Monday 09 November 2020 04:52 PM IST

'നിഴലു പോലെ പിന്തുടരുന്ന മരണവുമായി ഒരു ചതുരംഗക്കളി'; സെവന്‍ത് സീല്‍... എന്റെയുള്ളിലെ ആധികളും സങ്കടങ്ങളും പറഞ്ഞ ചിത്രം

Sreerekha

Senior Sub Editor

madhupal cover

എന്റെ പ്രിയ സിനിമ -മധുപാല്‍ (നടന്‍, സംവിധായകന്‍)

ദി സെവന്‍ത് സീല്‍ (1957) 

മരണവുമായൊരു ചതുരംഗക്കളി... എന്റെയുള്ളിലെ ആധികളും സങ്കടങ്ങളും പറഞ്ഞ നായകന്‍;  എക്കാലത്തും !ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന സിനിമ ബര്‍ഗ് മാന്‍റെ മാസ്റ്റര്‍ പീസ് ചലച്ചിത്രം 'സെവന്‍ത് സീല്‍'. 

ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. കാരണം, ഇംഗ്മര്‍ ബര്‍ഗ്!മാന്റെ മാസ്റ്റര്‍പീസ് ചലച്ചിത്രം 'സെവന്‍ത് സീലി'നോളം അത്രമേല്‍ പ്രിയപ്പെട്ടതായി മറ്റൊരു സിനിമയും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. 1985 ല്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റി നടത്തിയ പ്രദര്‍ശനത്തിലാണ് ആ സിനിമ ആദ്യം കാണുന്നത്. അന്നു മുതല്‍ ആ സിനിമയോട് അഗാധമായൊരു സ്‌നേഹമുണ്ടായിട്ടുണ്ട്. ആ സ്‌നേഹത്തിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതിെലാന്ന്,  എനിക്ക് ചെസ്സ് കളി വളരെയധികം ഇഷ്ടമാണെന്നതാണ്. സ്‌നേഹം, മരണം, യുദ്ധം എന്നിവയെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. അതിശക്തമായ സ്‌നേഹത്തെ കുറിച്ച് ഈ സിനിമ പറയുന്നു എന്നതാണ് ഞാനതില്‍ കാണുന്ന ഏറ്റവും വലിയ കാര്യം. 

ബര്‍ഗ്മാന്റെ നാടകമായ 'വുഡ് പെയിന്റിങ്ങി'ന്റെ ചലച്ചിത്രാവിഷ്‌കാരമായ ദി സെവന്‍സ് സീല്‍ അതിന്റെ ദാര്‍ശനിക തലം കൊണ്ട് ഏറ്റവും ശ്രദ്ധേയമാകുന്നു. ൈദവത്തിന്റെ അസ്തിത്വത്തെ സര്‍ഗാത്മകമായി തിരയുന്ന മനുഷ്യമനസ്സ് ഇതില്‍ ദര്‍ശിക്കാം. ബൈബിളിലെ 'വെളിപാടു പുസ്തക'ത്തില്‍ പ്രതിപാദിക്കുന്ന ഏഴാമത്തെ മുദ്രയെ കുറിച്ച് സിനിമയുടെ തുടക്കത്തിലും അന്ത്യത്തിലും പരാമര്‍ശിക്കുന്നു. ഇതാണ് സിനിമയുടെ പേരിന് ആധാരവും. ൈദവത്തിന്റെ നിശബ്ദത എക്കാലത്തും ബര്‍ഗ്!മാന്റെ മനസ്സിനെ ആകുലപ്പെടുത്തിയിരുന്നു.

മരണവുമായി ഒരു ചതുരംഗക്കളി

14 ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, കുരിശുയുദ്ധത്തിന്റെയും, മഹാമാരിയായ പ്ലേഗ് കറുത്ത മരണം വിതച്ച  ഭയാനകനാളുകളുെടയും, പശ്ചാത്തലത്തിലാണ് സിനിമയുടെ കഥാഗതി. കുരിശുയുദ്ധത്തില്‍ പോരാടി മടങ്ങുകയാണ് യോദ്ധാവായ അന്റോണിയസ് ബ്ലോക്കും സഹായിയായ ജോണ്‍സും. ബ്ലോക്ക്  കടല്‍തീരത്തു വച്ച് മരണത്തെ മുഖാമുഖം കണ്ടു മുട്ടുന്നു. 

