്ടുമുണ്ട്. കുറച്ചുനാൾ മുൻപ് ഞാൻ പറഞ്ഞു, അമ്മയല്ല അച്ഛനാണ് വഴക്കു പറയാതെ കുറച്ചു കൂടി സ്നേഹിച്ചിരുന്നത്. അപ്പോഴേ അച്ഛന്‍ അതു നിഷേധിച്ചിട്ടു പറഞ്ഞു–‘‘അതായിരുന്നു അമ്മയുടെ സ്നേഹം. തുറന്നു പ്രകടിപ്പിക്കില്ല. പക്ഷേ, മനസ്സിൽ നിറയെ സ്നേഹമാണ്. അത് എനിക്ക് നന്നായറിയാം.’’ അതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. ഇപ്പോഴും അമ്മ യാത്രയായെന്ന് തിരിച്ചറിയാൻ അച്ഛനു സാധിച്ചിട്ടില്ല. അടുപ്പം അത്രയ്ക്കായിരുന്നു.’’ അമ്മയെ കുറിച്ച് മക്കൾ പറയുന്നതു കേട്ടപ്പോൾ ജഗദീഷിന്റെ ചുണ്ടിലൊരു സങ്കടച്ചിരി വന്നു.

‘‘സത്യമാണ് ഞാൻ പറഞ്ഞത്. സ്നേഹം ഉള്ളിലായിരുന്നു. ചിലപ്പോൾ ഷൂട്ട് ബ്രേക്കിൽ രമയെ വിളിക്കും– കഴിച്ചോ? എന്തുണ്ട് വിശേഷം എന്നൊക്കെ കൊച്ചുവർത്തമാനം പറയാൻ തുടങ്ങുമ്പോൾ രമയുടെ ചോദ്യം വരും–ചേട്ടൻ വെറുതെ വിളിച്ചതാണോ? ഷൂട്ടിൽ അല്ലേ? ജോലി സമയം വെറുതെ കളയണ്ട. വീട്ടിലെത്തിയിട്ടു വിളിക്കാം.’’ ജോലിക്കിടയിൽ ഒരു ഫോൺകോൾ പോലും വെറുതേ ചെയ്യുന്നതിനോട് എതിർപ്പായിരുന്നു. അത്രയ്ക്ക് അച്ചടക്കം. ഫൊറൻസിക് സർജന്റെ ആ സൂക്ഷ്മത ജീവിതത്തിലുടനീളം ഉണ്ടായിരുന്നു.

ഇന്നും നിഴലാണ് രമ

മരണശേഷവും ഏറ്റവും അടുപ്പമുള്ളവർ ഒപ്പമുണ്ടെന്നു പറയുന്നത് ക്ലീഷേ ആയി തോന്നാം. പക്ഷേ, സത്യം അതാണ്. ഒപ്പമുണ്ടെന്ന തോന്നലുണ്ട്. ഷൂട്ടിങ് ഇല്ലാത്തപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. സഹായത്തിനായി വരുന്നവർ ഏഴുമണിയാവുമ്പോൾ പോവും. വെറുതേയിരുന്ന് പഴയ ഒാർമകളിലേക്ക് പോവേണ്ടല്ലോ. അതുകൊണ്ടു തന്നെ കൂടുതൽ ആലോചിച്ചു കൂട്ടാറില്ല. നേരത്തെ ഭക്ഷണം കഴിച്ച് ഞാൻ കിടക്കും.

എന്റെ മനസ്സിലുള്ള രമ ഒാടി നടക്കുന്ന ആളാണ്. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് വീട്ടിലുള്ളപ്പോൾ ഞാൻ ചിലപ്പോൾ അടുക്കളയിൽ കയറും. അപ്പോഴേ രമ പറയും– ‘ഞാന്‍ എ ല്ലാം ചെയ്തോളാം. ചേട്ടൻ അവിടെ ഇരിക്കൂ.’