മരണം ബ്ലോക്കിനെ കൂടെ വരാന്‍ വിളിക്കുമ്പോള്‍ തന്റെ മനസ്സ് അതിനു തയ്യാറായിട്ടില്ലെന്ന് ബ്ലോക്ക് പറയുന്നു. മരണവുമായി ഒരു ചതുരംഗക്കളിക്ക് നിബന്ധന വയ്ക്കുകയാണ്  ബ്ലോക്ക്. ഈ കളിയില്‍ തന്നെ മരണം കീഴടക്കിയാല്‍ താന്‍ മരണത്തിനൊപ്പം കൂടെ പോരാമെന്ന്  ബ്ലോക്ക് സമ്മതിക്കുന്നു. മരണത്തിനൊപ്പം ഒരു യാത്ര പോകല്‍ കൂടിയാണ് ആ ചതുരംഗക്കളി. തന്റെ പ്രയാണത്തില്‍ ബ്ലോക്ക് പല കാഴ്ചകളിലൂടെ കടന്നു പോകുന്നു. ക്രൂരതയുടെയും ഭയത്തിന്റെയും നിസ്സഹായതയുടെയും സഹനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും.... തെരുവിലെ കളിക്കാര്‍,  പിശാച് ബാധിച്ചുവെന്നാരോപിച്ച് തീയിലെരിക്കാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടി, കന്യാമറിയത്തെ കുറിച്ചുള്ള വിശുദ്ധദര്‍ശനങ്ങള്‍ കാണുന്ന  തെരുവു സര്‍ക്കസുകാരനായ ജോഫും കുടുംബവും... പള്ളിയിലെ കുമ്പസാരക്കൂട്ടില്‍ വച്ച് ബ്ലോക്ക് മനസ്സു തുറക്കുന്നു. ദൈവം എന്തു കൊണ്ടാണ് വെളിപ്പെടാതെ മറഞ്ഞിരിക്കുന്നതെന്ന തന്റെ വേദന നിറഞ്ഞ ചോദ്യം ഉന്നയിക്കുന്നു. പക്ഷേ, അയാളുടെ സന്ദേഹങ്ങള്‍ കേള്‍ക്കുന്നത് ദൈവമല്ല, മരണമാണ്. അവസാനം ചതുരംഗക്കളിയില്‍ മരണം ആധിപത്യം  നേടുകയാണ്. ബ്ലോക്കിനെയും കൂട്ടരെയും മരണം മലമുകളിലേക്ക് തന്റെ നൃത്തത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. 

ശാന്തനായ നിശബ്ദനായ മരണം

ബ്ലോക്കും മരണവും തമ്മിലുള്ള ചതുരംഗക്കളിയില്‍ ഒരു തരം  കൗതുകം കലര്‍ന്ന വാശി ഉള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. ' നീയെന്നെ തോല്‍പിക്ക്, അപ്പോള്‍ ഞാന്‍ നിന്റെ കൂടെ വരാം' എന്ന് പറയുന്നത് ആ കൗതുകം കലര്‍ന്ന വാശിയില്‍ നിന്നാകാം. കുട്ടികളോട് നമ്മള്‍ പറയാറില്ലേ 'നീ പഠിച്ചാല്‍ നിനക്ക് സമ്മാനം വാങ്ങി തരാം' എന്ന്. അത്തരത്തിലുള്ള  വാശി ഉണ്ടാകുന്നത് സ്‌നേഹത്തില്‍ നിന്നു മാത്രമാണ്. മരണവുമായുള്ള ബ്ലോക്കിന്റെ കളി ഒരു യാത്ര പോലെയാണ്. എനിക്കു തോന്നുന്നു, മനസ്സു പൊള്ളയല്ലാത്ത എല്ലാ മനുഷ്യരുടെയും ഉള്ളിലുണ്ടാകാം മരണവുമായി ഭാവനയിലെ അത്തരം ഒരു നേരിടല്‍. ജീവിതത്തില്‍ നമ്മള്‍ പലതും ചെയ്തു കൊണ്ടിരിക്കുന്നു... നാളെയെക്കുറിച്ച് സ്വപ്നങ്ങള്‍ മെനയുന്നു. പക്ഷേ, 'പെട്ടെന്ന് ഇതെല്ലാം നിര്‍ത്തിയിട്ട് എനിക്ക് പോകേണ്ടി വന്നാലോ' യെന്നുള്ള വേവലാതി എല്ലാ മനുഷ്യരുടെയും ഉള്ളിലുണ്ടാകാം. ആ വേവലാതിയാണ് ഒരര്‍ഥത്തില്‍  'നീയെന്നെ തോല്‍പിച്ചാല്‍ ഞാന്‍ നിന്റെ കൂടെ വരാ'മെന്ന് പറയുന്ന വാശിയിലേക്ക് കൊണ്ടുവരുന്നത്. 