മക്കളുടെ സ്കൂൾകാലം. അന്നൊന്നും വീട്ടിൽ ആരും സ ഹായിക്കാൻ ഉണ്ടായിരുന്നില്ല. രാവിലെ നാലുമണിക്ക് ജിമ്മിലേക്കു പോവും. തിരിച്ചു വന്നു പാചകം, കുട്ടികളെ റെഡിയാക്കൽ തുടങ്ങി എല്ലാം ഒാടി നടന്നു ചെയ്യും. പിന്നെ, സ്വന്തമായി ഡ്രൈവ് ചെയ്ത് കുട്ടികളെ സ്കൂൾ ബസ് കിട്ടുന്നിടത്ത് ഇറക്കി ആശുപത്രിയിലേക്ക്. രമയുടെ ഡ്രൈവിങ് കണ്ട് സുഹൃത്തുക്കൾ പറയുമായിരുന്നു– സ്പീഡിലാണ് ഒാടിക്കുന്നത്. പക്ഷേ, കണ്ടാൽ അറിയാം നല്ല ആത്മവിശ്വാസമാണ്.

ജോലിയിലും തിരക്കു തന്നെ. ഫൈനൽ ഇയർ കുട്ടികൾക്കു ക്ലാസുകൾ എടുക്കും. പ്രമാദമായ കേസുകളുടെ പോസ്റ്റ്മോർട്ടങ്ങൾ, വിവിധ ശ്രേണിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കും ഹൈക്കോടതിയിലെ ന്യായാധിപന്മാർക്കും വരെ രമ ഫോറൻസിക് ക്ലാസുകൾ എടുത്തിട്ടുണ്ട്.

രമ എനിക്ക് പിന്തുണ തന്നില്ലായിരുന്നെങ്കിൽ ഞാൻ നടന്‍ എന്ന രീതിയിൽ ഇന്നത്തെ നിലയിലെത്തില്ല. കോളജ് അധ്യാപകനായി തുടർന്നേനെ. അധ്യാപകനും നടനും– ഈ രണ്ടു റോൾ ഒന്നിച്ചു കൊണ്ടുപോവുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. തുടക്കകാലം. ലീവ് കിട്ടാൻ പ്രയാസമാണ്. എന്നാൽ സിനിമയിൽ സ്ഥിരമാവാം എന്നതിന് ‘സിഗ്‍നലുകൾ’ഒന്നും കിട്ടുന്നുമില്ല. ലീവ് കിട്ടാത്തകൊണ്ട് വേഷങ്ങൾ കുറയുമോ എന്ന പേടിയും എനിക്കുണ്ടായിരുന്നു. ഒടുവിൽ ഞാൻ തീരുമാനിച്ചു, അധ്യാപകവേഷത്തിൽ നിന്നിറങ്ങി സിനിമയിൽ ഉറച്ചു നിൽക്കാം. ‘ചേട്ടന്റെ ഇഷ്ടത്തിനൊപ്പം ഞാനും ഉണ്ട്. വിജയിക്കും എന്നുറപ്പാണ്. അഥവാ വിജയിച്ചില്ലെങ്കിലും നമ്മൾ സങ്കടപ്പെടില്ല. എന്റെ ശമ്പളം ഉണ്ടല്ലോ, അതുകൊണ്ടു നമുക്കു ജീവിക്കാം’ അങ്ങനെയാണു രമ പറഞ്ഞത്. അത്രയ്ക്ക് സപ്പോർട്ട്.

എല്ലാവരും ചോദിക്കും, ജഗദീഷ് ചെയ്യുന്ന ചില വേഷ ങ്ങൾ രമയ്ക്ക് ഇഷ്ടമാണോ? അപ്പുക്കുട്ടനെ പോലെ അ ല്ലെങ്കിൽ ‘വെള്ളാനകളുടെ നാട്ടി’ലെ ടാർ തൊഴിലാളി കുമാരനെ പോലെ ‘കാക്കക്കുയിലി’ലെ ട്യൂട്ടിയെ പോലെയുള്ള കഥാപാത്രങ്ങളെ മുൻനിർത്തിയാണ് ചോദ്യം. കോമഡിയോട് രമയ്ക്ക് വിയോജിപ്പില്ല. എന്നാൽ ഗൗരവമുള്ള വേ ഷങ്ങളായിരുന്നു ഇഷ്ടം. ഹരികൃഷ്ണൻസിൽ ഒരു സീനിൽ വരുന്ന വക്കീൽ കഥാപാത്രം കണ്ട് രമ പറഞ്ഞു, ‘‘ഇതുപോലുള്ള വേഷങ്ങൾ നന്നായി ചെയ്യാൻ പറ്റും. ശരിക്കും വക്കീലിനെ പോലെ തന്നെ.’’

ഫൊറൻസിക് സർജന്റെ ജോലിയിൽ രമ പേരെടുത്തെങ്കിലും മീഡിയയിൽ നിന്ന് മാറി നിന്നു. ഇരുപതിനായിരത്തി ൽ അധികം പോസ്റ്റ്മോർട്ടങ്ങൾ ചെയ്തിട്ടുണ്ട്. വിവാദമായ എത്രയോ കേസുകൾ. പക്ഷേ, ഒരു കേസും എന്നോടു ചർച്ച ചെയ്യാറില്ല. ചില മാധ്യമ സുഹൃത്തുക്കൾ ചോദിക്കും, മാഡത്തിനോട് സംസാരിച്ചു ക്ലൂ ഒപ്പിച്ചു കൊടുക്കാമോ? സംസാരിച്ചു തുടങ്ങുമ്പോഴേ രമ പറയും, ‘ചേട്ടാ, കേസിനെകുറിച്ച് പറയില്ല. വേറെ എന്തെങ്കിലും സംസാരിക്കാം’. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളായിരുന്നു പലതും.

ഒരിക്കൽ തിരുവനന്തപുരത്ത പ്രശസ്തമായ ക്ലബിലെ ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരിച്ചു. അംഗങ്ങളുടെ പ്രിയപ്പെട്ട ജീവനക്കാരനായിരുന്നു അത്. അപകട സമയത്ത് അയാൾ മദ്യപിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിൽ തെളി‍ഞ്ഞാൽ‌ ഇൻഷുറൻസ് തുക കുടുംബത്തിന് കിട്ടില്ല.

രമയാണു പോസ്റ്റ്മോർട്ടം നടത്തേണ്ടതെന്നു മനസ്സിലാക്കി ആ ക്ലബില്‍ അംഗമായിരുന്ന പത്തു പന്ത്രണ്ടു പേർ എന്നെ വിളിച്ചു. ഞാൻ ഒരു ക്ലബുകളിലും അംഗമല്ല. എങ്കിലും വിളിച്ചവരുടെ കൂട്ടത്തിൽ എന്റെയും രമയുടെയും കുടുംബസുഹൃത്തുക്കൾ ഉണ്ടായിരുന്നു.

മരിച്ച ആളുടെ രക്തം പരിശോധിക്കരുത്. അതായിരുന്നു അവരുടെ ആവശ്യം. കേട്ടപ്പോഴേ ഞാൻ പറഞ്ഞു–‘ഒരിക്കലും നടക്കില്ല. രമ അതു െചയ്യില്ലെന്ന് നിങ്ങൾക്ക് അറിയാവുന്നതല്ലേ?’ അതുകൊണ്ടാണ് ജഗദീഷ് ഒന്നു ചോദിക്കുമോ എന്ന് പറഞ്ഞതെന്നായി അവർ.