madhu-2

ഇത് നിരന്തരമായി 'സെവന്‍ത് സീലി'ന്റെ അവസാനം വരെയുണ്ട്. ശാന്തനായ, നിശബ്ദനായ മരണത്തെയാണ് നമ്മള്‍ സിനിമയില്‍ കാണുന്നത്. കൊതിയോടു കൂടിയാണ് മരണത്തെ പോലും നമുക്കില്‍ കാണാനാവുന്നത്. അവസാനം മരണം ബ്ലോക്കിനെയും കൂട്ടരയെും തന്റെ നൃത്തത്തിലേക്ക്  കൂട്ടിക്കൊണ്ടു പോകുമ്പോഴും ശാന്തനായിട്ടാണ് കൊണ്ടു പോകുന്നത്. മരണത്തെ നിര്‍ജീവവും നിര്‍വികാരവും ആയ അവസ്ഥയായിട്ടാണ് പൊതുവെ സിനിമകളില്‍ കാണിക്കാറ്. പക്ഷേ, ലളിതമായ സാന്നിദ്ധ്യമായിട്ടാണ് മരണം ഈ സിനിമയില്‍ പ്രത്യക്ഷപ്പെടടുന്നത്. മരണത്തിന്റെ മുഖത്ത് തെളിയുന്ന അനായാസമായ നേര്‍ത്ത ചിരി, മരണം ശബ്ദം താഴ്ത്തി പറയുന്ന ഹ്രസ്വമായ വാക്കുകള്‍... എല്ലാം  നമ്മെ പിടിച്ചിരുത്തുന്നു. കടല്‍തീരത്ത് വച്ച് ആദ്യം കണ്ടു മുട്ടുമ്പോള്‍ മരണം ബ്ലോക്കിനോട് പറയുന്നുണ്ട്..'നിന്റെ കൂടെ ഈ നീണ്ട കാലമത്രയും ഞാന്‍ ചേര്‍ന്നു നടന്നിരുന്നു'വെന്ന്... ആ വാക്കുകള്‍ നമ്മുടെ ഉള്ളുലയ്ക്കുന്നു. 

മരണം കൂടെ നിഴ!ല്‍ പോലെ നില്‍ക്കുന്ന ആ ഫീല്‍ 'സെവന്‍ത് സീല്‍' അനുഭവിപ്പിക്കുന്നു. ആ ഫീല്‍ നമ്മളെ വല്ലാതെയങ്ങനെ കൊണ്ടു പോകുന്നു. അതുെകാണ്ടാണ് ഞാന്‍ ഈ സിനിമയെ അത്ര മേല്‍ അടുപ്പത്തോടു കൂടി ചേര്‍ത്തു പിടിക്കുന്നത്. മാസ്‌റ്റേഴ്‌സിന്റെ മാസ്റ്റര്‍ ആയിട്ടാണ് ഞാന്‍ ബര്‍ഗ്മാനെ എപ്പോഴും കാണാറുള്ളത്. 'ൈസലന്‍സ്', 'വൈല്‍ഡ് സ്‌ട്രോബെറീസ്', 'െ്രെകസ് ആന്‍ഡ് വിസ്‌പേഴ്‌സ്' ഇങ്ങനെ ഏത് സിനിമയിലായാലും നമ്മളറിയാത്ത നമ്മുടെ അവസ്ഥ ഇങ്ങനെ ചൂഴ്‌ന്നെടുത്ത് കാണിച്ചു തരുന്നു ബര്‍ഗ്മാന്‍. അത് അത്രയും ഗംഭീരമായി ചെയ്തിട്ടുള്ള ഒരു ഫിലിം മേക്കര്‍ മറ്റൊരാളില്ല. ഞാന്‍ വളരെ ഗുരുതുല്യനായി കരുതുന്ന ഒരു ചലച്ചിത്രകാരന്‍ അദ്ദേഹമാണ്. ബ്ലോക്ക് ആയി അഭിനയിച്ച മാക്‌സ് വോണ്‍ സിഡോ എന്ന നടനെ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് വിസ്മയാവഹമാണ്. അതുപോലെ വിസ്മയകരമാണ് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ ക്യാമറാമാന്‍ ഗുന്നാര്‍ ഫിഷര്‍  നിഴലും വെളിച്ചവും ഉപയോഗിച്ച് തീര്‍ത്തിരിക്കുന്ന മായാജാലം. മരണത്തിന്റെ നൃത്തം ചിത്രീകരിച്ചിരിക്കുന്ന ക്ലൈമാക്‌സ് ഭാഗത്ത് നമുക്ക് ശരിക്കും നിഴലുകളുെട മാന്ത്രികഭാവം ദര്‍ശിക്കാനാകും. 