ഒടുവിൽ സിനിമാ സ്റ്റൈലിൽ ബിൽഡ് അപ് ഒക്കെ ഇട്ടു ചോദിച്ചു, ‘‘ബ്ലഡ് പരിശോധിക്കാതിരിക്കാൻ പറ്റുമോ? എന്തെങ്കിലും വഴിയുണ്ടോ? ചിലരൊക്കെ ചോദിക്കുന്നുണ്ട്.’’ മുഴുമിപ്പിക്കുന്നതിനു മുൻപേ രമ പറഞ്ഞു, ‘ചേട്ടാ ന ടക്കില്ല. എന്നെ അറിയാമല്ലോ. ഞാൻ അതു പരിശോധിക്കും മദ്യപിച്ചിട്ടുണ്ടെങ്കിൽ റിപ്പോർട്ടിൽ എഴുതും. അതിൽ ഒന്നും എനിക്ക് ചെയ്യാനാവില്ല. പിന്നെ, ഒരു വഴിയുണ്ട്. കിട്ടേണ്ട ഇൻഷുറൻസ് തുക എത്രയാണെന്ന് ചോദിച്ചു മനസ്സിലാക്കുക. എന്നിട്ട് ചേട്ടനെ വിളിച്ചവരോട് ആ തുക ഷെയർ ഇട്ട് കണ്ടെത്താൻ പറയുക. ചേട്ടൻ പറഞ്ഞിട്ടും ഞാൻ കേട്ടില്ലല്ലോ എന്ന വിഷമം ഉണ്ടെങ്കിൽ ഒരു പങ്ക് ചേട്ടനും കൊടുത്തേക്ക്. ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിലും ഈ പണം ഉപകാരപ്പെടും. എന്നാലും റിപ്പോർട്ടിൽ ഞാൻ കള്ളത്തരം എഴുതില്ല.’– അതാണ് രമ.

രമയുടെ മരണം താങ്ങാനാവാത്ത ഷോക്കായിരുന്നു. പിന്നെ, ഞാൻ ഒാർക്കും, തിരക്കിലൂടെ ഒാടി നടക്കുന്ന രമയെയാണ് ഞാൻ കണ്ടിട്ടുള്ളത്. ആരോഗ്യമില്ലാത്ത അവസ്ഥ രമയ്ക്കു പോലും സങ്കൽപിക്കാൻ പറ്റില്ല. അവസാന കാലത്തു പോലും വീൽചെയറിൽ കയറുന്നത് ഇഷ്ടമായിരുന്നില്ല. അപ്പോൾ പിന്നെ അധികം വേദനിക്കാതെ യാത്രയായത് രമയ്ക്കും ആശ്വാസമായിരിക്കും. അങ്ങനെ സമാധാനിക്കാൻ ശ്രമിക്കുന്നു...

jagadeesh-23 കുടുംബചിത്രം – സൗമ്യ, പ്രവീൺ പണിക്കർ, കെ.എസ്. നരേന്ദ്രൻനായർ, രമ്യ, കാർത്തിക, കാർത്തിക്, ജഗദീഷ്, അപ്പുണ്ണി, പ്രാർഥന

ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും...

രമ ആഗ്രഹിച്ച രീതിയിലുള്ള വേഷങ്ങളാണ് എനിക്കിപ്പോൾ കിട്ടുന്നത്. വ്യത്യസ്തമായ നല്ല റോളുകൾ. അതിന് പുരസ്കാരങ്ങൾ കിട്ടുന്നു. കയ്യടികള്‍ കിട്ടുന്നു. മക്കളുടെ കാര്യമായാലും രമ സ്വപ്നം കണ്ടപോലെയാണ് നടന്നത്. രണ്ടുപേരും ഡോക്ടറാവണം എന്നതായിരുന്നു രമയുടെ ആഗ്രഹം. മക്കൾ അതുപോലെയായി.