നിഴും വെളിച്ചവും ഇട കലരുന്ന ഫ്രെയിമുകള്‍

ബര്‍ഗ്മാന്‍ സിനിമകളിലെ നിഴലും പ്രകാശവും ഇടകലര്‍ന്നു തീര്‍ക്കുന്ന വിസ്മയാവഹമായ വെളിച്ചക്കൂട്ടുകള്‍ കാണുമ്പോള്‍ ഞാന്‍ എന്റെ കുട്ടിക്കാലത്ത് കണ്ട മായക്കാഴ്ചകളിലേക്ക് തിരിച്ചു പോകും പോലെ തോന്നിയിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്  ഞങ്ങള്‍ പാലക്കാട് താമസിച്ചിരുന്ന കുറേ വീടുകള്‍ വൈദ്യുതി ഇല്ലാത്തവയായിരുന്നു. അത്തരം വീടുകളിലെ രാവുകളില്‍ വലിയ പാനീസ് വിളക്കിന്റെയും മണ്ണെണ്ണ വിളക്കിന്റെയും ചിമ്മിനി വിളക്കിന്റെയും ഒക്കെ വെട്ടങ്ങള്‍ രാത്രിയില്‍ സൃഷ്ടിക്കുന്ന വെളിച്ചവും നിഴലുകളും ഇടകലരുന്ന മാന്തികത കുട്ടിക്കാലത്ത് എന്റെ കണ്ണുകളെ വല്ലാതെ അതിശയിപ്പിച്ചിട്ടുണ്ട്. നീണ്ട വരാന്തകള്‍ ഉള്ള വലിയ വീടുകളായിരുന്നു അവ. 

madhu-3

ആ ഇടനാഴികളിലൂടെ നടക്കുമ്പോഴൊക്കെ നിഴലുകള്‍ അത്ഭുത ചിത്രങ്ങള്‍ വരച്ചിടുമായിരുന്നു. വിളക്കിന്റെ വെളിച്ചത്തിനെതിരെ നമ്മള്‍ കൈ പിടിക്കുമ്പോള്‍ ചുവരില്‍ തെളിയുന്ന അത്ഭുത കാഴ്ചകള്‍, നിഴലുകള്‍ തീര്‍ക്കുന്ന മായിക ദൃശ്യങ്ങള്‍, ഇരുട്ടും വെളിച്ചവും ഇടകലരുന്ന മുറികളിലെ ഷേയ്ഡുകള്‍.... ഇങ്ങനെ കുട്ടിക്കാലത്ത് മനസ്സില്‍ പതിഞ്ഞ് മായാതെ കിടക്കുന്ന ആ കാഴ്ചകളൊക്കെ ബര്‍ഗ്മാന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ കാണുമ്പോള്‍ ഞാന്‍ വീണ്ടും അനുഭവിക്കും പോലെ തോന്നിയിട്ടുണ്ട്. അമ്മൂമ്മമാര്‍ പറഞ്ഞു തന്നിട്ടുള്ള പുരാണകഥകളൊക്കെ ഞാന്‍ കേട്ടിട്ടുള്ളത് പഴയ ആ വീടുകളിലെ ഇരുട്ടും നിഴലും വെട്ടവും ഇട കലര്‍ന്നു വീണു കിടക്കുന്ന പശ്ചാത്തലത്തിലായിരുന്നു.  ആ നിഴലുകളും വെട്ടവും ചേര്‍ന്നലിയുന്ന ഒരു അവസ്ഥ ബര്‍ഗ്മാന്‍ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ ഉള്ളിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. അതിപ്പോഴും  തുടരുന്നതാണ് ഒരു പരിധി വരെ നമുക്ക് സിനിമ ചെയ്യാന്‍ പ്രേരണയായി മാറുന്നതെന്നും എനിക്കു തോന്നുന്നു. 