മൂത്തമകൾ ഡോ. രമ്യ ചെന്നൈ കിൽപോക്ക് ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഫാർമക്കോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ. മരുമകൻ കെ.എസ്. നരേന്ദ്രൻനായർ െഎപിഎസ് ചെന്നൈയിൽ അഡിഷനൽ കമ്മിഷനർ ഒാഫ് പൊലീസ് ആണ്. ഫൊറൻസിക് സർജൻ ആയതുകൊണ്ടു തന്നെ പൊലീസ് ഉദ്യോഗസ്ഥരുമായാണ് രമ കൂടുതൽ ഇടപെട്ടിരിക്കുന്നത്. അതുകൊണ്ടാണോ എന്നറിയില്ല രമ്യയ്ക്കു വേണ്ടി വിവാഹാലോചന തുടങ്ങിയപ്പോൾ വരൻ െഎപിഎസ് ഉദ്യോഗസ്ഥനായാൽ കൊള്ളാമെന്ന മോഹം വന്നത്. അതുതന്നെ നടന്നു. രമ്യയ്ക്കും നരേന്ദ്രനും രണ്ടു മക്കൾ. മകൾ കാർത്തിക പ്ലസ് വണ്ണിൽ. മകൻ കാർത്തിക് നാലാം ക്ലാസിൽ.

രണ്ടാമത്തെ മകൾ ഡോ. സൗമ്യ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റാണ്. സൗമ്യയുടെ ഭർത്താവ് ഡോ.പ്രവീൺ പണിക്കർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. മക്കൾ പ്രാർഥന നാലാം ക്ലാസിൽ. അഥർവ് എന്ന അപ്പുണ്ണിക്ക് ഒന്നരവയസ്സ്.

അച്ഛന്റെ മരണം

25 വർഷം കഴിഞ്ഞെങ്കിലും മറക്കാനാവാത്ത ദുഃഖമാണ് അച്ഛന്റെ മരണം. ആ മുഖം അവസാനമായി ഒരു നോക്കു കാണാൻ കഴിഞ്ഞില്ല. അച്ഛന്‍ മരിക്കുമ്പോൾ ഞാൻ അമേരിക്കൻ ഷോയിലായിരുന്നു. ഇന്നത്തെ പോലെ ടെലിഫോൺ സൗകര്യങ്ങൾ ഇല്ല. വിദേശത്തേക്ക് കോൾ കിട്ടാൻ തന്നെ പ്രയാസം. മരിച്ച് ഒരു ദിവസം കഴിഞ്ഞാണ് വിവരം അറിയുന്നത്. സംസ്കാരം അപ്പോഴേക്കും നടന്നു.

സിദ്ദിഖ് ലാൽമാരും മുകേഷും രാജൻ പി. ദേവും കാവേ രിയും ഒക്കെയുള്ള ഷോ ആയിരുന്നു അത്. തീരാൻ 10 ദിവസം കൂടിയുണ്ട്. ഞാൻ തിരികെ പോന്നാൽ എല്ലാവരെയും ബാധിക്കും. സ്പോൺസർമാരെ വഞ്ചിക്കുന്നതിന് തുല്യമാണത്. സഹോദരങ്ങൾ ധൈര്യം തന്നു. എന്നെ തങ്കൂ എന്നാണ് വീട്ടില്‍ വിളിച്ചിരുന്നത്. ‘‘തങ്കൂ വിഷമിക്കേണ്ട. എല്ലാത്തിനും ‍ഞങ്ങളുണ്ട്. ഷോ പൂർത്തിയാക്കി വന്നാൽ മതി.’’ ഉള്ളിൽ കരഞ്ഞു കൊണ്ടാണെങ്കിലും കാണികളെ ചിരിപ്പിച്ചു ഷോ പൂർ‌ത്തിയാക്കി. പതിനാറാം ദിവസം തിരിച്ചെത്തി ബാക്കി ചടങ്ങുകള്‍ ചെയ്തു. ഇന്നുമതൊരു വേദനയാണ്. അവസാനമായി കാണാനായില്ലല്ലോ...

നഷ്ടങ്ങളൊക്കെ മറക്കുന്നത് നല്ല വേഷങ്ങൾ തേടിവരുമ്പോഴാണ്. പിന്നെ, തിരക്കൊന്നുമില്ലാതെ കൊച്ചു മ ക്കൾക്ക് ഒപ്പം ഇരിക്കുമ്പോഴും...

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