ബ്ലോക്കിനെ അലട്ടുന്ന ദൈവത്തിന്റെ മൗനം

എന്റെ മനസ്സിലെ സങ്കടങ്ങളും വ്യാധികളും ആധികളും ഞാന്‍ പറയണം എന്ന് ആഗ്രഹിച്ചിരുന്ന എല്ലാ  പ്രശ്‌നങ്ങളും ഇതില്‍ ബ്ലോക്കിന്റെ കഥാപാത്രം ദൈവത്തിനോട് പറയുന്നതായി തോന്നിയിട്ടുണ്ട്. പക്ഷേ, അത് ദൈവമല്ല കേള്‍ക്കുന്നത് മരണമാണ്. അതാണ് സിനിമയുടെ ഫീല്‍. മരണത്തിനോടാണ് അയാള്‍ സംസാരിക്കുന്നത്. നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്ന സത്യം മരണം മാത്രമാണ്. ദൈവം ഉണ്ട് എന്ന് നമുക്ക് പറയാം. പക്ഷേ, ദൈവം ഒരു വിശ്വാസമാണ്. പ്രതീക്ഷയാണ്. സ്വപ്നമാണ്. ദൈവത്തെ നമുക്ക് കാണാനാവില്ല. പക്ഷേ, നമുക്ക് മരണത്തെ കാണാം. അത് ഉറപ്പുള്ളതാണ്. ആ മരണത്തോട് ഒപ്പമുള്ള യാത്ര, ചെസ് കളി, നൃത്തം... സത്യമുള്ള ഒരു പ്രയാണം ഉണ്ട് ഈ സിനിമയില്‍. 

എക്കാലവും ബര്‍ഗ്!മാനെ അലട്ടിയിരുന്നു ദൈവത്തിന്റെ മൗനം. ബ്ലോത്ത് കുമ്പസാരക്കൂട്ടില്‍ വച്ച് ചോദിക്കുന്നുണ്ട്, 'പാതി പറഞ്ഞ വാഗ്ദാനങ്ങളുടെയും വെളിവാക്കപ്പെടാത്ത അത്ഭുതങ്ങളുടെയും മൂടല്‍ മഞ്ഞില്‍ ദൈവം മറഞ്ഞിരിക്കുന്നതെന്തുെകാണ്ടാണെന്ന്. എന്റെ കുട്ടിക്കാലം മുതലേ തന്നെ ദൈവവും പിശാചും തമ്മിലുള്ള,  ഈ സംഘര്‍ഷം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എന്നെ വളര്‍ത്തിയ, എന്റെ അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയുമൊക്കെ പറഞ്ഞു തന്നിട്ടുള്ള  പുരാണകഥകള്‍, സ്വര്‍ഗ നരകങ്ങളെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ ഇവയൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കനുഭവപ്പെട്ടിട്ടുണ്ട്, ദൈവവും പിശാചും തമ്മിലുള്ള സംഘര്‍ഷം. ബ്ലോക്ക് കുമ്പസാരക്കൂട്ടില്‍ വച്ച് ചോദിക്കുന്ന ചോദ്യങ്ങളിലെ അഗാധ വേദന എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്. 

അതുപോെല വിശുദ്ധ ദര്‍ശനങ്ങള്‍ കാണുന്ന ജോഫിന്റെ കഥാപാത്രം. അയാള്‍ തുടക്കത്തില്‍ വിശുദ്ധ കന്യാമേരിയുടെ രൂപം സ്വപ്നം പോലെ ദര്‍ശിക്കുന്നു. അയാളും ഭാര്യ മിയായും മകന്‍ മിഖായേലും അടങ്ങിയ കുടുംബം, തിരുക്കുടുംബത്തെ പ്രതിനിധീകരിക്കും പോലെയാണ്. ബ്ലോക്ക് മരണവുമായി ചതുരംഗം കളിക്കുന്നത് ജോഫ് തന്റെ ദര്‍ശനത്തിലൂടെ കാണുന്നു. അവസാനം മലമുകളിലേക്ക് മരണത്തിന്റെ നൃത്തത്തിേലക്ക് ബ്ലോക്കും കൂട്ടരും കയറിപ്പോകുന്നതും  ജോഫ് കാണുന്നുണ്ട്. സത്യം കാണുന്ന ആ ചെറുപ്പക്കാരന്റെ മനസ്സ്   കാ ണ്‍കെ,  എവിടെയൊക്കെയോ വച്ച് ഇതു ഞാന്‍ തന്നെയാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 

ജോഫിനെ പോലെ ചിലപ്പോള്‍ രാത്രികളില്‍ ആകാശത്തേക്കു നോക്കി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട് എനിക്കൊരു 'വിഷന്‍' ഉണ്ടായിട്ടുണ്ടെന്ന്. അത്ര മാത്രം ഞാന്‍ ആ കാശവും ബൈബിളും ബര്‍ഗ്മാനും കൂടെ കൊണ്ടു പോകുന്നു.  സിനിമയിലെ ജോഫിന്റെ കുടുംബം,  തിരുക്കുടുംബം, ജീവിതത്തിന്റെ തുടര്‍ച്ചയായി ഞാന്‍ കാണുന്നു. 'ഫാദര്‍, സണ്‍ ആന്‍ഡ് ഹോളി സ്പിരിറ്റ്' എന്ന ആ തലം ശരിക്കും നമ്മുടെ ഉള്ളില്‍ ആഴത്തില്‍ പതിയുന്ന ഫീല്‍ തരുന്നുണ്ട്. അത് ബര്‍ഗ്മാന്‍ തരുന്ന അത്രയും ഊര്‍ജത്തോടെ മറ്റൊരു ചലച്ചിത്രകാരനും എനിക്കു പകര്‍ന്നു തന്നിട്ടില്ല. 

madhu-1

ജീവിതം തുടരുന്നു, സ്വപ്നങ്ങളും

ഈ കോവിഡ് കാലത്ത് 'സെവന്‍ത് സീല്‍' ഞാന്‍ വീണ്ടും കണ്ടു. കോവിഡിന്റ് നിരാശക്കാലത്ത് പൊതുവെ ആരും ഈ സിനിമ കാണാന്‍ തയ്യാറാവില്ല. പക്ഷേ, ഞാന്‍ ഡിപ്രഷനെ മറികടക്കാന്‍ ഈ സിനിമ വീണ്ടും കാണുകയായിരുന്നു. വീണ്ടും എനിക്ക് എനര്‍ജിയാണ് ഈ ചലച്ചിത്രം തന്നത്. എന്റെ ദര്‍ശനങ്ങളുടെ സാധ്യതകള്‍ കൂടുന്നുവെന്ന് വീണ്ടും എന്നെ ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. നമ്മള്‍ തീര്‍ന്നിട്ടില്ല. ഇത് അവസാനമല്ല എന്ന് നമ്മോട് പറയുകയാണ്. അവസാന ഷോട്ടില്‍  ജോഫും ഭാര്യയും കുഞ്ഞും കുതിരവണ്ടിയില്‍ യാത്ര തുടരുകയാണ്. ആ പോക്കില്‍ പോലും ഞാന്‍ കാണുന്നത് പ്രതീക്ഷയാണ്. അവര്‍ ഒരു തുടര്‍ച്ചയിലേക്കാണ് പോകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും. മരണം നമ്മെ കൊണ്ടു പോയാലും അതിനു ശേഷം പുറകേ വരുന്ന ജനതയുണ്ട്. പുറകേ വരുന്ന മനുഷ്യരുണ്ട്. അവിടെ സ്വപ്നങ്ങളുണ്ട്. പ്രതീക്ഷകളുണ്ട്.  അവിടെ ആത്യന്തികമായി നില്‍ക്കുന്ന സ്‌നേഹം ഉണ്ട്. ആ സ്‌നേഹം ഒരു കാരണവശാലും തീരില്ല എന്ന് ബര്‍!ഗ്മാന്‍ വളരെ മനോഹരമായി എന്നോടു പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് എനിക്കു തോന്നുന്നത്. അത് എന്നോടു മാത്രം പറഞ്ഞിട്ടുള്ള കാര്യമായി ചില സമയത്ത് എനിക്കു തോന്നാറുണ്ട്. ന്മ